
സമഗ്ര പേവിഷബാധ
പ്രതിരോധപദ്ധതി
നടപ്പിലാക്കണം
: ഡോ. ബി. ഇക്ബാൽ
ശിശുമരണനിരക്കിൽ പ്രത്യേകിച്ചും വികസിത നിലവാരം കൈവരിച്ചതിൽ അഭിമാനിക്കാവുന്ന കേരളത്തിൽ വാക്സിൻ സ്വീകരിച്ചിട്ടുപോലും മൂന്ന് കുട്ടികൾ അടുത്തടുത്ത ദിവസങ്ങളിൽ പേവിഷബാധയേറ്റ് മരണമടഞ്ഞു എന്ന ഞെട്ടിക്കുന്നവാർത്ത വലിയ ആശങ്കയുളവാക്കുന്നതാണ്.
രണ്ട് സന്ദർഭങ്ങളിലായാണ് പേപ്പട്ടിവിഷബാധ തടയുന്നതിനുള്ള വാക്സിനേഷൻ നൽകുന്നത്. പട്ടികടിയേൽക്കാൻ സാധ്യതയുള്ള തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പ്രീ എക്സ്‌പോഷർ പ്രോഫലാക്സിസിന്റെ(PrEP) ഭാഗമായി 0, 7, 21/28 ദിവസങ്ങളായി മൂന്നു ഡോസ് വാക്സിൻ Intra Dermal Rabies Vaccine: IDRV) നൽകുന്നു.
പട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ മൂന്ന് വിഭാഗമാക്കി തിരിച്ചിരിക്കുന്നു. മുറിവുണ്ടാകാത്ത തരത്തിലുള്ള ബന്ധപ്പെടലുള്ളവരെ കാറ്റഗറി ഒന്നിൽപ്പെടുത്തുന്നു. ഇവർക്ക് വാക്സിൻ ആവശ്യമില്ല. എന്നാൽ, രണ്ട്, മൂന്ന് വിഭാഗത്തിൽപ്പെട്ട, പട്ടിയിൽ നിന്ന് നേരിയ മുറിവ് നേരിടുന്നവർക്കും ഗുരുതരമായ കടിയേൽക്കുന്നവർക്കും 0, 3, 7, 28 ദിവസങ്ങളിലായി നാലുഡോസ് വാക്സിനേഷനും ഗുരുതരമായ കടിയേൽക്കുന്നവർക്കും വാക്സിനു പുറമേ, ഹ്യൂമൻ റാബീസ് ഇമ്യൂണോഗ്ളോബുലിനുമാണു (Human Rabies Immuno Globulin: HRIG) നൽകേണ്ടത്. ഇതിനെ പോസ്റ്റ് എക്സ്‌പോഷർ പ്രോഫലാക്സിസ് (PEP) എന്ന് വിശേഷിപ്പിക്കുന്നു.
വാക്സിനേഷൻപോലെ പ്രധാനമാണ് കടിയേറ്റഭാഗങ്ങൾ 15-20 മിനിറ്റ് സോപ്പുപയോഗിച്ച് ടാപ്പ്വെള്ളത്തിൽ വൃത്തിയായി കഴുകുന്ന അടിയന്തര പ്രഥമശുശ്രൂഷ.
വാക്സിൻ നൽകിയിട്ടും വിഷബാധയുണ്ടായതിന്റെ കാരണങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്. പ്രഥമ ശുശ്രൂഷ ഫലവത്തായി നൽകാതിരിക്കൽ, ചർമത്തിന്റെ പാളികൾക്കിടയിൽ നൽകേണ്ട വാക്സിനും മുറിവുകൾക്കുചുറ്റും നൽകേണ്ട ഹ്യൂമൻ റാബീസ് ഇമ്യൂണോഗ്ളോബുലിനും ഉചിതമായ രീതിയിൽ നൽകുന്നതിൽ വന്ന പിഴവ്, വാക്സിൻ നാലുഡോസും നൽകാതിരിക്കൽ, വാക്സിൻ നിലവാരമില്ലായ്മ തുടങ്ങി വാക്സിൻ നൽകിയിട്ടും രോഗമുണ്ടായതിനും കാരണങ്ങളുമുണ്ടാവാനിടയുണ്ട്. വാക്സിനെടുത്തിട്ടും മരിച്ചവരുടെകാര്യത്തിൽ ഇതെല്ലാം പരിശോധിച്ച് ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. സർക്കാരാശുപത്രികളിലെ വാക്സിൻ, ഇമ്യൂണോ ഗ്ളോബുലിൻ ലഭ്യതയും പരിശോധിക്കണം.
റാബീസ് വാക്സിനേഷൻ ഇപ്പോൾ സാർവത്രിക വാക്സിനേഷന്റെ ഭാഗമാക്കിയിട്ടില്ല. പേപ്പട്ടിവിഷബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തെ ഒരു റാബീസ് ബാധിത പ്രദേശമായി കണക്കാക്കി (Rabies Endemic Area) രണ്ടുവയസ്സിനുമുൻപ് കുട്ടികൾക്ക് മൂന്നുഡോസ് വാക്സിൻ 0, 7, 21/28 ദിവസങ്ങളിലായി നൽകുന്നത് പരിഗണിക്കേണ്ടതാണെന്ന് വാക്സിൻ നയരൂപവത്‌കരണ സമിതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
നായ്ക്കളിൽനിന്നു മാത്രമല്ല, പൂച്ചകളിൽ നിന്നും പേവിഷബാധയുണ്ടാവാം. നിലവിലുള്ള റാബീസ് വൈറസിന്റെ ജനിതകശ്രേണീകരണം നടത്തേണ്ടതുണ്ട്.
റാബിസ് വൈറസിൽ വരുന്ന ജനിതകമാറ്റങ്ങൾ പഠിക്കേണ്ടതുണ്ട്. റാബീസ് വൈറസ് നായ്ക്കളിലും മറ്റും എങ്ങനെയാണ് എത്തിയതെന്നതു സംബന്ധിച്ചും പഠനങ്ങൾ നടത്തേണ്ടതുണ്ട്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ വവ്വാലുകളിൽനിന്നും റാബീസ് വൈറസ് മനുഷ്യരിലെത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
Ccourtesy ":mathrubhumi



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group