
മുഹമ്മ: വെള്ളപ്പൊക്കവും ഭൂചലനവും മണ്ണിടിച്ചിലുമൊക്കെ ഇനി മുൻകുട്ടി അറിയാം. മുഹമ്മ സ്വദേശിയായ യുവശാസ്ത്രജ്ഞൻ ഋഷികേശ് ആണ് ഇതിനുള്ള ഉപകരണം വികസിപ്പിച്ചത്. മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ വേമ്പനാട്ടുകായലിൽ ഇത് വിജയകരമായി പരീക്ഷിച്ചു.
വെള്ളം പൊങ്ങിത്തുടങ്ങുമ്പോൾത്തന്നെ വയർലസ് സാങ്കേതികവിദ്യയിലൂടെ ജനങ്ങൾക്ക് അറിയിച്ചു നൽകുന്ന ഉപകരണമാണ് മുഹമ്മ ചിറയിൽ വീട്ടിൽ ഋഷികേശ് വികസിപ്പിച്ചത്. ഉപകരണം വെള്ളത്തിലിട്ടാണു പ്രവർത്തിപ്പിക്കുന്നത്. നിശ്ചിതപരിധി കഴിഞ്ഞ് ജലമുയരുമ്പോൾ സൈറൺ മുഴങ്ങും. ജലത്തിന്റെ ഉയർച്ചയുടെ പരിധി നമുക്കുതന്നെ നിശ്ചയിക്കാം. അങ്ങനെ, നിശ്ചയിച്ചതിന്റെ പരിധിക്കു മുകളിൽ ജലനിരപ്പുയരുമ്പോൾ സെൻസറിലെ ഇലക്ട്രോണിക് സർക്യൂട്ടറി അന്തരീക്ഷത്തിലേക്ക് സിഗ്നലുകൾ അയക്കും. അരക്കിലോമീറ്റർ പുറ്റളവിൽ സിഗ്നലുകൾ ലഭിക്കും. ഇവ റിസീവറിൽ എത്തിച്ചേരുമ്പോൾ ഉച്ചത്തിലുള്ള സൈറൺ മുഴങ്ങും.
ഇതുവഴി ആളുകൾക്കു വേണ്ട രക്ഷാമാർഗങ്ങൾ സ്വീകരിക്കാനാകും. അഞ്ചുവർഷംവരെ സെൻസറിലെ ബാറ്ററി മാറ്റിയിടേണ്ടാ. സെൻസറുകൾ മാറ്റിഘടിപ്പിച്ചാൽ ഈ സംവിധാനത്തിൽത്തന്നെ ഭൂകമ്പം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും നൽകാനാകുമെന്ന് ഋഷികേശ് പറഞ്ഞു.
വേമ്പനാട്ടുകായലിൽ മുഹമ്മ ജെട്ടിക്കു സമീപം മന്ത്രി പി. പ്രസാദ് ഉപകരണത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ദുരന്തനിവാരണവകുപ്പുമായി ബന്ധപ്പെട്ട് ഋഷികേശിന്റെ കണ്ടുപിടിത്തം ഉപയോഗപ്പെടുത്താനുള്ള ശ്രമംനടത്തുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനുമുൻപ് ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നാല്പത്തിയഞ്ചുകാരനായ ഋഷികേശ് നടത്തിയിട്ടുണ്ട്. രാഷ്ട്രപതിക്കു മുന്നിലും തൻ്റെ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. നെഹ്റുട്രോഫി സ്റ്റാർട്ടിങ് ഉപകരണം, വീട്ടിലിരുന്ന് ഫോണിലൂടെ വോട്ടുചെയ്യാനുള്ള സംവിധാനം തുടങ്ങി ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നടത്തി.
കഴിഞ്ഞ പ്രളയമാണ് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മുന്നറിയിപ്പു നൽകാനുള്ള ഉപകരണം വികസിപ്പിക്കാൻ ഋഷികേശിനെ പ്രേരിപ്പിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്‌നാ ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റെജി, വാർഡംഗം എസ്.ടി. റെജി തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group