ചെറുവത്തൂർ : തുലാം പിറന്നു. വിണ്ണിൽനിന്ന് മണ്ണിലേക്ക് തെയ്യങ്ങൾ ഇറങ്ങിവരാൻ സമയമായി. അള്ളടനാട്ടിൽ ഒറ്റക്കോലത്തിനുള്ള ഒരുക്കം തുടങ്ങി. വിഷ്ണുമൂർത്തിയുടെ അഗ്‌നിപ്രവേശത്തിന് മേലേരി ഒരുക്കാൻ നാൾമരം മുറിച്ചു. നൂറുമേനി പൊലിപ്പിക്കാൻ തിമിരി പാടത്ത് വലിയവളപ്പിൽ ചാമുണ്ഡി അരിയും കുറിയും തൂവി വിത്തിട്ടു. ഇനി കർഷകർക്ക് പാടത്തിറങ്ങാം.
ചെണ്ടമേളത്തോടൊപ്പമെത്തിയ തെയ്യം നൃത്തച്ചുവടുകളോടെയാണ് വയലിൽ വിത്തെറിഞ്ഞത്. വിത്തിട്ടശേഷം താഴക്കാട്ട് മനയിലും പൂവളപ്പിലുമെത്തി. തുടർന്ന് വീടുകൾ കയറിയിറങ്ങി അരിയും കുറിയും നൽകി അനുഗ്രഹിച്ചു.
പുത്തിലോട്ട് ആണ്ടാൾ, പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ, പൊതാവൂർ മേലേടത്തറ, കുട്ടമത്ത് പൊൻമാലം, കയ്യൂർ മുണ്ട്യ, കാടങ്കോട് കൊട്ടാരംവാതുക്കൽ, കാരിയിൽ ആലിൻകീഴിൽ, പിലിക്കോട് വടക്കേൻ വാതുക്കൽ, ഓരി വിഷ്ണുമൂർത്തി ക്ഷേത്രം, കിനാത്തിൽ വിഷ്ണുമൂർത്തി ക്ഷേത്രം, ഒരിയരക്കാവ് തുടങ്ങിയ വിഷ്ണുമൂർത്തി ക്ഷേത്രങ്ങളിൽ തുലാത്തിൽ ഒറ്റക്കോലം നടക്കും.
തറവാടുകളിൽ തുലാപ്പിറവിയിൽ വെള്ളാട്ടവും തിറകളും അരങ്ങിലെത്തും. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവിലാണ് കളിയാട്ടത്തിന് തുടക്കം.
തുലാത്തിലെ ഒറ്റക്കോലം ഒരിയരക്കാവിൽ സമാപിക്കും.
പിലിക്കോട് രയരമംഗലം വടക്കേൻ വാതിൽ വീത്കുന്ന് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നവംബർ ഏഴ്, എട്ട് തീയതികളിലാണ് ഒറ്റക്കോലം.
മുന്നോടിയായി വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശത്തിന് നാൾമരം മുറിച്ച് വടക്കേൻ വാതിക്കലെത്തിച്ചു. വറക്കോടൻ മണിയാണിയും കാവൽക്കാരും കമ്മിറ്റിക്കാരും നാട്ടുകാരും സംബന്ധിച്ചു.
കുട്ടമത്ത് പൊൻമാലം വിഷ്ണുമൂർത്തി ക്ഷേത്രം പുത്തരി കളിയാട്ടം നവംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ നടക്കും. മുന്നോടിയായി വിഷ്ണൂർത്തിയുടെ അഗ്‌നിപ്രവേശത്തിന് നാൾമരം മുറിച്ചു. ക്ഷേത്രം കർമി, പൂമാല ഭഗവതി ക്ഷേത്രം വിഷ്ണുമൂർത്തിയുടെ വെളിച്ചപ്പാട്, ആചാരസ്ഥാനികർ, പൊന്മാലം ക്ഷേത്രം കമ്മിറ്റിക്കാർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
കാരിയിൽ ആലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം 10, 11, 12 തീയതികളിൽ ഒറ്റക്കോലം. വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശത്തിന് നാൾമരം മുറിച്ചു. ക്ഷേത്രം ആചാരസ്ഥാനീകരും നാല് വീട്ടുകാരും നാട്ടുകാരും സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group