കൊപ്പം: ഐതിഹ്യപ്പെരുമയിൽ രായിരനല്ലൂർ മലകയറി വിശ്വാസികൾ. രണ്ട് ദിവസങ്ങളിലായി നടന്ന മലകയറ്റ ചടങ്ങുകൾക്ക് വെള്ളിയാഴ്ച ഉച്ചയോടെ സമാപനമായി. എല്ലാവർഷവും തുലാം ഒന്നിനാണ് രായിരനല്ലൂർ മലകയറ്റം നടക്കുന്നത്. പന്തിരുകുല പ്രധാനി നാറാണത്തുഭ്രാന്തന് ഇവിടെവെച്ച് ദേവീദർശനം ലഭിച്ചെന്നാണ് ഐതിഹ്യം.
ഇത്തവണ വ്യാഴാഴ്ച ഉദയത്തിനുശേഷമാണ് തുലാംസംക്രമം ഉണ്ടായത്. അതുകൊണ്ട് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിശ്വാസികൾ മലകയറാനെത്തി. പ്രധാനമായും മലയുടെ പടിഞ്ഞാറുവശത്തെ പടികളിലൂടെയാണ് ഭൂരിഭാഗം വിശ്വാസികളും മലമുകളിലേക്ക് എത്തിയത്. വ്യാഴാഴ്ച മലകയറ്റത്തിന് മഴകാരണം പ്രയാസമുണ്ടായെങ്കിലും വെള്ളിയാഴ്ച മഴ വിട്ടുനിന്നത് വിശ്വാസികൾക്ക് അനുഗ്രഹമായി. വിവിധ ജില്ലകളിൽനിന്നുള്ളവരും മലകയറി.
മലമുകളിലെ ദേവീക്ഷേത്രത്തിൽ ചൊവ്വാഴ്ചമുതൽ നടത്തിവന്നിരുന്ന ലക്ഷാർച്ചനയും സമാപിച്ചു. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ., വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബിഗിരിജ, വൈസ് പ്രസിഡന്റ് കെ.പി. നൗഫൽ ഉൾപ്പെടെയുള്ളവരും മലകയറ്റത്തിനെത്തിയിരുന്നു. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മലമുകളിൽ പ്രാഥമികചികിത്സാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പോലീസിന്റെ സേവനവും ലഭ്യമാക്കിയിരുന്നു.
രായിരനല്ലൂർ മലകയറ്റത്തിനെത്തിയ വിശ്വാസികൾ നാറാണത്തുഭ്രാന്തന്റെ സ്മരണകൾ നിലനിൽക്കുന്ന കൈപ്പുറം ഭ്രാന്താചലത്തിലും ദർശനം നടത്തിയാണ് മടങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group