കൊപ്പം: നാറാണത്തുഭ്രാന്തന്റെ സ്മരണയിൽ രായിരനല്ലൂർ മലകയറ്റത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ വർഷവും തുലാം ഒന്നിനാണ് രായിരനല്ലൂർ മലകയറ്റം. എന്നാൽ, ഇത്തവണ തുലാം സംക്രമം 17-ന് ഉദയത്തിനുശേഷമായതിനാൽ 18-നാണ് മലകയറ്റമെന്ന് മലമുകളിലെ ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു. എങ്കിലും തുലാം ഒന്ന് കണക്കാക്കി നിരവധി വിശ്വാസികൾ വ്യാഴാഴ്ചയും എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
പന്തിരുകുലപ്രധാനി നാറണത്തുഭ്രാന്തന് ദേവീദർശനം ലഭിച്ചുവെന്ന ഐതിഹ്യവുമായാണ് എല്ലാ വർഷവും തുലാം ഒന്നിന് രായിരനല്ലൂർ മലകയറ്റം നടക്കുന്നത്. കൊപ്പം-വളാഞ്ചേരി പാതയിലെ ഒന്നാന്തിപ്പടിയിൽനിന്നു നോക്കിയാൽ ചെങ്കുത്തായ രായിരനല്ലൂർ മല കാണാം. നാറാണത്തുഭ്രാന്തന്റെ കൂറ്റൻ പ്രതിമയും ദേവീക്ഷേത്രവുമാണ് മലമുകളിലെ പ്രധാന ആകർഷണങ്ങൾ.
ആമയൂർ മന നാരായണമംഗലത്തുകാരാണ് മലമുകളിൽ ക്ഷേത്രം നിർമിച്ച് ആരാധന തുടങ്ങിയത്. ഇന്ന് ‘നാരായണത്തുഭ്രാന്തൻ ശ്രീ ദ്വാദശാക്ഷരി’ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. മലകയറ്റത്തിനു മുന്നോടിയായി മലമുകളിലെ ക്ഷേത്രത്തിൽ ആരംഭിച്ച ലക്ഷാർച്ചന 18-ന് സമാപിക്കും.
മല മുകളിലെത്താം
മലയിലെത്താൻ രണ്ടു വഴികളുണ്ട്. കൊപ്പം-വളാഞ്ചേരി പാതയിലെ ഒന്നാന്തിപ്പടിയിൽനിന്നും മലയുടെ തെക്കുവശംവഴി കുത്തനെയുള്ള കയറ്റത്തിലൂടെയൊണ് ഒന്ന്. പരമ്പരാഗതമായി ഈ വഴിയാണ് വിശ്വാസികൾ ഉപയോഗിക്കാറ്. ഈ വഴി മലമുകളിലെത്തിയാൽ ആദ്യം നാറാണത്തുഭ്രാന്തന്റെ പ്രതിമ വലംവെച്ച് ദേവീക്ഷേത്രത്തിലേക്കു പ്രവേശിക്കാം.
മലയുടെ പടിഞ്ഞാറുവശം വഴിയുള്ള പടികളിലൂടെയും മലമുകളിലെത്താം. ഈ വഴി മലമുകളിലെ ദേവീക്ഷേത്രത്തിനു മുന്നിലാണ് ആദ്യം എത്തുക. ഇവിടെ തൊഴുത് പ്രതിമ വലം വെച്ചാണ് മലയിറക്കം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group