ജീവിതം ലോകത്തിനുവേണ്ടിയുള്ള യജ്ഞമാകണം.........
മക്കളേ,
സൗന്ദര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായാണ് ഓരോ വിഷുവും വന്നെത്തുന്നത്. നാടെങ്ങും സ്വർണവർണം ചാർത്തി പൂത്തുലഞ്ഞുനിൽക്കുന്ന കണിക്കൊന്നയാണ് വിഷു എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത്, ഒപ്പം വിഷുക്കണിയും.
സന്തോഷപൂർണമായ പുതുവർഷത്തെക്കുറിച്ചുള്ള പ്രാർഥനയും പ്രതീക്ഷയുമാണ് വിഷു.
ഐശ്വര്യം നിറഞ്ഞുതുളുമ്പുന്ന വിഷുക്കണി കണ്ടാൽ വരാൻ പോകുന്ന വർഷം മുഴുവൻ ഐശ്വര്യപൂർണമാകുമെന്നാണ് നമ്മുടെ വിശ്വാസം.
മനുഷ്യന് പ്രകൃതിയോടുണ്ടായിരുന്ന ആഴമേറിയ ബന്ധത്തെയും കാർഷിക സംസ്കാരത്തെയുമാണ് വിഷു വിളിച്ചറിയിക്കുന്നത്.
ഓണം വിളവെടുപ്പുത്സവമാണെങ്കിൽ വിഷു വിത്തിറക്കുന്ന ഉത്സവമാണ്.
പ്രത്യേകിച്ചും വിഷുദിനം മുതൽ പത്താമുദയം വരെയുള്ള നാളുകൾ വിത്തിറക്കാൻ എറ്റവും പറ്റിയ കാലമാണ്.
ഗുണമേന്മയുള്ള വിത്ത് വളക്കൂറുള്ള മണ്ണിൽ വിതച്ചാൽ നൂറും ആയിരവും മേനി വിളവു കിട്ടും. ഇത് മണ്ണിന്റെ കാര്യത്തിൽ മാത്രല്ല, മനുഷ്യമനസ്സിന്റെ കാര്യത്തിലും സത്യമാണ്.
ബാല്യത്തിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉത്തമമൂല്യങ്ങളുടെയും ഉത്തമശീലങ്ങളുടെയും വിത്ത് വിതച്ചാൽ ഉത്തമമായ ഒരു സമൂഹസൃഷ്ടിക്ക് അത് കളമൊരുക്കും.
ഒരു വ്യക്തി നന്നായാൽ അയാളുമായി ബന്ധപ്പെടുന്നവരിലും ആ നന്മ പടരും.
വാസ്തവത്തിൽ മനുഷ്യജീവിതംതന്നെ ഒരുതരം കാർഷികവൃത്തിയാണ്. നമ്മൾ കർമങ്ങളാകുന്ന വിത്തിറക്കുന്നു. കർമഫലങ്ങളാകുന്ന വിളവ് കൊയ്യുന്നു. നല്ല വിളവ് കിട്ടണമെങ്കിലും നല്ല ഫലം ലഭിക്കണമെങ്കിലും കർമത്തിൽ വിവേകം വേണം.
അതുപോലെത്തന്നെ ഒരു സാധകന്റെ ജീവിതത്തെയും കൃഷിയോട് ബന്ധപ്പെടുത്താം. നമ്മുടെ മനസ്സ് ഒരു കൃഷിഭൂമിയാണ്.
ചിന്തകളാകുന്ന വിത്തുകൾ അവിടെ സദാ നമ്മൾ വിതച്ചുകൊണ്ടിരിക്കുന്നു.
മനസ്സിൽ ഇടയ്ക്കിടയ്ക്ക് പൊന്തിവരുന്ന ദുഷ്ചിന്ത കളാകുന്ന കളകൾ നമ്മൾ അപ്പപ്പോൾ പറിച്ചുകളയണം. ശ്രദ്ധയാകുന്ന വെള്ളവും ഉത്സാഹമാകുന്ന വളവും അപ്പപ്പോൾ നൽകണം.
അങ്ങനെയെല്ലാം കൃഷി ചെയ്താൽ ശാന്തിയാകുന്ന, ആനന്ദമാകുന്ന വിളവ് നമുക്ക് ആവോളം ആസ്വദിക്കാം.
ചുട്ടുപൊരിയുന്ന വേനലിൽത്തന്നെയാണ് കൊന്നപ്പൂക്കളുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യവും കായ്‌കനികളുടെ സമൃദ്ധിയും പ്രകൃതി നമുക്കു കാഴ്ചവെക്കുന്നത്. ഏതു പ്രതിസന്ധിഘട്ടത്തിലും സൗന്ദര്യവും സന്തോഷവും സൃഷ്ടിക്കാൻ നമുക്കു കഴിയും എന്ന വലിയ സന്ദേശമാണ് ഇതിലൂടെ പ്രകൃതി നമുക്കു നൽകുന്നത്. എത്ര വലിയ പ്രതിസന്ധിയായാലും ശരി എത്ര നിരാശാജനകമായ സാഹചര്യമായാലും ശരി, ആത്മവിശ്വാസവും ധൈര്യവും നമ്മൾ ഒരിക്കലും കൈവെടിയരുത്.
ഇളംതലമുറകളും മുതിർന്ന തലമുറകളും തമ്മിലുണ്ടാകേണ്ട ആരോഗ്യകരമായ ബന്ധത്തിന്റെ സന്ദേശമാണ് വിഷുക്കൈനീട്ടം നൽകുന്നത്. മുതിർന്ന തലമുറ സ്നേഹവാത്സല്യങ്ങളും അറിവും ഇളം തലമുറയ്ക്ക് പകർന്നുനൽകണം. ഇളം തലമുറ ആദരവും അനുസരണയും സേവനവും തിരിച്ചുനൽകണം. അറിവാണ് നമ്മെ വളർത്തുന്നത്. പിൻതലമുറക്കാർ നൽകിയ അറിവിനോട് ഓരോന്ന് കൂട്ടിച്ചേർക്കുകയാണ് പുതിയ തലമുറകൾ ചെയ്യുന്നത്. അതിനാൽ പൂർവികരോട് നന്ദിയുണ്ടായിരിക്കണം. അറിവു നേടാനാഗ്രഹിക്കുന്നവർ അറിവ് നൽകുന്നവരെ ആദരിക്കണം. ആ ആദരം ഹൃദയപൂർണമായിരിക്കണം.
വർഷം മുഴുവൻ ധനലാഭമുണ്ടാവാൻ വിഷുക്കൈനീട്ടം സഹായിക്കും എന്നാണ് വിശ്വാസം. ധനം ജീവിതത്തിൽ ആവശ്യംതന്നെയാണ്. എന്നാൽ, അത് നേടുന്നത് ധാർമികമായ മാർഗങ്ങളിലൂടെയായിരിക്കണം. എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യം പാടില്ല. കിട്ടുന്നതിൽ തനിക്ക് ആവശ്യത്തിനുവേണ്ടത് എടുത്ത് ബാക്കി ഇല്ലാത്തവർക്ക് നൽകുക. പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാൻ വേണ്ടതു ചെയ്യുക. അപ്പോൾമാത്രമാണ് ‘നമ്മുടെ ജീവിതം ലോകത്തിനുവേണ്ടിയുള്ള യജ്ഞമാകണം’ എന്ന വിഷുവിന്റെ സന്ദേശം സാർഥകമാകൂ.courtesy:mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group