അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും ബോളിവുഡ്, കായികതാരങ്ങളുമടങ്ങുന്ന വി.വി.ഐ.പി.കളെത്തുന്ന രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി അയോധ്യയിൽ വൻ സുരക്ഷാസന്നാഹം. ഉത്തർപ്രദേശ് പോലീസും കേന്ദ്രസേനകളും പഴുതടച്ച കാവലാണ് ഒരുക്കുന്നത്. ദുരന്തനിവാരണസേനയും (എൻ.ഡി.ആർ.എഫ്.) രംഗത്തുണ്ട്. അനുമതിയില്ലാത്ത ഒരുവാഹനംപോലും അയോധ്യയിലേക്ക് കടത്തിവിടുന്നില്ല. നേരത്തേ അയോധ്യയിലെത്തിയ, അനുമതിയില്ലാത്ത വാഹനങ്ങൾ റോഡിലിറക്കാനും അനുവദിക്കുന്നില്ല. ശനിയാഴ്ചയും ഞായറാഴ്ചയും ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.
എണ്ണായിരംപേരെയാണ് തിങ്കളാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിക്കാത്തവർക്ക് മുറികൾ നൽകേണ്ടതില്ലെന്ന കർശന നിർദേശമാണ് ഹോട്ടലുകൾക്ക് അധികൃതർ നൽകുന്നത്. അനുമതിയുള്ളവർ തന്നെയാണോ ഹോട്ടലുകളിൽ താമസിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ശനിയാഴ്ചയും പരിശോധന നടത്തി.
ഈയിടെ ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ സുരക്ഷയുറപ്പാക്കാൻ ഉപയോഗിച്ച് ഹസ്മത് (ഹസാർഡസ് മെറ്റീരിയൽ) വാഹനങ്ങളും അയോധ്യയിലെത്തിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠ കഴിഞ്ഞാലും അയോധ്യയിൽ വൻജനത്തിരക്ക് കുറയുന്നതുവരെ എൻ.ഡി.ആർ.എഫ്. സംഘം തുടരും.
പ്രാണപ്രതിഷ്ഠ നാളെ; ചടങ്ങുകൾ ഇങ്ങനെ
ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകളും പൂജകളുമാണ് അയോധ്യയിൽ പ്രതിഷ്ഠയോടനുബന്ധിച്ച് നടക്കുന്നത്. ജനുവരി 16-ന് ഉച്ചയ്ക്ക് സരയൂനദിയിൽ ആരംഭിച്ച ചടങ്ങുകൾ 22-ന് പ്രാണപ്രതിഷ്ഠവരെ തുടരും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-ന് അഭിജിത് മുഹൂർത്തത്തിലാണ് പ്രതിഷ്ഠാചടങ്ങ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.28-നാണ് ബാലരാമവിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്തിച്ചത്. അഞ്ചുവയസ്സുകാരന്റെ നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് 51 ഇഞ്ച് ഉയരവും 200 കിലോഗ്രാമിനടുത്ത് ഭാരവുമുള്ളതിനാൽ എൻജിനിയർമാരുടെകൂടി സാന്നിധ്യത്തിലാണ് ഇത് ശ്രീകോവിലിൽ സ്ഥാപിച്ചത്. വിഗ്രഹത്തിൽ വിവിധ ‘അധിവാസ’ങ്ങൾ നടന്നുവരുകയാണ്. വിഗ്രഹത്തെ നനഞ്ഞതുണികൊണ്ട് ചുറ്റി ‘ജലാധിവാസ’വും ചന്ദനവും കുങ്കുമപ്പൂവും അരച്ചുതേച്ചുകൊണ്ട് ‘ഗന്ധാധിവാസ’വും നടത്തി.
ശനിയാഴ്ച ആദ്യം ശർക്കരകൊണ്ടും പഴങ്ങൾ കൊണ്ടും അധിവാസം നടത്തി. അതിനുശേഷം വിവിധ പുണ്യസ്ഥലങ്ങളിൽനിന്ന് ശേഖരിച്ച് 81 കലശങ്ങളിലായി നിറച്ച ഔഷധമൂല്യമുള്ള ജലാഭിഷേകത്തിനുശേഷം പുഷ്പാധിവാസം നടത്തി. ഇത് മൂന്നുമണിക്കൂർ നീണ്ടു. ഞായറാഴ്ച മധ്യാധിവാസ്, ശയ്യാധിവാസ് എന്നിവയുണ്ടാകും.
തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് ഹ്രസ്വമായ ചടങ്ങുകളാണുണ്ടാവുക. മുഹൂർത്തം നിശ്ചയിച്ച കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ. കാശിയിലെ ലക്ഷ്മീകാന്ത് ദീക്ഷിത് ചടങ്ങിന്റെ മുഖ്യകാർമികനാകും. ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് ഉൾപ്പെടെയുള്ളവരും പങ്കെടുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group