കോഴിക്കോട് :ഒരു നീണ്ട ഏഴുവർഷത്തെ വിരഹദുഃഖത്തിന്റെ തപസ്സിനൊടുവിലാണ് ആ പുണ്യനിമിഷം കോഴിക്കോടിനെ തേടിയെത്തിയത്. അമ്മയില്ലാത്ത മക്കളെപ്പോലെ വിങ്ങിപ്പൊട്ടിയ ഭക്തമനസ്സുകളിലേക്ക്, കാരുണ്യത്തിന്റെ അമൃതവർഷവുമായി മാതാ അമൃതാനന്ദമയി ദേവി ഒടുവിൽ വന്നിറങ്ങിയിരിക്കുന്നു. കോഴിക്കോട് വെള്ളിമാടുകുന്നിലെ ബ്രഹ്മസ്ഥാനം ഇപ്പോൾ കേവലം ഒരു ക്ഷേത്രമല്ല; ഒരു ജനതയുടെ കണ്ണീരും പ്രാർത്ഥനയും ഒടുവിൽ ആനന്ദക്കണ്ണീരായി മാറിയ പുണ്യഭൂമിയാണ്.
ശനിയാഴ്ച രാത്രിയുടെ നിശ്ശബ്ദതയിൽ, ഏഴരയോടെയാണ് അമ്മ ആശ്രമത്തി ലേക്ക് എഴുന്നള്ളിയത്. അമ്മയെ കാത്തുനിന്ന ആയിരങ്ങളുടെ ചുണ്ടുകളിൽ 'ഓം നമഃശിവായ' മന്ത്രങ്ങൾ വിതുമ്പലോടെ ഉണർന്നു. കൂപ്പുകൈകളോടെ, നിറഞ്ഞുകവിഞ്ഞ മിഴികളോടെ നിന്ന ഭക്തലക്ഷങ്ങളെ നോക്കി അമ്മ പുഞ്ചിരിച്ചപ്പോൾ, വർഷങ്ങളായി മനസ്സിൽ പേറിയ വിരഹവേദനകളെല്ലാം അലിഞ്ഞില്ലാതായി. മദ്ദളത്തിന്റെ താളവും വാദ്യമേളങ്ങളുടെ നാദവും ഉച്ചസ്ഥായിയിലായപ്പോൾ, വാനോളമുയർന്ന ആത്മീയലഹരിയിൽ ഭക്തർ സ്വയം മറന്നു.
ആശ്രമവേദിയിൽ പൂർണകുംഭം നൽകി മുൻ എം.എൽ.എ എ. പ്രദീപ് കുമാറും . മധുബാല പ്രദീപ് കുമാറും ചേർന്ന് അമ്മയെ സ്വീകരിച്ചു.
തുടർന്ന് മാതാ കോഴിക്കോട് മഠാധിപതി വിവേകാമൃതാനന്ദപുരിയുടെ നേതൃത്വത്തിൽ ദേവിയെ പ്രതേകം സജ്ജമാക്കിയ വേദിയിലേക്ക് ആനയിച്ചു. പത്തു മിനിറ്റോളം വേദിയിൽ ചെലവഴിച്ച അമ്മ, തനിക്കായി കൈകൾ നീട്ടി കാത്തുനിന്ന മക്കൾക്ക് നേരെ ഇരു കൈകളുമുയർത്തി അനുഗ്രഹം ചൊരിഞ്ഞു. പൂക്കൾ വാരിയെറിഞ്ഞ് അവരെയെല്ലാം ആത്മീയാനന്ദത്തിൽ ആറാടിച്ചു.
ചടങ്ങുകൾക്ക് ശുഭാരംഭം കുറിച്ചുകൊണ്ട് ഭക്തജനങ്ങൾ അമ്മയുടെ പാദപൂജ നടത്തി. ആചാര്യ എ.കെ.ബി. നായർ, അദ്ദേഹത്തിന്റെ ഭാര്യ ആനന്ദവല്ലി അമ്മേപ്പാട്ട്, മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് എന്നിവർ ഹാരമർപ്പിച്ചു. തുടർന്ന് നടന്ന ഭജനയിൽ പങ്കെടുത്തുകൊണ്ട് അമ്മ പാടിയപ്പോൾ, ഭക്തമനസ്സുകൾ ഭക്തിസാന്ദ്രമായ ഒരു മായാലോകത്തേക്ക് ലയിച്ചുചേർന്നു. പ്രസാദവിതരണത്തിന് ശേഷം രാത്രിയോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ബ്രഹ്മസ്ഥാന വാർഷികോത്സവത്തി ന്റെ ചടങ്ങുകൾ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും.
ഈ രണ്ടു ദിവസങ്ങളിലും അമ്മയുടെ സത്സംഗം, പ്രഭാഷണം, ധ്യാനം എന്നിവയുണ്ടാകും. കൂടാതെ, ഭക്തർക്കായി അമ്മ ദർശനവും നൽകും. പുലർച്ചെ ഏഴു മണിക്ക് രാഹുദോഷനിവാരണ പൂജയോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ പത്ത് മണിക്ക് അമ്മയുടെ സാന്നിധ്യത്തിൽ കാശ്യപവേദ ഫൗണ്ടേഷൻ കുലപതി ആചാര്യ രാജേഷ് ഹൈക്കോടതി ജഡ്ജി പി. ഗോപിനാഥിന് നൽകി അമൃതപ്രസാദം സ്മരണിക പ്രകാശനം ചെയ്യും. അമൃതശ്രീ സ്വയംസഹായ സംഘത്തിന്റെ സാരിവിതരണവും അമ്മ നിർവഹിക്കും.
ഉദയാസ്തമന പൂജയും വിശേഷാൽ പൂജകളും ഈ രണ്ടു ദിവസങ്ങളിലും ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ നടക്കും. അമ്മയുടെ സാമീപ്യം നൽകുന്ന ആത്മീയനിർവൃതിയിൽ, ഭക്തർ തങ്ങളുടെ ലൗകിക ദുഃഖങ്ങളെല്ലാം മറന്ന് ആ കാരുണ്യക്കടലിൽ അലിഞ്ഞുചേരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















