ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ വലിയവിളക്ക് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രാവിലെ നടന്ന ശീവേലിക്ക് പെരുവനം സതീശൻ മാരാരും രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് പെരുവനം കുട്ടൻ മാരാരും മേളപ്രമാണികളായി. കൊടിപ്പുറത്തുവിളക്ക് മുതൽ ആരംഭിച്ച വിളക്കെഴുന്നള്ളിപ്പുകൾക്ക് വലിയവിളക്കോടെ സമാപനമായി. പതിനായിരക്കണക്കിന് ഭക്തരാണ് സംഗമേശന്റെ ദർശനത്തിനും കലാപരിപാടികൾക്കുമായി ക്ഷേത്രസന്നിധിയിലെത്തിയത്. ശീവേലിക്ക് പല്ലാട്ട് ബ്രഹ്മദത്തനും രാത്രി വിളക്കെഴുന്നള്ളിപ്പിന് തിരുവമ്പാടി ചന്ദ്രശേഖരനും ഭഗവാന്റെ തിടമ്പേറ്റി.
ഉത്സവത്തിന്റെ എട്ടാം ദിവസമായ ഇന്ന് പള്ളിവേട്ട ചടങ്ങുകൾ നടക്കും. രാവിലെ നടക്കുന്ന ശീവേലിക്ക് പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകും. പള്ളിവേട്ടയ്ക്കായി ഭഗവാൻ ഇന്ന് രാത്രി ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളും. രാത്രി 8.30-ന് നാല് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം കൊടിമരച്ചുവട്ടിൽ പാണികൊട്ടിയാണ് എഴുന്നള്ളത്ത് ആരംഭിക്കുന്നത്. കിഴക്കേ ഗോപുരദ്വാരത്തിലും ആൽത്തറയിലും ഹവിസ്സ് തൂകിയ ശേഷം തന്ത്രിയുടെയും പരികർമ്മികളുടെയും അകമ്പടിയോടെ മൂന്ന് ആനകളുടെ എഴുന്നള്ളത്ത് നടക്കും. പാരമ്പര്യ അവകാശികളായ മുളയത്ത് നായർ പന്നിയുടെ പ്രതിരൂപത്തെ അമ്പെയ്ത് വീഴ്ത്തുന്നതോടെ പള്ളിനായാട്ട് പൂർത്തിയാകും.
നായാട്ടിന് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാൻ തിരികെ എഴുന്നള്ളും. കുട്ടൻകുളം പന്തലിൽ പഞ്ചവാദ്യം അവസാനിച്ച ശേഷം പാണ്ടിമേളം ആരംഭിക്കും. പഞ്ചവാദ്യത്തിന് ചെറുശ്ശേരി ശ്രീകുമാറും പാണ്ടിമേളത്തിന് പെരുവനം പ്രകാശൻ മാരാരും നേതൃത്വം നൽകും. മേളം അവസാനിച്ച ശേഷം ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പ്രത്യേക പ്രദക്ഷിണങ്ങളും പൂജകളും നടക്കും. തുടർന്ന് തിടമ്പ് അകത്തേക്ക് എഴുന്നള്ളിക്കുന്നതോടെ പള്ളിക്കുറുപ്പ് ചടങ്ങ് ആരംഭിക്കും. നാളെയാണ് ഉത്സവത്തിന്റെ സമാപനം കുറിക്കുന്ന ആറാട്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















