പുതുപ്പള്ളി: വിശ്വാസികൾ കാത്തിരുന്ന പുതുപ്പള്ളി പള്ളിയിലെ വലിയ പെരുന്നാൾ ഇന്ന് ആഘോഷിക്കുന്നു. ദിവസങ്ങളായി നടന്നുവരുന്ന പെരുന്നാൾ ആഘോഷങ്ങൾ അതിന്റെ സമാപനത്തിലേക്ക് കടക്കുമ്പോൾ നാടും നഗരവും ഭക്തിയുടെയും ആഘോഷത്തിന്റെയും നിറവിലാണ്. വ്യാഴാഴ്‌ച പുലർച്ചെ പന്തിരുനാഴിയിൽ അരിയിടൽ ചടങ്ങോടെയാണ് പ്രധാന ദിവസത്തെ കർമ്മങ്ങൾ ആരംഭിച്ചത്.
പ്രഭാതനമസ്‌കാരത്തിന് പിന്നാലെ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കെ.എം. സഖറിയ കൂടത്തിങ്കലിന്റെ നേതൃത്വത്തിൽ കുർബാന നടന്നു. എട്ടരയ്ക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ഒമ്പതിന്മേൽ കുർബാനയാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ. തുടർന്ന് ശ്ലൈഹിക വാഴ്വും, പതിനൊന്നേകാലോടെ പ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം അങ്ങാടി, ഇരവിനല്ലൂർ കവലകൾ ചുറ്റി പള്ളിയിലേക്ക് തിരിച്ചെത്തുന്ന പെരുന്നാൾ പ്രദക്ഷിണവും വൈകുന്നേരത്തോടെ അപ്പവും കോഴിയിറച്ചിയും നേർച്ചയായി വിളമ്പുന്ന ചടങ്ങും നടക്കും.
പെരുന്നാളിന്റെ തലേദിവസമായ ബുധനാഴ്ച ഭക്തജനത്തിരക്കിനാൽ ശ്രദ്ധേയമായ വിറകിടീൽ ചടങ്ങ് നടന്നു. പുതുപ്പള്ളി, എറികാട് കരക്കാർ സംയുക്തമായി വെച്ചൂട്ടിന് അരി പാകം ചെയ്യാനുള്ള വിറകുകളുമായി ഘോഷയാത്രയായി പള്ളിയിലെത്തി. പള്ളി കവാടത്തിൽ വൈദികരും കൈക്കാരന്മാരും ചേർന്ന് ഇവരെ സ്വീകരിച്ചു. തുടർന്ന് പള്ളിയങ്കണത്തിൽ വിറകുകൾ ശേഖരിക്കുകയും പന്തിരുനാഴി അടുപ്പിൽ ഉറപ്പിക്കുകയും ചെയ്തു. ഡോ. യൂഹാനോൻ മാർ ദീയസ്കൊറോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന സന്ധ്യാനമസ്കാരത്തിന് ശേഷം ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷണവും പ്രദക്ഷിണവും നടന്നു. വലിയ പെരുന്നാളിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















