കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് ആവേശം പകർന്ന് ഇന്ന് പ്രധാന ചടങ്ങായ വലിയ വിളക്ക് ആഘോഷിക്കുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ആചാരവരവുകളും ആഘോഷവരവുകളും ഇന്ന് ക്ഷേത്രസന്നിധിയിലെത്തും.
വലിയ വിളക്ക് വിശേഷങ്ങൾ
വ്യാഴാഴ്ച രാവിലെ കലാനിലയം ഉദയം നമ്പൂതിരിയുടെ നേതൃത്വത്തിൽ കാഴ്ചശീവേലി നടക്കും. തുടർന്ന് മന്ദമംഗലത്തു നിന്നുള്ള ഇളനീർക്കുലവരവും വസൂരിമാലവരവും ക്ഷേത്രത്തിലെത്തും. വൈകുന്നേരം മൂന്ന് മണി മുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കുലവരവുകൾ, തണ്ടാൻ അരങ്ങോലവരവ്, കൊല്ലം അരയന്റെ വെള്ളിക്കുടവരവ്, കൊല്ലന്റെ തിരുവായുധം വരവ് തുടങ്ങിയ അവകാശവരവുകൾ ക്ഷേത്രാങ്കണത്തിൽ എത്തുന്നതോടെ ഉത്സവപ്രതീതി ഉച്ചസ്ഥായിയിലാകും.
മേളപ്പെരുമയും എഴുന്നള്ളത്തും
വൈകുന്നേരത്തെ കാഴ്ചശീവേലിക്ക് ശുകപുരം ദിലീപ് നേതൃത്വം നൽകും. രാത്രി 11 മണിയോടെയാണ് ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ് നടക്കുക. സ്വർണനെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിക്കുന്നത് കാണാൻ ആയിരങ്ങൾ എത്തും. ശുകപുരം ദിലീപ്, കല്ലൂർ ഉണ്ണികൃഷ്ണൻ മാരാർ എന്നിവരുടെ പ്രമാണത്തിൽ 150-ഓളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേളം ഉത്സവത്തിന് മാറ്റുകൂട്ടും. പുലർച്ചെയോടെ വാളകംകൂടൽ ചടങ്ങ് നടക്കും.
കാളിയാട്ടം വെള്ളിയാഴ്ച
ഉത്സവത്തിന്റെ സമാപനമായ കാളിയാട്ടം വെള്ളിയാഴ്ച നടക്കും. വൈകുന്നേരം വിവിധ അവകാശവരവുകൾക്ക് ശേഷം വീണ്ടും പിടിയാനപ്പുറത്ത് നാന്തകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടിലെ ചടങ്ങുകൾക്ക് ശേഷം നീലേശ്വരം പ്രവീൺ പിഷാരടിയുടെ നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെ ഭഗവതി ഊരുചുറ്റാനിറങ്ങും. നിശ്ചിത കേന്ദ്രങ്ങളിലെ സന്ദർശനത്തിന് ശേഷം തിരിച്ചെത്തി, രാത്രി 11.30-നും 12-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂടുന്നതോടെ ഈ വർഷത്തെ കാളിയാട്ടത്തിന് സമാപനമാകും.
ബുധനാഴ്ച നടന്ന ചെറിയ വിളക്ക് ചടങ്ങുകളിൽ നീലേശ്വരം നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കാഴ്ചശീവേലിയും, പഴുവിൽ രഘു മാരാരുടെ പാണ്ടിമേളവും, ശുകപുരം ദിലീപും രഞ്ജിത്തും അവതരിപ്പിച്ച ഇരട്ടത്തായമ്പകയും ഭക്തർക്ക് ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














