
കല്പറ്റ: അറുപതുപിന്നിട്ട നവയുവത്വത്തിൽ ഓടിയും ചാടിയും സ്വർണപ്പതക്കങ്ങൾ ഒന്നൊന്നായി വയനാട്ടിലെത്തിക്കുകയാണ് സിനിയർ വനിതാ അത്ലറ്റുകൾ. 'ആയകാലത്ത് വീട്ടിലിരുന്ന ഇവർക്കിതെന്താ' എന്ന് നെറ്റിചുളിക്കാതെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ആളുണ്ടായപ്പോൾ അത് വയനാടൻ കായികക്കുതിപ്പിലെ പുതിയവസന്തമായി.
എറണാകുളത്തുനടന്ന സീനിയർ സിറ്റിസൺസ് അത്ലറ്റിക് മീറ്റിൽ നിറയെ മിന്നുംനേട്ടങ്ങളാണ് വയനാടിന് ഈ വനിതാക്കൂട്ടം സമ്മാനിച്ചത്. ഇതിൽ സ്‌കൂൾ കായികമേളകളിൽ ഒരിക്കൽ പൊൻതാരങ്ങളായിരുന്നവരും സ്കൂൾകാലത്ത് ഗ്രൗണ്ടിലേക്കൊന്നും തിരിഞ്ഞുപോലും നോക്കാത്തവരുമുണ്ട്.
സ്പോർട്സിനോടുള്ള ഇഷ്‌ടക്കൂടുതൽകൊണ്ട് 60 പിന്നിട്ടിട്ടും ബൂട്ടുകെട്ടിയവരാണിവർ. പക്ഷേ, അതിപ്പോൾ ജീവശ്വാസമായി.
70 പിന്നിട്ട മാനന്തവാടി പാലാക്കുളി സ്വദേശി അമ്മിണിയാണ് ഇക്കൂട്ടത്തിൽ സീനിയർ. മറ്റൊരു സീനിയർതാരമായ ടി.കെ. ശാന്ത ഹർഡിൽസ് പരിശീലിക്കുന്നതുകണ്ട് ചാടിനോക്കുകയായിരുന്നു അമ്മിണി. "ഞാൻ നോക്കുമ്പോൾ മീറ്റിൽ പങ്കെടുക്കുന്ന എന്നെക്കാൾ മിടുക്കി അമ്മിണിച്ചേച്ചിയായിരുന്നു. പിന്നെയങ്ങ് ഒപ്പംകുട്ടി" -ടി.കെ ശാന്ത അമ്മിണിക്കുവേണ്ടിക്കൂടി പറഞ്ഞു. സ്‌കൂൾകാലംമുതലേ കായികരംഗത്ത് സജീവമായിരുന്ന ശാന്ത, കളിക്കളങ്ങളെ ഒരിക്കലും കൈവിട്ടിരുന്നില്ല. ജോലിയിൽനിന്ന് വിരമിച്ചതോടെ സീനിയർ അത്‌ലറ്റിക്‌സിൽ സജീവമായി.
എറണാകുളത്തുനടന്ന സീനിയർ അത്ലറ്റിക്‌സിൽ 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും വെള്ളിമെഡലും 80 മീറ്റർ ഹർഡിലിന് വെങ്കലമെഡലും നേടി. അമ്മിണി 800 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലും 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡലും നേടി.
കുന്നമ്പറ്റ ശീതള എസ്റ്റേറ്റിൽ വി.ആർ. വനജകുമാരി മാരത്തൺ താരവുമാണ്. ചെറുതും വലുതുമായ അനേകം മാരത്തണുകളിൽ പങ്കെടുത്തു. ഇതിനൊപ്പം സീനിയർ അത്ലറ്റിക്‌സിലും സജീവമാണ്. അവസാനം എറണാകുളത്തുനടന്ന സീനിയർ അത്ലറ്റിക്‌സ് മീറ്റിൽ നൂറുമീറ്റർ, 200 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനവും ട്രിപ്പിൾ ജമ്പിൽ രണ്ടാംസ്ഥാനവും നേടി. അമ്പലവയൽ സ്വദേശി സതി ഗോവിന്ദൻ ഭർത്താവ് സീനിയർ അത്ലറ്റിക്സ് താരമായ ഗോവിന്ദൻ്റെ പാതയിലാണ് സ്പോർട്‌സിലേക്കുവരുന്നത്. 65 വയസ്സുപിന്നിട്ട സതി കന്നിമത്സരത്തിൽത്തന്നെ സംസ്ഥാനതലത്തിൽ നൂറുമീറ്റർ ഓട്ടത്തിൽ മൂന്നാംസ്ഥാനംനേടി.
ഇതിനിടെ നാഷണൽസിലും ഇവരിൽ പലരും മാറ്റുരച്ചു. എല്ലാവരും ദേശീയമത്സരങ്ങളിലും മെഡലുകളും കരസ്ഥമാക്കി.
വേണം, പിന്തുണ
"ഞങ്ങളെല്ലാവരും താത്പര്യംകൊണ്ടുമാത്രം സ്പോർട്‌സിലേക്കുവന്നവരാണ്. നല്ലൊരു പരിശീലനംപോലും ആർക്കും ഇപ്പോഴും ലഭിക്കുന്നില്ല. ദേശീയ-സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മുൻകായികതാരങ്ങളും സൈനികതാരങ്ങളുമൊക്കെയാണ് കൂടെ മത്സരിക്കാനെത്തുന്നത്. എന്നിട്ടും ഒരു മെഡലുപോലുമില്ലാതെ വയനാടൻ ടീം ചുരംകയറിയിട്ടില്ല" -അഭിമാനത്തോടെ വനജകുമാരിയും ശാന്തയും പറഞ്ഞു.
എന്നാൽ, സ്പോൺസർമാരുടെയോ മറ്റോ പിന്തുണയില്ലെന്നത് പലരെയും കുഴപ്പിക്കുന്നുണ്ട്. പെൻഷനിൽനിന്നും മറ്റുമായി സ്വയം തുക ചെലവഴിച്ചിട്ടാണ് എല്ലാവരും പങ്കെടുക്കുന്നത്. ഇതിനൊരു പിന്തുണകൂടി കിട്ടിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെയെന്നാണ് ഓരോരുത്തർക്കും പറയാനുള്ളത്. കുട്ടികൾ വഴിതെറ്റിപ്പോകുന്നെന്ന് പരിതപിക്കുന്നവർ സ്‌പോർട്‌സിലേക്ക് കുഞ്ഞുങ്ങളെ വഴിതിരിച്ചുവിടണമെന്നാണ് ഇവർക്ക് പറയാനുള്ളത്. "വാ ഒരു റൗണ്ടുകൂടി ഓടാം" എന്നുപറഞ്ഞ് വർത്തമാനം നിർത്തി ട്രാക്കിലേക്കിറങ്ങി കൂടുതൽ ചുറുചുറുക്കോടെ അവർ ഓടിത്തുടങ്ങി.വി.ഒ. വിജയകുമാർ
മാനന്തവാടി
മഴപോലെ മഞ്ഞുപെയ്യുന്ന പ്രഭാതം. ഒറ്റപ്പെട്ടെത്തുന്ന വാഹനങ്ങളുടെ ലൈറ്റുകളല്ലാതെ കാട്ടിക്കുളം ടൗണിൽ മറ്റൊന്നും കാണാനില്ല. മഞ്ഞിൽ കുതിർന്ന പുലരിയിൽ പർദയണിഞ്ഞ് പത്രവിതരണത്തിനായി ഓടിനടക്കുകയാണ് പി.വി. ഷരീഫ.
സ്വതഃസിദ്ധമായ ചിരിയിൽ നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് പത്രം കൈമാറും. വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളിലേക്ക് ഓടിക്കയറും. കാട്ടിക്കുളത്തെത്തുന്നവരെ ഷരീഫ പത്രം വായിപ്പിക്കാൻ തുടങ്ങിയിട്ട് വർഷം 42 കഴിഞ്ഞു, രാവിലെ 4.45-നു തുടങ്ങുന്ന ജോലി പൂർത്തിയാക്കുന്നത് 11 മണിയോടെ കാട്ടിക്കുളം ടൗണിലൂടെ പത്രവുമായുള്ള ഷരീഫയുടെ സ്ഥിരം നടത്തം തുടങ്ങിയിട്ട് വർഷം 31 ആയി. പത്രവിതരണത്തിലെ പെൺകരുത്തായി ഇന്നും ആ നടത്തം തുടരുന്നു.
കണ്ണൂർ കാടാച്ചിറ സ്വദേശിയായ ഷരീഫ കുഞ്ഞുനാളിൽ പിതാവ് ഒളവിൽ അബൂബക്കറിനൊപ്പം വയനാട്ടിലേക്ക് ചുരം കയറിയെത്തിയതാണ്. കാട്ടിക്കുളത്തുള്ള തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് എതിർവശം സ്റ്റേഷനറിക്കടയായിരുന്നു തുടക്കം. പിതാവ് 'മാതൃഭൂമി പത്രത്തിന്റെ ഏജൻസി ഏറ്റെടുത്തതോടെ പത്രവുമായുള്ള ഷരീഫയുടെ നടത്തം തുടങ്ങി. "വാഹന ഗതാഗതം കുറവായിരുന്ന കാലത്ത് ഓരോ ഭാഗത്തേക്കുമുള്ള പത്രങ്ങൾ ഉപ്പ കെട്ടിവെക്കും. ഇത് ആ ബസിൽ കൊടുത്തു വിടണം. മറ്റേത് ഇന്ന ബസിൽ കൊടുക്കണം എന്നൊക്കെയുള്ള നിർദേശങ്ങൾ. സ്കൂളിൽ പോകുന്നതിനു മുൻപേ പത്രമൊക്കെ ഇട്ടു തീർക്കും ആറാംക്ലാസ് മുതൽ തുടങ്ങിയതാണ് 'മാതൃഭൂമി'മായുള്ള ബന്ധം, ആരോഗ്യം അനുവദിക്കുന്ന കാലം വരെ ഇതുമായി മുന്നോട്ടുപോകണം" - ഷരീഫ പറഞ്ഞു.
കച്ചവടത്തിനായി ചുരംകയറിയപ്പോൾ അബുബക്കർ സഹോദരിയുടെ മകൻ മജീദിനെയും കൂടെക്കൂട്ടിയിരുന്നു. 1969-ൽ മകൾ മജിദിൻ്റെ ജീവിതസഖിയായി. 1993-ൽ അബൂബക്കർ മരിച്ചതിനുശേഷമാണ് മജീദും ഷരീഫയും മാതൃഭൂമിയുടെ മുഴുനീള പ്രചാരകരായത്. ഉപ്പയുള്ളപ്പോൾ പത്രം ഇടാറുണ്ടായിരുന്നെങ്കിലും ഭർത്താവ് ഏജൻസി എടുത്തതു മുതലാണ് പത്രവിതരണത്തിലേക്ക് മുഴുവനായി ഇറങ്ങിയതെന്നു ഷരീഫ പറഞ്ഞു. ഷരീഫ മാത്യഭൂമിയുടെ പനവല്ലി ഏജന്റ്റാണ്. യഥാക്രമം എടയൂർകുന്ന്, കാട്ടിക്കുളം ഏജന്റുമാരാണ് ഭർത്താവ് മജീദും മകൻ ഷാനുവും. ഷമീമ, ഷാനിഫ് എന്നീ മക്കൾ കൂടിയുണ്ട് ഇവർക്ക്, ഷരീഫ കൂടെയുള്ളതിനാലാണ് പത്രവിതരണം നന്നായി കൊണ്ടുപോകാൻ സാധിക്കുന്നതെന്ന് ഭർത്താവ് മജീദ് പറയുന്നു. "കുട്ടത്തേക്കുള്ള ബസ് വരുന്നുണ്ട്, വർത്താനം പറഞ്ഞു നിന്നാൽ എൻ്റെ പത്രം ബാക്കിയായി പോകും" -53-ാം വയസ്സിലും പത്രവുമായുള്ള ഷരീഫയുടെ നടത്തം തുടരുകയാണ്.
മന്ത്രിക്കൊപ്പം ഓടി നാട്ടിലെ താരമായി
മാനന്തവാടി കണിയാരം സ്വദേശി സുന്ദരി ദീപയ്ക്കും പറയാനുള്ളത് അതേ കഥതന്നെ. ദീപ സുഹൃത്തിൻ്റെ നിർദേശപ്രകാരമാണ് സീനിയർ അത്ലറ്റിക്‌സിൽ പങ്കെടുക്കുന്നത്. കൊല്ലത്തുനടന്ന അത്ലറ്റിക്‌സിൽ മന്ത്രി ജെ. ചിഞ്ചുറാണിക്കൊപ്പം മത്സരിക്കാനിടയായി. ദീപ രണ്ടാംസ്ഥാനത്തും മന്ത്രി മൂന്നാംസ്ഥാനത്തുമാണ് അന്ന് മത്സരയോട്ടത്തിൽ ഫിനിഷ് ചെയ്തത്. ഇതിന്റെ ചിത്രം പത്രമാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചുവന്നതോടെ ഞാൻ നാട്ടിൽ താരമായി. പിന്നെ ഇതുതന്നെ ഹരം - വലിയൊരു ചിരിയോടെ സുന്ദരി ദീപ പറയുന്നു. എറണാകുളത്തുനടന്ന സീനിയർ അത്ലറ്റിക്‌സിൽ 1500 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനവും 5000 മീറ്റർ നടത്തത്തിലും 100 മീറ്റർ നടത്തത്തിലും രണ്ടാംസ്ഥാനവും നേടി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group