കോഴിക്കോട് : ഇന്ത്യയിലെ രാഷ്ട്രീയസമൂഹവും രാഷ്ട്രീയപ്രസ്ഥാനങ്ങളും അവർ പിന്തുടരുന്ന നയങ്ങളിൽ ആവശ്യമായ തിരുത്തലുകൾവരുത്തി സാമൂഹിക, സാമ്പത്തിക നീതി ഉറപ്പുവരുത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രാജ്യത്തെ സമ്പത്ത് നീതിപൂർവമായി വിതരണംചെയ്യാനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കണം. പ്രേംനാഥ് അനുസ്മരണസമിതി സംഘടിപ്പിച്ച എം.കെ. പ്രേംനാഥ് സ്മൃതിസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് പുരോഗമനസ്വഭാവത്തോടെ സാമൂഹികനീതിക്കുവേണ്ടി പ്രവർത്തിച്ചിരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾവരെ ഇടക്കാലത്ത് നവലിബറലിസത്തിന്റെ കെണിയിൽപ്പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപത്തിന് പ്രാധാന്യംകൊടുക്കുമ്പോൾ അതിന്റെ പരിണതഫലമെന്തെന്ന് ആലോചിക്കണം. രാജ്യത്ത് 91-ൽ കോൺഗ്രസ് സർക്കാരും ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ കമ്യൂണിസ്റ്റ് സർക്കാരും ഈ നയം നടപ്പാക്കി. ഇതിന്‍റെയെല്ലാം ഫലമായി സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമായി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കുത്തകകൾ അമ്മാനമാടുകയാണ്. പുരോഗമനപ്രസ്ഥാനങ്ങൾപോലും കുത്തകകൾക്കെതിരേ പ്രതികരിക്കാൻ മടിക്കുന്നു.
ദേശീയരാഷ്ട്രീയത്തെ നയപരമായി സ്വാധീനിച്ച രാസത്വരകമായിരുന്നു സോഷ്യലിസ്റ്റ് രാഷ്ട്രീയം. അതിന്റെ തളർച്ചയെ ദുഃഖത്തോടെ കാണുന്നൊരാളാണു താൻ. നിലപാടുകളിൽ ഒരിക്കലും വെള്ളംചേർക്കാത്ത നേതാവായിരുന്നു പ്രേംനാഥെന്നും സുധീരൻ പറഞ്ഞു.
സോഷ്യലിസ്റ്റ് ചിന്താധാര ശക്തമായിട്ടും സംഘടനാതലത്തിൽ മുന്നോട്ടുകൊണ്ടുപോവുന്നതിൽ പരാജയപ്പെട്ടതായി അധ്യക്ഷതവഹിച്ച ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. എന്നും ജനങ്ങൾക്കൊപ്പം നിൽക്കുകയും ഒരു ആർഭാടവുമില്ലാതെ ജനങ്ങളുടെ മനസ്സിൽ ഇടംനേടുകയുംചെയ്ത നേതാവായിരുന്നു പ്രേംനാഥെന്നും അദ്ദേഹം അനുസ്മരിച്ചു.
സി.കെ. നാണു, ഇ.കെ. വിജയൻ എം.എൽ.എ., എ. പ്രദീപ് കുമാർ, മുക്കം മുഹമ്മദ്, മനയത്ത് ചന്ദ്രൻ, വി. കുഞ്ഞാലി, സബാഹ് പുൽപ്പറ്റ, വി.എ. ലത്തീഫ്, ഇ.പി. ദാമോദരൻ, പി. പ്രദീപ് കുമാർ, ഇ.കെ. ശ്രീനിവാസൻ, ഇ. രവീന്ദ്രനാഥ്, കെ.കെ. അബ്ദുള്ള, പി. വാസു, എം. മമ്മദ്, കെ. ശങ്കരൻ, പി. കിഷൻചന്ദ് എന്നിവർ സംസാരിച്ചു.News Courtesy: Mathrubhumi
ടൗൺഹാളിൽ നടന്ന പ്രേംനാഥ് സ്മൃതിസംഗമം വി.എം. സുധീരൻ ഉദ്ഘാടനംചെയ്യുന്നു. ഇ.പി. ദാമോദരൻ, മനയത്ത് ചന്ദ്രൻ, എ. പ്രദീപ് കുമാർ, സി.കെ. നാണു, എം.വി. ശ്രേയാംസ് കുമാർ, ഇ.കെ. വിജയൻ എം.എൽ.എ., പി. വാസു, മുക്കം മുഹമ്മദ്, വി. കുഞ്ഞാലി തുടങ്ങിയവർ സമീപം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group