"ആധുനിക ലോകത്ത് നല്ലതും ചീത്തവുമായ ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ ജനങ്ങൾക്ക് ഉപകാരപ്രദമായതിൽ ഏറ്റവും ഉയർന്ന സ്ഥാനത്താണ് തപാൽ സേവനം"- ജവഹർലാൽ നെഹ്റു
ആഗോളതലത്തിൽ പോസ്റ്റൽ യൂണിയൻ സ്ഥാപിച്ചതിന്റെ ഓർമ്മക്കായാണ് ലോകത്ത് ഒക്ടോബർ 9 ലോക തപാൽ ദിനമായി ആചരിക്കുന്നത്.1874 സ്വിറ്റ്സർലാൻഡിന്റെ തലസ്ഥാനമായ ബേണിലാണ് യുപിയു (യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ) സ്ഥാപിതമായത്. 1863ൽ അമേരിക്കയിലെ പോസ്റ്റ് മാസ്റ്റർ ജനറൽ ആയിരുന്ന മുണ്ടേഗോ മേരി ബ്ലയർ പാരീസിൽ വച്ച് ഒരു സമ്മേളനം സംഘടിപ്പിച്ചു 15 രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ വച്ചാണ് ആഗോളതലത്തിൽ തപ്പാൽ യൂണിയൻ വേണമെന്ന് ആശയം ആദ്യം ഉടലെടുത്തത്, ഇതിന്റെ അടിസ്ഥാനത്തിൽ സ്വിസ് സർക്കാർ 1874 ലിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു, 22 രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനത്തിന്റെ തൊട്ടടുത്ത വർഷം മുതലാണ് ലോക തപാൽ ദിനം ഒക്ടോബർ 9 മുതൽ ആചരിക്കുന്നത്. സ്ഥാപിക്കുമ്പോൾ ജനറൽ പോസ്റ്റൽ യൂണിയൻ എന്നായിരുന്നു പേരെങ്കിലും 1878 മുതൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ആയി സംഘടന മാറി,നിലവിൽ ലോകത്തെ 192 രാജ്യങ്ങൾ പോസ്റ്റൽ ദിനം ആചരിക്കുന്നു.പോസ്റ്റൽ ദിനം ആഘോഷിക്കുന്നതിന് തീരുമാനം എടുക്കുമ്പോൾ അതിന്റെ മുൻനിരയിൽ ഇന്ത്യക്കാരനായ ആനന്ദ് മോഹൻ നരൂല എന്ന വ്യക്തിയും ഉണ്ടായിരുന്നു. ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നേഹ നൂലുകളാണ് തപാലുകൾ. ആശയവിനിമയ സംവിധാനത്തിന്റെ നട്ടെല്ലും പ്രധാന മാധ്യമവുമാണ് തപാലുകൾ. അമേരിക്കൻ മുൻ പ്രസിഡണ്ട് ആയിരുന്ന എബ്രഹാംലിങ്കൻ തപ്പാൽ വകുപ്പ് ജീവനക്കാരനായിരുന്നു എന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അഭിമാനിക്കാൻ വകയുള്ള ഒരു കാര്യമാണ്.കൂടാതെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നവരിൽ പോസ്റ്റ്മാൻമാരണ് കൂടുതൽ ഉള്ളത് എന്ന കാര്യവും ഈ ദിനത്തിൽ ഓർമ്മിക്കാവുന്നതാണ്.ഇന്റർനാഷണൽ ടെലി കമ്മ്യൂണിക്കേഷൻ യൂണിയൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ 1948 ജൂലൈ ഒന്നിന് ഐക്യരാഷ്ട്രസഭ പോസ്റ്റൽ യൂണിയനെ പ്രത്യേക ഏജൻസിയായി അംഗീകരിച്ചു .ലോകത്തെ
തപാൽ സംവിധാനങ്ങളെ ഏകീകരിച്ച് തപ്പാൽ കൈമാറ്റങ്ങൾക്ക് ദൃഢത ഉണ്ടാക്കുവാനാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
"ഠപ്പാൽ" എന്ന മറാട്ടി ഭാഷയിൽ നിന്നാണ് തപ്പാൽ എന്ന പേര് വന്നത്. കത്തുകളും ചെറിയ ഉരുപ്പടികളും ദൂരസ്ഥലത്തേക്ക് എത്തിക്കുവാൻ നടപ്പിലാക്കിയ സംവിധാനമാണ് തപാൽ. സൂക്ഷിക്കുക എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പോസ്റ്റ് എന്ന ഇംഗ്ലീഷ് വാക്ക് വന്നത്. ആശയവിനിമയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ മാർഗമാണ് തപാൽ സംവിധാനം. ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ. ജനങ്ങളുടെ ജീവിതവുമായി അഭേദ്ധ്യമായി ബന്ധപ്പെട്ട് കിടക്കുന്ന തൊഴിൽ മേഖലയാണ് തപാൽ മേഖല.തപാൽ സാർവത്രികമായതോടെ "പ്രിയപ്പെട്ട" എന്ന വാക്കിന് പ്രചൂര പ്രചാരം ലഭിച്ചു. ഡിജിറ്റൽ കാലത്തും നിർമ്മിതി ബുദ്ധി മനുഷ്യനെ വെല്ലുവിളിക്കുന്ന ഘട്ടത്തിലും തപാൽ സംവിധാനം അസ്ഥിസ്ഥ പ്രശനം നേരിടുന്നു.
ചരിത്രാതീതകാലം മുതൽ തന്നെ തപാൽ സംവിധാനം നിലവിലുണ്ട്. ഭരണ സംവിധാനത്തിൽ വാർത്തകൾ അറിയിക്കുന്നതിന് വ്യത്യസ്ത രീതികളായിരിന്നു അവലംബിച്ചിരുന്നത്. കവലകളിൽ വച്ച് വിളിച്ചു പറയൽ, കല്ലിൽ എഴുതി വെക്കൽ, ചെണ്ടകൊട്ടി അറിയിക്കൽ, പക്ഷികൾ/ മൃഗങ്ങൾ എന്നിവയെ ഉപയോഗിച്ച് സന്ദേശം കൈമാറൽ എന്നിവ ഈ കൂട്ടത്തിൽ ഉണ്ട്. ഹൃദയസ്പന്ദനങ്ങളെ അക്ഷരങ്ങൾ കൊണ്ട് വർണ്ണിച്ച കത്തുകളുമായി വരുന്ന പോസ്റ്റുമാൻമാരെ ആകാംക്ഷയോടെ കാത്തിരുന്ന കാലം പുതുതലമുറക്ക് അന്യമായി മാറി. ആദ്യകാലങ്ങളിലെ സന്ദേശം,വിനിമയ മാർഗ്ഗം എന്നിവ കത്തുകൾക്ക് ജീവൻ നൽകിയത് ഇന്ന് ഓർമ്മയായി മാറി.നാം പണ്ടുമുതലേ സ്കൂളുകളിലും വഴിയോരങ്ങളിലും കണ്ട പോസ്റ്റ്മന്മാർ മാനുഷിക ബലത്തിന്റെയും കഴിവിന്റെയും അധ്വാനത്തിന്റെയും ആൾ രൂപങ്ങൾ ആയിരുന്നു.
തപാൽ സേവനം വിപുലമായ മനുഷ്യാ വിഭവം ആവശ്യമുള്ള മേഖലയാണ്, തരംതിരിക്കൽ, ഗതാഗതം, കൗണ്ടർ എന്നിവ തപാൽ സേവനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്.
2023 ന്റെ സന്ദേശം :-
ഓരോ തപാൽ ദിനവും ഓരോ ആശയം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നു.
"Together for the Trust" വിശ്വാസത്തിനു വേണ്ടി ഒരുമിക്കാം സുരക്ഷിതവും സുദൃഢവുമായ ഭാവിക്കായി എന്നതാണ് ഈ വർഷത്തെ ആശയം.
ലോകത്ത് ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ ഉള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്
1) ചൈന 2 ലക്ഷം
2) ഇന്ത്യ 159225
3) റഷ്യ 42000
4)അമേരിക്ക 31000
5)ജർമ്മനി 28000
6)ഇന്തോനേഷ്യ 24000
7) ജപ്പാൻ 24000
8)ഫ്രാൻസ് 17000
9)ഇറ്റലി 13000
ഇതിൽ ഇന്ത്യയിൽ ഈ വർഷം തന്നെ 10000 പോസ്റ്റ് ഓഫീസുകൾ കുടി ആരംഭിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ 23 സർക്കിളുകളിലായി 159225 പോസ്റ്റോഫീസുകൾ ഉണ്ട്.
1)ഉത്തർപ്രദേശ് 17885
2) മഹാരാഷ്ട്ര 13688
3)തമിഴ്നാട് 11864
4)ആന്ധ്രപ്രദേശ് 10606
5)രാജസ്ഥാൻ 10290
6)കർണാടക 9617
7)ഗുജറാത്ത് 8844
8)മധ്യപ്രദേശ് 8791
9)ഒഡീഷ 8490
10)കേരളം /ലക്ഷദ്വീപ് സർക്കിൾ 5063
ഹെഡ് പോസ്റ്റ് ഓഫീസുകൾ, സബ്ബ് പോസ്റ്റ് ഓഫീസുകൾ, ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ, E പോസ്റ്റ് ഓഫീസുകൾ എന്നിവയാണ് രാജ്യത്ത് ഉള്ളത്.
ഇന്ത്യ 120 രാജ്യങ്ങളുമായി തപ്പാൽ കൈമാറ്റ കരാർപ്പെട്ടിട്ടുണ്ട്, തപാലുകൾ വിമാനത്തിൽ ആദ്യം കൊണ്ടുപോയത് ഇന്ത്യയിൽ നിന്നാണ് .
തപാൽ കൈമാറ്റം, പണം കൈമാറ്റം ചെയ്യൽ, ഇൻഷുറൻസ്, സമ്പാദ്യ പദ്ധതി, ഗ്രാമീണതപ്പാൽ പദ്ധതി,സുകന്യ സമൃദ്ധി യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന തുടങ്ങി മറ്റ് അനവധി പ്രവർത്തനങ്ങളും പോസ്റ്റ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്നു.നിലവിൽ 29.29 കോടി സമ്പാദ്യം എകൗണ്ടുകൾ പോസ്റ്റ് ഓഫീസുകളിൽ ഉണ്ട് 1256.073 കോടി രൂപ സമ്പാദ്യം ഉണ്ട്.
പാരമ്പര്യം, ഭദ്രത എന്നിവ മുൻനിർത്തിക്കൊണ്ട് പുതിയ സാങ്കേതികവിദ്യയോടൊപ്പം ചേർന്നു പോകാൻ പോസ്റ്റ് ഓഫീസുകൾ ശ്രമിക്കുകയാണ്, ജീവിതം പച്ചപിടിപ്പിച്ച അക്ഷരക്കൂട്ടുകൾക്ക് പുതിയ വാതായനം തുറന്നു കിട്ടിയപ്പോൾ പിറകിലായി പോയ പോസ്റ്റ് ഓഫീസുകളെ കാലം കൊട്ടിയാടുന്ന പുതിയകാലത്ത് എങ്ങനെ നില നിർത്തും എന്നത് ഭരണാധികാരികളെ ആകുലപ്പെടുത്തുന്നു.
പോസ്റ്റ് ഓഫീസിന്റെ പ്രവർത്തന പരിധി 21.56 സ്ക്വയർ കിലോമീറ്റർ ആണ്.
ഇന്ത്യയിൽ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് മുംബൈ ജനറൽ പോസ്റ്റ് ഓഫീസ് ആണ്.ഒഴുകുന്ന പോസ്റ്റ് ഓഫീസ് ജമ്മു കാശ്മീരിലെ ദാൽ തടാകത്തിൽ പ്രവർത്തിക്കുന്നു,ഇതിന്റെ പിൻകോഡ് 19 12 0 2. 1983 ല്‍ ഇന്ത്യ അന്റാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രിയിൽ സ്ഥാപിച്ച പോസ്റ്റ് ഓഫീസ് ആണ് ഇന്ത്യക്ക് പുറത്ത് സ്ഥാപിച്ച ഏക പോസ്റ്റ് ഓഫീസ്, അന്റാർട്ടിക്കയിലെ ഇന്ത്യ പോസ്റ്റിന്റെ പിൻകോഡ് 403001 ആണ് ഇത് നോർത്ത് ഗോവ ജില്ലയിലെ അതേ പിൻകോഡ് ആണ്. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് ഹിമാചൽ പ്രദേശിലുള്ള ഹികീമിലുള്ള 4700 മീറ്റർ ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് ആണ്, പിൻ കോഡ് 172114.ആദ്യമായി ഇന്ത്യയിൽ ഗ്രാമങ്ങളിലെല്ലാം പോസ്റ്റ് ഓഫീസ് ഉണ്ടായത് ഗോവയിലാണ്.
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് 2013 മാർച്ച് എട്ടിന് ന്യൂഡൽഹിയിൽ ആരംഭിച്ചു.ലോകത്തെ ഏറ്റവും പഴക്കം ചെന്ന തപ്പാൽ മ്യൂസിയം സ്കോട്ട്ലാൻഡിലെ ബ്രിട്ടീഷ് പോസ്റ്റൽ മ്യൂസിയം ആണ്. ഹൈ സ്ട്രീറ്റ് ഇൻ സംഗുഹാറിൽ 1712 മുതൽ പോസ്റ്റ് ഓഫീസ് ആയി പ്രവർത്തിച്ച കെട്ടിടട്ടത്തിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ തൃശ്ശൂരും കുറവ് വയനാടും ആണ് ഉള്ളത്.
5 പ്രധാന പ്രവർത്തനങ്ങളാണ് പോസ്റ്റ് ഓഫീസിൽ നടക്കുന്നത് :-
1) സ്റ്റാമ്പ് വില്പന
2) പോസ്റ്റ് കാർഡ് വില്പന
3) കത്തുകൾ അയക്കൽ
4) മണിയോർഡർ
5)പാസ്പോർട്ട്
ഏറ്റവും കൂടുതൽ മണി ഓർഡർ സേവനം നടക്കുന്നത് ഉത്തരാഖണ്ഡിലാണ് അതുകൊണ്ടുതന്നെ ഉത്തരാഖണ്ഡ് സമ്പത്ത് വ്യവസ്ഥയെ മണിയോർഡർ സമ്പത്ത് വ്യവസ്ഥ എന്ന് വിളിക്കാറുണ്ട്. ഇന്ത്യയിൽ നിന്ന് ബുട്ടാൻ, നേപ്പാൾ എന്നി രാജ്യങ്ങളിലേക്ക് മണി ഓർഡർ അയക്കാൻ സാധിക്കുന്നതാണ്. പരമാവധി 5000 രൂപ വരെ മണി ഓർഡർ അയക്കാൻ സാധിക്കുന്നതാണ്.
പിൻകോഡ്:-
(പോസ്റ്റൽ ഇൻഡക്സ് നമ്പർ)
1972 ഓഗസ്റ്റ് 15 മുതലാണ് ഇന്ത്യയിൽ പിൻകോഡ് നിലവിൽ വന്നത്.
ശ്രീരാം ഭീക്കാജി വേലാങ്കാറാണ് ഇതിന് തുടക്കം കുറിച്ചത്.
പിൻകോഡിന്റെ ആറക്കങ്ങളിൽ
1 പോസ്റ്റൽ സോണിനെയും
2 ഉപമേഖല സോണിനെയും
3 സോർട്ടിങ് ജില്ലയും
അവസാനം മൂന്നക്കങ്ങൾ തപാൽ റൂട്ടുകളെയുംമാണ്
പ്രതിനിധികരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ പിൻകോഡ് 110001,പാർലമെന്റ് സ്ട്രീറ്റ് ആണ്,രാഷ്ട്രപതി ഭവന്റെ പിൻകോഡ് 11 0 00 4 ആണ്.
ചരിത്രം:-
ബിസി 255 ൽ ഈജിപ്തിലാണ് ആദ്യമായി തപാൽ ആരംഭിച്ചത്, 17,18 നൂറ്റാണ്ടുകളിൽ രാജ്യങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുവാൻ തപാൽ സംവിധാനം ഉപയോഗിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ആദ്യമായി പോസ്റ്റ് ബോക്സ് നിലവിൽ വന്നു ഫ്രാൻ ശ്വാഡി മേലായൻ എന്ന ഫ്രഞ്ചുകാരനാണ് ഇതിന് തുടക്കം കുറിച്ചത്, ആദ്യഘട്ടത്തിൽ പോസ്റ്റ് ബോക്സുകളുടെ നിറം പച്ചയായിരുന്നു,1874 മുതൽ പോസ്റ്റ് ബോക്സുകളുടെ നിറം ചുവപ്പായി മാറി.
പച്ച തപാൽപെട്ടി:-
തൊട്ടടുത്ത നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനും എത്രയും പെട്ടെന്ന് തപാലുകൾ എത്തിക്കുന്നതിനുമാണ് പച്ചനിറത്തിൽ ഉള്ള തപ്പാൽ പട്ടികൾ ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ മുംബൈ,കൊൽക്കത്ത, ഡൽഹി,ചെന്നൈ, ബാംഗ്ലൂർ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പച്ച നിറമുള്ള പെട്ടികൾ ആദ്യം ആരംഭിച്ചത്.
മഞ്ഞ തപാൽ പെട്ടി:-
ഫ്രാൻസ്,ഓസ്ട്രേലിയ, ജർമ്മനി, ഗ്രീസ്,സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലെ തപാൽ പട്ടികളുടെ നിറം മഞ്ഞയാണ്.
ഇന്ത്യയിലെ തപാൽ ചരിത്രം:-
1296ൽ അലാവുദ്ദീൻ ഖിൽജി കുതിര ഉപയോഗിച്ചും കാൽ നടക്കാരെ ഉപയോഗിച്ചും തപാൽ സംവിധാനം നടപ്പാക്കിയിരുന്നു, 1341 ൽ തുക്ലക്ക് ഭരണ കാലത്തും, 1541 പേർഷ്യ ഭരണകാലത്തും താപാൽ സംവിധാനം നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു.
1784 ൽ തിരുവിതാംകൂറിൽ രാമവർമ്മ രാജാവ് അഞ്ചൽ സംവിധാനം ആരംഭിച്ചിരുന്നു, നിലവിലുള്ള തപാൽ രീതിക്ക് പകരമുള്ള ഒരു സംവിധാനമായിരുന്നു അഞ്ചൽ സംവിധാനം. സന്തോഷവാഹകൻ, ദൈവദൂതൻ എന്നീ അർത്ഥമുള്ള ആന്തലേസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അഞ്ചൽ എന്ന പദം വന്നത്.കേണൽ മൺറോ റസിഡന്റ് ആയതിനുശേഷം അഞ്ചൽ സംവിധാനത്തിന് തീരുവിതാക്കുറിൽ ഒരു ഐക്യരൂപം വന്നു.രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം അഞ്ചൽ സംവിധാനം തപാൽ വകുപ്പിലേക്ക് ലയിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിൽ റോബർട്ട് ക്ലൈവ് 1764 ൽ തപാൽ സംവിധാനത്തിനു തുടക്കം കുറിച്ചു, 1774 ആദ്യ ബംഗാൾ ഗവർണറായ വാരാൺ ഹെസ്റ്റിംഗ് കൽക്കട്ടയിൽ ആദ്യ പോസ്റ്റ് ഓഫീസ് ആരംഭിച്ചു. 1854 ഏപ്രിൽ 1 ന് ഇന്ത്യയിൽ ഏകീകൃത തപ്പാൽ സംവിധാനം ഡൽഹൗസി പ്രഭുവിന്റെ നേതൃതത്തിൽ രാജ്യത്ത് നിലവിൽ വന്നു ഒപ്പം പോസ്റ്റ് ഓഫീസേർസ് ആക്ട് നിലവിൽ വന്നു.
സ്റ്റാമ്പുകൾ:-
ലോകത്തെ ഏറ്റവും വലിയ ഹോബി സ്റ്റാമ്പ് കളക്ഷൻ ആണ്.
1840ൽ ഇംഗ്ലണ്ടിൽ റോളണ്ട് ഹിൽ ആണ് ലോകത്ത് ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്, ഇതിനാൽ ഇദ്ദേഹം ആധുനിക തപാൽ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.ലോകത്ത് സ്റ്റാമ്പ് പുറത്തിറക്കുന്ന പത്താമത്തെ രാജ്യമാണ് ഇന്ത്യ.1852 ജൂലൈ ഒന്നിന് സിന്ധിൽ വെച്ച് "സിന്ദ്ഡാക്ക് " എന്ന പേരിൽ ഇന്ത്യയിൽ ആദ്യത്തെ സ്റ്റാമ്പ് പുറത്തിറങ്ങി.
1947 നവംബർ 21ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ത്രിവർണ പതാകയും ജയ്ഹിന്ദ് മുദ്രയോട് കുടി പുറത്തുവന്നു. വൃത്താകൃതിയിലുള്ള സ്റ്റാമ്പ് ഇന്ത്യയിലാണ് ആദ്യം അച്ചടിച്ച് വന്നത്. സ്റ്റാമ്പുകൾ അച്ചടിക്കുന്നത് നാസിക്കിലെ സർക്കാർ സെക്യൂരിറ്റി പ്രസ്സിൽ വെച്ചാണ്.
1932ൽ തപാൽ സ്റ്റാമ്പിലെ ഭൂപടത്തെ ചൊല്ലി പരാഗ്വയിൽ നടന്ന കലാപത്തിൽ ഒരു ലക്ഷം പേർ കൊല്ലപ്പെട്ടു സ്റ്റാമ്പ് ദുരന്തം എന്ന പേരിൽ ഇത് അറിയപ്പെടുന്നു.ഇന്ത്യ യിൽ
ഒരു കുടുംബത്തിലെ ഏഴുപേർ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് രസകരമായ കാര്യമാണ്
മോത്തിലാൽ നെഹ്റു
ജവഹർലാൽ നെഹ്റു
വിജയലക്ഷ്മി പണ്ഡിറ്റ്
കമല നെഹ്റു
ഇന്ദിരാഗാന്ധി
രാജീവ് ഗാന്ധി
സഞ്ജയ് ഗാന്ധി
എന്നിവരാണ് അവർ
35 മലയാളികൾ 37 പ്രാവശ്യം ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് വി കെ കൃഷ്ണമേനോനും അൽഫോൻസാമ്മയും ആണ്.സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട മലയാളി ശ്രീനാരായണ ഗുരുവാണ്, 2009 ൽ ശ്രീലങ്ക സർക്കാരും ശ്രീനാരായണഗുരുവിന്റെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും ആദ്യം സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടതും ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടതും രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആണ്,
ഗാന്ധിജിയുടെ പേരിൽ സ്റ്റാമ്പ് 1948 ഓഗസ്റ്റ് 15നാണ് ആദ്യം പുറത്തിറക്കിയത്, സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ദമ്പതികളും ഗാന്ധിജിയും കസ്തൂർബയും ആയിരുന്നു. തപാൽ സ്റ്റാമ്പുകളുടെ പഠനം "ഫിലാറ്റലി "എന്നാണ് അറിയപ്പെടുന്നത്. ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പതിഞ്ഞ വ്യക്തി വിക്ടോറിയ രാജ്ഞിയാണ് , സ്റ്റാമ്പിൽ രാജ്യത്തിന്റെ പേര് ചേർക്കാത്തത് ബ്രിട്ടനാണ്. ഇന്ത്യയിൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത 1951ൽ മീരാഭായിയാണ്.സുഗന്ധം ഉള്ള സ്റ്റാമ്പ് പുറത്തിറക്കിയത് ഭൂട്ടാനാണ്,ഇതിന് ചൂവടു പിടിച്ച് 2006 ഡിസംബർ 6ന് ചന്ദനത്തിന്റെ മണമുള്ള സ്റ്റാമ്പും 2007ൽ റോസാപ്പൂവിന്റെ മണമുള്ള സ്റ്റാമ്പും ഇന്ത്യ പുറത്തിറക്കി.തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട രണ്ട് മലയാളികൾ ശ്രീനാരായണ ഗുരുവും മറ്റൊന്ന് അൽഫോൻസാമ്മയും ആണ്.സ്റ്റാമ്പിന്റെ ഏറ്റവും ഉയർന്ന മൂല്യം 50 രൂപയാണ്.ഡോക്ടർ രാജേന്ദ്രപ്രസാദ് ജീവിച്ചിരിക്കുമ്പോൾ സ്റ്റാമ്പ് മുദ്രയിൽ പ്രത്യക്ഷപ്പെട്ടു. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യനാണ്, തിരുവിതാംകൂറിൽ ആദ്യം പ്രത്യക്ഷപ്പെട്ട രാജാവ് സ്വാതി തിരുനാൾ മഹാരാജാവ്ആണ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളി രാജാരവിവർമ്മയാണ്. തപാൽ സ്റ്റാമ്പിൽ ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട മലയാളി നടൻ നസീറാണ്.
ആധുനികതയുടെ തള്ളിക്കയറ്റത്തിൽ 1851ൽ കൊൽക്കത്തയിൽ ആരംഭിച്ച ടെലിഗ്രാം 2013 ജൂലൈ 15ന് നിർത്തലാക്കി.
ആഗോളതലത്തിൽ ഒക്ടോബർ 9 പോസ്റ്റൽ ദിനമായി ആചരിക്കുമ്പോൾ ഒക്ടോബർ10 ദേശിയ തപാൽ ദിനമായി ഇന്ത്യ ആചരിക്കുന്നു.ഒക്ടോബർ 9 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പ്രത്യേക പരിപാടികളോടെയാണ് ആചരിക്കുന്നത്.
ഒക്ടോബർ 9 ആഗോളതലത്തിൽ പോസ്റ്റൽ ദിനം ആചരിക്കുന്നു
ഒക്ടോബർ 10 ഇന്ത്യയിൽ പോസ്റ്റൽ ദിനമായി ആചരിക്കുന്നു
ഒക്ടോബർ 12 പോസ്റ്റ് ലൈഫ് ഇൻഷുറൻസ് ദിനമായി ആചരിക്കുന്നു
ഒക്ടോബർ 13 ഫിലാറ്റിക്ക് ഡേയായി ആചരിക്കുന്നു
ഒക്ടോബർ 14 ബിസിനസ് ഡെവലപ്മെന്റ് ദിനമായി ആചരിക്കുന്നു
ഒൿടോബർ 15 മെയിൽ ഡേയും ആചരിക്കുന്നു
തപാൽ സാഹിത്യം:-
“പോസ്റ്റോഫീസ് ”എന്ന പേരിൽ 1971 അമേരിക്കൻ സാഹിത്യകാരൻ ചാൾസ് ബുക്കോസ്ക്കഫ് നോവൽ എഴുതിയിട്ടുണ്ട്, ഇന്ത്യൻ എഴുത്തുകാരനായ മുൾക്ക് രാജ് ആനന്ദ് “ഇന്ത്യ പോസ്റ്റ് ”എന്ന പുസ്തകം എഴുതി. അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ബ്രിൻ “ദി പോസ്റ്റുമാൻ ”
രവീന്ദ്രനാഥ ടാഗോറിന്റെ “ദി പോസ്റ്റ്മാൻ ”നാടകവും പ്രസിദ്ധമാണ്. ഇന്ത്യയിലെ പോസ്റ്റൽ സംവിധാനത്തെ കുറിച്ച് “ഇന്ത്യ പോസ്റ്റ് @ 75 ചാൾസ് ലോബോ എന്ന ഗ്രന്ഥക്കാരനും പോസ്റ്റൽ ഹിസ്റ്ററി ആൻഡ് പ്രാക്ടീസ് എന്ന പുസ്തകം ജോഫ്‌രെ ക്ലാർക്ക് എന്നവരും പുസ്തകം എഴുതിയിട്ടുണ്ട്.ജവഹർലാൽ നെഹ്റുവിന്റെ ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ പ്രസിദ്ധമാണല്ലോ. 1864 മുതൽ 1913 വരെ ജീവിച്ച കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യ രൂപത്തിലുള്ള കത്തുകൾ തപാൽ സാഹിത്യത്തിന് മുതൽ കുട്ടാണ്.വയലാർ രാമവർമ്മ ലളിതാംബിക അന്തർജ്ജനത്തിന് അയച്ച കത്തുകളും, കുമാരനാശാന്റെ പദ്യത്തിലുള്ള കത്തുകളും, ആനന്ദി രാമചന്ദ്രൻ ഒ വി വിജയന് എഴുതിയ കത്തുകളും, വൈക്കം മുഹമ്മദ് ബഷീർ സുഹൃത്തുക്കൾക്ക് എഴുതിയ കത്തുകളും എസ് കെ പൊറ്റക്കാട് എൻ മോഹനന് എഴുതിയ കത്തുകളും തപാൽ സാഹിത്യത്തിന് മാറ്റുകൂട്ടി.
ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കും വാട്സ്ആപ്പ് ഒന്നിക്കാൻ പോകുന്നു എന്ന വാർത്ത പോസ്റ്റ് ഓഫീസുകളെ സ്നേഹിക്കുന്നവർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. ഒരുകാലത്ത് മനുഷ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവത്ത തപാൽ സംവിധാനം ഇനിയും നിലനിൽക്കേണ്ടത് സംസ്കാരത്തിന്റെയും സംസ്കൃതിയുടെയും ആവശ്യമാണ് എന്ന തിരിച്ചറിവാണ് ഇന്നത്തെ ദിനം നമ്മെ ഓർമ്മപെടുത്തുന്നത്.
By
ടി ഷാഹുൽ ഹമീദ്
9895043496
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group