യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവ ലോകം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം മൂന്നാം നാൾ ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് വിശ്വാസികൾക്ക് പകരുന്നത്. അൻപത് നോമ്പിന്റെ വിശുദ്ധിയോടെ പ്രത്യാശാനിർഭരമായ പുലരിയിലേക്കാണ് വിശ്വാസസമൂഹം പ്രവേശിച്ചിരിക്കുന്നത്.
ഈസ്റ്ററിനോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പുലർച്ചെയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ഉയിർപ്പ് തിരുനാൾ കർമ്മങ്ങളും നടന്നു. പ്രമുഖ സഭാധ്യക്ഷന്മാർ വിവിധയിടങ്ങളിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ഈസ്റ്റർ സന്ദേശം കൈമാറുകയും ചെയ്തു.
സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സ്വാർത്ഥതയുടെ മതിലുകൾ തകർക്കപ്പെടുമ്പോഴാണ് സ്വർഗ്ഗരാജ്യം സാധ്യമാകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗൾഫ് മേഖല ഉൾപ്പെടെയുള്ള ഇടങ്ങളിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തെ അദ്ദേഹം ആശങ്കയോടെ പരാമർശിച്ചു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ സന്ദേശം നൽകി. ലോകം യുദ്ധഭീതിയിൽ നിന്ന് മുക്തി നേടാനായി പ്രാർത്ഥിക്കണമെന്നും പ്രവാസി മലയാളി സഹോദരങ്ങളുടെ സുരക്ഷയ്ക്കായി ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും, നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ പള്ളിയിൽ യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാമ്പാടി ദയറായിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയനും, എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലും തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. ഭക്തിനിർഭരമായ ചടങ്ങുകളിൽ പങ്കുചേരാൻ ആയിരക്കണക്കിന് വിശ്വാസികളാണ് ദേവാലയങ്ങളിൽ എത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














