തൃശ്ശൂർ: ബെൽജിയം മാലിനോവ ഇനത്തിൽപെട്ട, മൂന്നുമാസം പ്രായമുള്ള ലെയ്ക്ക ഇപ്പോൾ ഒരു സാധാരണ നായമാത്രമാണ്. രണ്ടുവർഷം കഴിയുമ്പോൾ അർബുദം മണത്തറിയാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ നായയായി ലെയ്ക്ക് മാറും. അർബുദം തിരിച്ചറിയുന്ന നായകളെ പരിശീലിപ്പിച്ചെടുക്കുന്നതിലെ ആദ്യപടിയാണ് ലെയ്ക്ക
പോലീസ് അക്കാദമിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലയുടെ പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് സർട്ടിഫിക്കറ്റ് കോഴ്‌സിൻ്റെ ഭാഗമായാണിത്. പദ്ധതിയുമായി സഹകരിക്കാൻ സ്വകാര്യ മെഡിക്കൽ കോളേജുകളുമായി ചർച്ച തുടങ്ങി.
സ്തനാർബുദം ഉൾപ്പെടെ കണ്ടെത്താനാണ് ലെയ്ക്കയെ പരിശീലിപ്പിക്കുക. വിയർപ്പ്, മൂത്രം, നിശ്വാസവായു എന്നിവയുടെ ഗന്ധവ്യത്യാസത്തിലൂടെയാണ് രോഗം കണ്ടെത്തുക. കളികളിലൂടെയായിരിക്കും ഇത് പരിശീലിപ്പിക്കുകയെന്ന് പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് ചീഫ് ഇൻസ്ട്രക്‌ടർ രമേഷ് പെരിഞ്ചേരി പറഞ്ഞു.
ശ്വാസകോശാർബുദം, കോളോ-റെക്‌ടൽ അർബുദം, ചർമാർബുദം തുടങ്ങിയവ ഇത്തരത്തിൽ തിരിച്ചറിയാനാകും രോഗികളുടെ വിയർപ്പ്, രോഗി ഉപയോഗിക്കുന്ന വസ്ത്രം തുടങ്ങിയവയവയാണ് പരിശീലനത്തിന് ഉപയോഗിക്കുക. ഇതിനായാണ് ആശുപത്രികളുമായി ഉടമ്പടിയുണ്ടാക്കുന്നത്.
അനാവശ്യവും വേദനാജനകവുമായ ബയോപ്സി ഒഴിവാക്കാമെന്നതാണ് ഇതിൻ്റെ ഗുണം. നായയെ ഉപയോഗിച്ചു പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ബയോപ്സി നടത്തിയാൽ മതിയാകും.
ലെയ്ക്കപുറമേ മറ്റൊരു നായയെക്കൂടി ഇത് പരിശീലിപ്പിക്കും. അർബുദം തിരിച്ചറിയാൻ നായകളെ ഉപയോഗിക്കുന്ന രീതി വിദേശങ്ങളിലുണ്ട്.
ശ്വാസകോശാർബുദം തിരിച്ചറിയുന്നതിൽ 83.9 ശതമാനവും സ്തനാർബുദ നിർണയത്തിൽ 98 ശതമാനവും വിജയസാധ്യതയാണ് ഈ രീതിക്കുള്ളതെന്ന് പഠനങ്ങൾ പറയുന്നു. പോലീസ് അക്കാദമി ഡയറക്‌ടർ കെ. സേതുരാമൻ, എം.എസ്.സി. ഫൊറൻസിക് സയൻസ് വിഭാഗം എച്ച്.ഒ.ഡി. ഡോ. ഇ. ശ്രീകുമാർ, കോഴ്‌സ് കോഡിനേറ്റർ എം.എസ്. ശിവപ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














