കൊച്ചി/തിരുവനന്തപുരം: ലോകമെമ്പാടും തിരുപ്പിറവിയുടെ വിശുദ്ധ സ്മരണ പുതുക്കി ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ കേരളത്തിലെ ദേവാലയങ്ങളിൽ വിപുലമായ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം നൽകിക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികളാണ് രാത്രികാല ശുശ്രൂഷകളിൽ പങ്കുപേർന്നത്. കൊല്ലം ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന ജനന പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ പരമധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാത്തോലിക്ക ബാവ നേതൃത്വം നൽകി. കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ മെത്രാപ്പൊലീത്ത ഫാദർ ഡോ. ജോസഫ് കളത്തിപ്പറമ്പിലും, കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.. തിരുവനന്തപുരത്തെ പാളയം, എൽ.എം.എസ്. പള്ളികളിലും വലിയ വിശ്വാസി പ്രവാഹമാണ് ദൃശ്യമായത്.
പ്രത്യാശയുടെ സന്ദേശം പ്രതിസന്ധികൾക്കിടയിലും നിരാശപ്പെടാതെ പ്രത്യാശയോടെ മുന്നേറണമെന്നും മറ്റുള്ളവർക്ക് തണലേകുന്നതാണ് യഥാർത്ഥ കാരൾ ഗാനമെന്നും മാർ റാഫേൽ തട്ടിൽ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. പുൽക്കൂട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് വിശുദ്ധ ഫ്രാൻസിസ് അസീസിയാണെന്നും ഇന്ന് ജാതിമത ഭേദമന്യേ എല്ലാവരും അത് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കാരൾ സംഘങ്ങൾക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ സഭാ നേതാക്കൾ ശക്തമായ ആശങ്ക രേഖപ്പെടുത്തി. പാലക്കാട് കാരൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമാണെന്ന് കെ.സി.ബി.സി അധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും എല്ലാ മതങ്ങളെയും സ്വീകരിച്ച ചരിത്രമാണ് നമുക്കുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിശ്വാസത്തിന്റെ പേരിൽ മർദ്ദനമേൽക്കുന്നവർക്കായി പ്രാർത്ഥിക്കണമെന്ന് ക്ലിമിസ് കാത്തോലിക്ക ബാവ ആഹ്വാനം ചെയ്തു. സന്തോഷവാർത്ത അറിയിക്കുന്ന കരോൾ സംഘങ്ങളെ ആക്രമിക്കുന്ന സാഹചര്യം രാജ്യത്ത് വർദ്ധിച്ചുവരുന്നത് രൂക്ഷമായി വിമർശിക്കപ്പെട്ടു.
പള്ളികളിൽ രാത്രി 11:30 ഓടെ ആരംഭിച്ച ശുശ്രൂഷകൾ പുലർച്ചെ വരെ നീണ്ടുനിന്നു. വർണ്ണാഭമായ അലങ്കാരങ്ങളും പുൽക്കൂടുകളും നക്ഷത്രവിളക്കുകളും ദേവാലയങ്ങളിൽ ഒരുക്കിയിരുന്നു. ശുശ്രൂഷകൾക്ക് ശേഷം കേക്ക് മുറിച്ചും മധുരം പങ്കിട്ടുമാണ് വിശ്വാസികൾ പിരിഞ്ഞുപോയത്. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്നുള്ള മാർപ്പാപ്പയുടെ ക്രിസ്‌മസ് സന്ദേശം കത്തോലിക്കാ സഭയുടെ കീഴിലുള്ള പള്ളികളിൽ തത്സമയം പ്രദർശിപ്പിച്ചു. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് മാർപാപ്പയുടെ സന്ദേശം എത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












_h_small.jpg)
_h_small.jpg)

