
സുൽത്താൻബത്തേരി : നെല്ലിൽ വർണങ്ങളുടെ വൈവിധ്യത്താൽ മനോഹര
ചിത്രങ്ങൾ തീർക്കുന്ന ബത്തേരി സ്വദേശി പ്രസീദ് ഇത്തവണയൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം. പാഡി ആർട്ട് കലാകാരനും കർഷകനുമായ തയ്യിൽ പ്രസീദിൻ്റെ 11-ാമത് നെൽച്ചിത്രമാണിത്. 40 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും നമ്പിക്കൊല്ലി പാടശേഖരത്തിലാണ് ചിത്രമൊരുക്കിയത്.
കടുംവയലറ്റ് നിറത്തിലുള്ള കാലാബത്തി, ഇളംവയലറ്റ് നിറത്തിലുള്ള ഇതിന്റെ ഷേഡിലുള്ള ഡാബർശാല, പച്ചനിറമുള്ള കൃഷ്‌മകരമോദ്, ജീരകശാല എന്നിങ്ങനെ അഞ്ച് നെൽവിത്തിനങ്ങളാണ് മോദി ചിത്രത്തിന് ഉപയോഗിച്ചത്.
ഓഗസ്റ്റ് 31-ന് വർണനെല്ലുകളടക്കം 105 ഇനം നെൽവിത്തുകൾ പാടത്ത് വിതച്ചിരുന്നു. ഇവയിൽനിന്ന് ചിത്രത്തിനാവശ്യമായ മാറ്റിനട്ടു. നരേന്ദ്രമോദിയുടെ 75-ാം പിറന്നാൾ പ്രമാണിച്ചാണ് ഇത്തവണ ചിത്രമൊരുക്കിയതെന്നും തൻ്റെ പാഡി ആർട്ടിന് കൂടുതൽ പിന്തുണ കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്നത് പ്രചോദനമായെന്നും പ്രസീദ് പറഞ്ഞു.
ഇന്ത്യയുടെ ഭൂപടം നെൽച്ചിത്രമാക്കി തുടങ്ങിയ പ്രസീദ് പിന്നീട് ബുദ്ധൻ, ക്രിസ്തു. മക്ക-മദീന, ഓണപ്പൂക്കളം, പ്രണയമീനുകൾ, ഗരുഡൻ, സ്വാമി വിവേകാനന്ദൻ, ഗുരുവായൂർ കേശവൻ എന്നീ ചിത്രങ്ങളുമൊരുക്കി. കഴിഞ്ഞതവണ ആദിയോഗിയുടെ ചിത്രമായിരുന്നു. ചിത്രകാരരായ ബത്തേരി എ വൺ പ്രസാദ്, പ്രമോദ് എന്നിവരാണ് ഓരോതവണയും ചിത്രം വരച്ചുനൽകുന്നത്. ഇതിനനുസൃതമായ നെൽവിത്തുകൾ പാകി മുളപ്പിക്കും. പിന്നീട് ചിത്രത്തിന് ആവശ്യമായ സ്ഥലങ്ങളിൽ ഓരോന്നും കൃത്യതയോടെ നടും.
20 ദിവസത്തിനുള്ളിൽ ചിത്രത്തിൻ്റെ ഏകദേശ രൂപമാകും. പരമ്പരാഗത നെൽവിത്തുകളടക്കം 350 -ലേറെ നെൽവിത്തുകളുടെ റൈസ് മ്യൂസിയവും ബത്തേരിയിൽ പ്രസീദ് തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയൊട്ടാകെ സഞ്ചരിച്ചാണ് വിത്തുകൾ സംഘടിപ്പിച്ചത്. പാഡി ആർട്ട് എന്ന കല പരിചയപ്പെടുത്തിയതും പ്രസീദാണ്.
2023-ൽ മികച്ച കർഷകനുള്ള ദേശീയ സസ്യജനിതകപുരസ്‌കാരം ജേതാവാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group