
തൃശ്ശൂർ : പഴയ സൈക്കിൾ, ഫ്രിഡ്‌ജ്, വാഷിങ് മെഷീൻ... എന്തിന് പഴയ ഓട്ടോറിക്ഷവരെ കിട്ടി നന്തിപുലത്തുകാർക്ക്. കളിക്കളമെന്ന സ്വപ്നത്തിനായി ഞായറാഴ്ച നാടൊരുമിച്ച് ആക്രിപെറുക്കാനിറങ്ങിയപ്പോഴായിരുന്നു ഇത്. കളിക്കളത്തിന് 53 സെൻ്റ് സ്ഥലം വാങ്ങാനായി 53 ലക്ഷം രൂപ ആവശ്യമുള്ളതിൽ 44 ലക്ഷം രൂപയാണ് ആദ്യം പിരിച്ചെടുത്തത്. ബാക്കി ഒമ്പതുലക്ഷംകൂടി സംഘടിപ്പിക്കാനാണു പുതിയ വഴി തേടിയത്.
രാവിലെ എട്ടരയോടെയാണ് പ്രായഭേദമില്ലാതെ നാട്ടുകാർ ഒത്തൊരുമിച്ച് ആക്രി തിരക്കി ഇറങ്ങിയത്. മഴയെ കൂസാതെ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറോളംപേരാണ് രംഗത്തിറങ്ങിയത്. ഉച്ചയായപ്പോൾ പകുതി വീടുകളിൽ മാത്രമാണ് കയറിത്തീർന്നത്. ടെലിവിഷൻ, വാട്ടർ പമ്പ്, പത്രം, പുസ്‌തകം തുടങ്ങി പലതരം സാധനങ്ങൾ ലഭിച്ചു. കിട്ടിയവയെല്ലാം സ്വപ്‌നദൗത്യത്തിനു മുന്നിട്ടിറങ്ങിയ മിഴി സാംസ്‌കാരികവേദി ഓഫീസിനു സമീപത്ത് കൂട്ടിയിട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ബാക്കികൂടി ശേഖരിച്ചശേഷമായിരിക്കും വിൽപ്പന. കൊടകരയിൽ കൊണ്ടുപോയി വിൽക്കാനാണ് പദ്ധതി.
കൃഷി പ്രധാന വരുമാനമാർഗമായ ഈ കൊച്ചുഗ്രാമം കളിക്കളമെന്ന സ്വപ്നത്തോട് അദ്‌ഭുതാവഹമായ രീതിയിലാണ് പ്രതികരിച്ചത്. പ്രവാസികളുൾപ്പെടെയുള്ളവർ അകമഴിഞ്ഞുസഹായിച്ചത് ഇത്രത്തോളം തുക സ്വരൂപിക്കാൻ സഹായിച്ചു കളിക്കളത്തിനു പുറമേ വയോധികരുടെ കൂട്ടായ്മയ്ക്കുള്ള സ്ഥലവും വായനശാലയും ഉൾപ്പെടെയുള്ള സ്വപ്‌നമാണ് ഇവർക്കുള്ളത്. ട്രാക്കും കോർട്ടും ജിമ്മും ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാൻ ഇതു കൂടാതെ അമ്പതുലക്ഷത്തോളം രൂപ വേണ്ടിവരും.
രണ്ടരക്കിലോമീറ്റർ താണ്ടിവേണം ഇവിടത്തെ കുട്ടികൾക്ക് നിലവിൽ ഗ്രൗണ്ടിലെത്താൻ. ഇതൊരു സ്‌കൂളിൻ്റെ ഗ്രൗണ്ട് ആയതിനാൽ മുഴുവൻസമയവും ഉപയോഗിക്കാനാകില്ല. വായനശാല രണ്ടുകിലോമീറ്റർ അകലെയാണ്. ലഹരിക്കും ഫോണിനും അടിമപ്പെടാത്ത യുവതലമുറയെ സൃഷ്ടിക്കുകകൂടിയാണ് മിഴി സാംസ്‌കാരികവേദിയുടെ നേത്യത്വത്തിലുള്ള ഈ ശ്രമം ലക്ഷ്യംവയ്ക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group