
റോബോട്ടിക്സ് വിഷയത്തിൽ അധ്യാപകൻ്റെ റോളിലും ശ്രീനന്ദ് തിളങ്ങുന്നു
കാസർകോട്: പഠനത്തോടൊപ്പം ജോലി. പണ്ടേ പറഞ്ഞുകേൾക്കുന്നതാണെങ്കിലും മാറിയകാലത്ത് അതിനൊത്ത അഭിരുചികൾ നേടുന്നുണ്ട് വിദ്യാർഥികൾ റോബോട്ടിക്‌സിനോടും ആപ്ലിക്കേഷനുകളോടുമുള്ള താത്പര്യം ഗൗരവമായെടുത്ത് പഠനത്തോടൊപ്പം വരുമാനവുമുണ്ടാക്കുന്ന ഒരു മിടുക്കാനുണ്ട് കാസർകോട്ട്. ജിവിഎച്ച്എസ്എസ് ഇരിയണ്ണിയിലെ പ്ലസ് ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥി ശ്രീനന്ദ് കരിച്ചേരി. രണ്ട് സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകൻ, യുകെ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ക്ലയന്റുകളുമായി നേരിട്ട് ഇടപെട്ട് പഠനത്തോടൊപ്പം ഇഷ്‌ടമേഖലയിലേക്ക് ചേക്കേറുകയാണ് ശ്രീനന്ദ്. ഒപ്പം റോബോട്ടിക്‌സ് വിഷയത്തിൽ അധ്യാപകന്റെ റോളിലും തിളങ്ങുന്നു. ഇതിനകം രണ്ട് ഐടി സ്റ്റാർട്ടപ്പുകൾക്കാണ് ശ്രീനന്ദ് തുടക്കമിട്ടത്. കോഡ് കേവ് (coad cave), മൈവാർഡ്.ആപ്പ് (myward.app) എന്നീ സംരംഭങ്ങളാണ് ശ്രീനന്ദിൻ്റെ നേതൃത്വത്തിലുള്ളത്.
മൂന്ന് കൂട്ടുകാരെയും കൂടെക്കൂട്ടിയിട്ടുണ്ട്. വെബ്‌ഡിസൈനിങ്, ആപ്പ് ഡിവലപ്മെന്റ്, റോബോട്ടിക്‌സ്. എഐ, ഇലക്ട്രോണിക്സ‌്, എൻജിനിയറിങ് പ്രോജക്ട്, സൈബർ സെക്യൂരിറ്റി തുടങ്ങിയ സേവനങ്ങൾ ചെയ്‌തുകൊടുക്കുന്ന സ്റ്റാർട്ടപ്പാണ് കോഡ് കേവ്. വിദേശ രാജ്യങ്ങളിലെ കമ്പനികൾക്കായി 500-ലധികം സേവനങ്ങൾ കോഡ് കേവിലൂടെ നൽകിയിട്ടുണ്ട്.
ഇന്ത്യൻ മിലിട്ടറിയുടെ രണ്ട് പ്രോജക്‌ടുകളും കോഡ് കേവിന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തുകളെയും വാർഡുകളെയും കുട്ടിയിണക്കി വിവരങ്ങൾ ഉപയോക്താക്കൾക്കെത്തിക്കുന്ന ആപ്ലിക്കേഷനാണ് മൈവാർഡ്.ഇൻ. പ്രാദേശിക വാർത്തകൾ, അറിയിപ്പുകൾ, തൊഴിലവസരങ്ങൾ തുടങ്ങിയവ ഇതിലൂടെ ലഭിക്കും.
റോബോട്ടിക്സാണ് ഇഷ്‌ടമേഖലയെന്ന് ശ്രീനന്ദ് പറയുന്നു. ഏഴാം തരത്തിൽ പഠിക്കുമ്പോൾ യൂട്യൂബ് നോക്കിയാണ് പഠിച്ചുതുടങ്ങിയത്. ഇതിനകം നിരവധി പ്രോജക്ടുകൾ തയ്യാറാക്കി. സംസ്ഥാന ശാസ്ത്രമേളയിൽ അഗ്നിരക്ഷയ്ക്കുപയോഗിക്കുന്ന പൈറോകാം റോബോട്ടിനെ നിർമിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടു. കീടനാശിനികൾ തളിക്കുന്നതിനുള്ള ക്യൂട്ടിബോട്ട് റോബോട്ട് നിർമിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ മുൻപിൽ അവതരിപ്പിക്കാനും സാധിച്ചു.
മണ്ണിനടിയിൽ മനുഷ്യർ കുടുങ്ങിയിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കുന്ന റോബോട്ടിന്റെ മാതൃക 'അണ്ടർഗാർഡ്' എന്ന പേരിൽ നിർമിച്ചു. അതും സംസ്ഥാന ശാസ്ത്രമേളയിൽ അവതരിപ്പിച്ചു.
വീട്ടാവശ്യങ്ങൾക്കുപയോഗിക്കുന്ന 'ബി കോർ' എന്ന സെമി ഓട്ടോമേറ്റഡ് റോബോട്ടും നിർമിച്ചു. റോബോട്ടിക്‌സിലെ പഠനമികവ് അധ്യാപകൻ എന്ന നിലയിലേക്കും ശ്രീനന്ദിനെ മാറ്റി. ലിറ്റിൽകൈറ്റ്സ് ഉൾപ്പെടെ റോബോട്ടിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയതോടെ കുട്ടികൾക്ക് അതിൽമാത്രമായി ക്ലാസ് നൽകുന്നുണ്ട്. ഇതിനകം 51 ക്ലാസുകളെടുത്തു.
കുറ്റിക്കോൽ പ്ലാവുള്ളക്കയയിലെ നമ്പൂസിൽ പ്രവാസിയായ എം. ഗോപാലകൃഷ്ണൻ്റെയും കെ. വത്സലയുടെയും രണ്ടാമത്തെ മകനാണ് ശ്രീനന്ദ്. പത്താംതരം ജിഎച്ച്എസ് കുറ്റിക്കോലിലായിരുന്നു പഠനം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group