
ആപൽ ബാന്ധവനായ
തെന്നലയ്ക്ക് പ്രണാമം
: - മുല്ലപ്പള്ളി രാമചന്ദ്രൻ
സൗമ്യനും മൃദുഭാഷിയും സത്യസന്ധനുമായ ഒരു നേതാവിനെയാണ് തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തോടെ നഷ്ടമായിട്ടുള്ളത്. അര നൂറ്റാണ്ടിലെറെ കാലമായി എനിക്ക് തെന്നലയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം തൊട്ട് പ്രസ്ഥാനത്തോടൊപ്പം അചഞ്ചലനായി നിന്ന് ഏല്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി അദ്ദേഹം നിർവ്വഹിക്കുകയുണ്ടായി.
പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ ആപൽ ബാന്ധവനായി പ്രവർത്തിച്ച തെന്നല ദൃഢമായ രാഷ്ട്രീയ വീക്ഷണമുള്ള നേതാവായിരുന്നു.
2001 ൽ അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റ് ആയ കാലത്ത് 100 ലേറെ സീറ്റുകൾ നേടി കോൺഗ്രസ്സ് റിക്കാഡ് വിജയം നേടിയെങ്കിലും തെന്നലക്ക് സ്ഥാനമൊഴിയേണ്ടി വന്നത് ചരിത്രം. മന്ത്രിസ്ഥാനം ലഭിച്ചു എന്ന് കരുതിയ സന്ദർഭത്തിലും അവസാന നിമിഷം അത് നഷ്ടമാകുന്നതും രാഷ്ട്രീയ കേരളം കണ്ടു.
2004 ൽ വീണ്ടും കെ.പി.സി.സി. പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തിയ തെന്നലയോടൊപ്പം സംഘടനാ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി ഞാൻ പ്രവർത്തിക്കുകയുണ്ടായി. അന്ന് കെ.പി.സി.സി യ്ക്ക് മൂന്നു ജനറൽ സെക്രട്ടറി മാർ മാത്രം. എന്നോടൊപ്പം കൊടിക്കുന്നിൽ സുരേഷും സി.പി. മുഹമ്മദും. എ. സി. ജോസേട്ടൻ ഏക വൈസ് പ്രസിഡന്റ്, സി.എൻ. ബാലകൃഷ്ണൻ ട്രഷറർ. സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി ലഭിച്ച 1 കോടി 36 ലക്ഷം രൂപ കെ.പി.സി.സിയുടെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് നല്കിയത് രേഖപ്പെടുത്തേണ്ട വസ്തുത.
അന്ന് നടത്തിയ മൂന്നു മേഖലാ സമ്മേളനങ്ങൾ എത്ര മാത്രം വിജയമായിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കാലത്ത് ഒരിക്കൽ പോലും എൻ്റെ പ്രവർത്തനങ്ങളിൽ തെന്നല ഇടപെട്ടില്ല. പൂർണ സ്വാതന്ത്ര്യം ലഭിച്ചു. സൗമ്യനാണെങ്കിലും അഭിപ്രായങ്ങളിൽ ദൃഢത അദ്ദേഹത്തിനുണ്ടായിരുന്നു.
കെ. കേളപ്പൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പു സത്യഗ്രഹ പദയാത്രയുടെ 75-ാം വാർഷിക പുനരാവിഷ്ക്കരണം നടന്നത് അവിസ്മരണീയം. ഗാന്ധി തൊപ്പിയും അണിഞ്ഞ് കോഴിക്കോട് കടപ്പുറത്ത്നിന്ന് എൻ്റെ നേതൃത്വത്തിൽ നടന്ന പദയാത്ര കെ.പി.സി.സി. പ്രസിഡണ്ട് തെന്നലയാണ് ഉദ്ഘാടനം ചെയ്തത്. ഗാന്ധിയൻ സമരപരിപാടികൾ പുതു തലമുറക്ക് പരിചയപ്പെടുത്തിയ യാത്ര.
പാത്രക്കടവ് പദ്ധതിയുമായി സംബന്ധിച്ച് അന്വേഷണം നടത്താൻ കെ.പി.സി.സി. ഒരു കമ്മിറ്റിയെ വെച്ചപ്പോൾ അതിൻ്റെ കൺവീനറായി എന്നെ നിയമിച്ചതും കാടും മലയും നിറഞ്ഞ പ്രദേശത്ത് കൂടി കോൺഗ്രസ്സ് കർമ്മ ഭടന്മാരോടൊപ്പം യാത്ര നടത്തി , പദ്ധതിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചതും മറക്കാൻ കഴിയാത്ത അനുഭവം.
എല്ലാ കാര്യങ്ങളിലും കണിശക്കാരനായ തെന്നലയുടെ സാമ്പത്തിക അച്ചടക്കം മാതൃകാപരമാണ്.
ശൂരനാട്ടെ അതി പ്രശസ്തമായ ഒരു കുടുംബത്തിൽ പിറന്ന തെന്നല, വാർഡ് തലത്തിൽ പ്രവർത്തിച്ച ശേഷമാണ്, ബ്ലോക്ക്, ജില്ലാ അദ്ധ്യക്ഷൻ, കെ.പി.സി.സി. ജനറൽ സെക്രട്ടരി, എം.എൽ.എ , രാജ്യസഭാ അംഗം എന്നീ പദവികളിലെല്ലാം എത്തിചേർന്നത്.
സ്ഥാനമാനങ്ങൾ തേടി തെന്നല ആരുടെയെങ്കിലു പിറകെ നടന്നതായി പറയാൻ കഴിയില്ല.
ഹൃദയ വേദനയോടെ കെ.പി.സി.സി.യുടെ പടിയിറങ്ങി പോയ തെന്നലയുടെ മനസ്സ് വായിച്ചറിയാൻ കഴിഞ്ഞ എനിക്ക് അദ്ദേഹത്തോടൊപ്പം ദീർഘകാലം പ്രവർത്തിക്കാൻ കഴിഞ്ഞത് ചാരിതാർഥ്യജനകമായ ഓർമ്മയാണ്.
ഡോ: കെ.ജി. അടിയോടിയുടെ ഉറ്റസ്നേഹിതനായ തെന്നലയും അടിയോടിയും മണക്കാല യജ്ഞ പരിപാടി വിജയിപ്പിക്കാൻ ഓടി നടന്നത് മനസ്സിൽ മായാത്ത ഓർമ്മയാണ്.
മരിക്കാത്ത ഒരുപാട് ഓർമ്മകൾ അവശേഷിപ്പിച്ചു പോയ തെന്നലയിൽ നിന്ന് പുതുതലമുറക്ക് ഏറെ വായിച്ചെടുക്കാനുണ്ട്.
സർവ്വാദരണീയനായ തെന്നലയുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരം അർപ്പിക്കുന്നു.
- മുല്ലപ്പള്ളി രാമചന്ദ്രൻ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group