
കൊല്ലം :ഗുരുതരമായ വംശനാശഭീഷണിയിൽനിന്ന് അതിജീവനത്തിന്റെ പാതയിലേക്കു വരുന്ന ഐബീരിയൻ ലിൻക്‌സിൻ്റെ ചിത്രം പകർത്തിയ മലയാളി ഫോട്ടോഗ്രാഫർ ഹരികുമാറിന് അംഗീകാരം, നാഷണൽ ജിയോഗ്രഫിക് ട്രാവലറിന്റെ ഫോട്ടോഗ്രഫി മത്സരത്തിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഇനത്തിൽ റണ്ണറപ്പ് ആയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിൽ പുറത്തിറങ്ങുന്ന മാഗസിനിൽ ഇത് പ്രസിദ്ധീകരിക്കുമെന്നും ഹരിക്ക് വിവരം ലഭിച്ചു.
വിക്ടോറിയ ആൻഡ്രൂസ് എന്ന ഫോട്ടോഗ്രാഫർക്കാണ് ഈ ഇനത്തിൽ ഒന്നാംസമ്മാനം. കുറുക്കനും പരുന്തും മുഖാമുഖം മൂക്കും കൊക്കും ഇപ്പോ ഉരസും എന്ന മട്ടിലുള്ള നിമിഷത്തെ ക്യാമറയിലാക്കിയതിനാണ് അംഗീകാരം.
സ്പെയിനിന്റെ തലസ്ഥാനനഗരിയായ മാഡ്രിഡിൽനിന്ന് രണ്ടു മണിക്കൂർ യാത്രചെയ്ത് പെന്നലാംഗോ എന്ന സ്ഥലത്തെ എസ്റ്റേറ്റിലെ ഒളിയിടത്തിലിരുന്നാണ് ഹരികുമാർ ഫോട്ടോയെടുത്തത്. വെള്ളം കുടിക്കുന്ന ലിൻക്‌സിന്റെ ചെവിയിലേക്കൊരു തേനിച്ച പറന്നുചെല്ലുന്നതും ഫ്രെയിമിലുണ്ട്. അന്ന് മാത്യഭൂമി ഇതേക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മാർജാരവർഗത്തിൽപ്പെട്ട ഈ ജീവി സ്പെയിൻ, പോർച്ചുഗൽ, തെക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ സാധാരണമായിരുന്നു. തോലിനായി വേട്ടയാടുന്നതും ആഹാരമായ യൂറോപ്യൻ മുയലിന്റെ എണ്ണം കുറഞ്ഞതും വംശനാശത്തിലേക്ക് നയിച്ചു. 2000-ത്തിൻ്റെ തുടക്കത്തിൽ ഇവയുടെ എണ്ണം 100-ൽ താഴെയായി. പിന്നീട് സംരക്ഷണപ്രവർത്തനങ്ങൾ തുടങ്ങി. ഇപ്പോൾ എണ്ണം 2000-ത്തോളമായിട്ടുണ്ട്. ലാറ്റിൻ അമേരിക്കൻ മിത്തോളജിയിൽ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ഈ മാർജാരൻ. ഘനവസ്‌തുക്കൾക്കപ്പുറവും കാണാൻ കഴിയുമെന്നുമാണ് കഥ.
2021-ലും ഹരികുമാർ എടുത്ത ഫോട്ടോയ്ക്ക് ഇതേ സ്ഥാനം ലഭിച്ചിരുന്നു. താലിപ്പരുന്ത് മീൻ പിടിക്കുന്ന നിമിഷം പകർത്തിയതിനായിരുന്നു അത്തവണ അംഗീകാരം. കിഴക്കേ കല്ലട സ്വദേശിയായ പ്രസന്നകുമാറിന്റെയും ഷെർളിയുടെയും മകനായ ഹരികുമാർ കോട്ട്ലൻഡിൽ ഐടി മേഖലയിലാണ്. ഭാര്യ: അശ്വനി. മകൾ: നിതാര.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group