
ആലപ്പുഴ: സ്കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച്‌ച മാത്രം. പല വർണങ്ങളിൽ
പുത്തൻ ട്രെൻഡുകളുമായി സ്‌കൂൾ വിപണി സജീവം. സ്പൈഡർമാൻ, ബിടിഎസ്, യുണികോൺ, ബാർബി, ഡോറ, ബെൻ ടെൻ, പോക്കിമോൻ, അവഞ്ചേഴ്സ‌് വിപണി കീഴടക്കിയിരിക്കുന്ന ബാഗുകളിലെ താരങ്ങൾ ഇവരാണ്. മുൻ വർഷങ്ങളിലെപ്പോലെ കാർട്ടൂൺ കഥാപാത്രങ്ങളും സൂപ്പർ ഹീറോകളും തന്നെയാണ് ഇക്കുറിയും ബാഗുകളിലും കുടകളിലും ഇടം പിടിച്ചിരിക്കുന്നത്.
ബാഗ് കൂടാതെ കുട, വാട്ടർ ബോട്ടിൽ, ചെരിപ്പ്, ഷൂസ്, ബോക്‌സ്, നോട്ട്‌ബുക്ക്, പേന, പെൻസിൽ, നെയിം സ്ലിപ് എന്നിങ്ങനെ നീളുന്നു വിപണിയിലെ 'താരനിര'. വ്യാപാരികൾ വലിയ പ്രതീക്ഷയിലാണെങ്കിലും വിലക്കയറ്റത്തിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. സ്കൂൾ വിപണിയിൽ പല ഇനങ്ങൾക്കും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 10-20 ശതമാനം വരെ വിലവർധനയുണ്ട്.
ബാഗ്, കുട വിപണിയിൽ വൻകിട ബ്രാൻഡുകൾ തമ്മിലാണ് മത്സരം, വിവിധ ബ്രാൻഡുകളുടെ ബാഗുകൾക്കും കുടകൾക്കും പുറമേ വിലകുറഞ്ഞ കമ്പനികളുടെ ഉത്‌പന്നങ്ങളും ലഭ്യമാണ്. മുൻകാലത്തെ അപേക്ഷിച്ച്, ആളുകൾ കൂടുതലായി ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നുണ്ട്. ബാഗ് ബ്രാൻഡ് അനുസരിച്ച് ശരാശരി 500 രൂപമുതൽ 2,500 രൂപവരെയാണ് വില. കുറഞ്ഞ ബാഗുകൾ 350 രൂപമുതൽ ലഭ്യമാണ്. അനിമേഷൻ ചിത്രമുള്ള ശ്രീഡി ബാഗുകൾക്ക് 850 രൂപയ്ക്കു മുകളിലാണ് വില. നേരത്തേ കുട്ടികളുടെ ചിത്രം നൽകിയാൽ ബാഗിലും പാത്രത്തിലും കുപ്പിയിലുംവരെ ചിത്രം പതിപ്പിച്ചു നൽകുന്ന കടകളും സജീവമാണ്.
വിവിധ വർണങ്ങളിലുള്ളതും ചിത്രങ്ങൾ ഉള്ളതുമായ കുടകൾക്കാണ് കുട്ടികൾക്കിടയിൽ പ്രിയം. ശരാശരി 350 രൂപമുതലാണ് വില. മൂന്ന്, അഞ്ച് ഫോൾഡുകളുള്ള കുടകൾക്കും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലൻകുടകൾക്കും ആവശ്യക്കാരേറെയുണ്ട്. കുട്ടികളുടെ മഴക്കോട്ടുകൾക്ക് 200 രൂപമുതലാണ് വില. ലഞ്ച് ബോക്‌സുകൾ 300 രൂപമുതൽ ലഭ്യമാണ്. കൂടുതൽ ആവശ്യക്കാരുള്ള സ്റ്റീൽ വാട്ടർ ബോട്ടിലുകൾക്ക് 300 രൂപയിൽ വില തുടങ്ങുന്നു. കാർട്ടൂൺ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ള പെൻസിൽ ബോക്‌സുകളാണ് സ്‌കൂൾ വിപണിയിലെ മറ്റൊരാകർഷണം. 30 രൂപമുതൽ 300 രൂപവരെയാണ് പെൻസിൽ ബോക്സുകളുടെ വില. ഇൻസ്ട്രുമെൻ്റ് ബോക്‌സിന് 75- 250 രൂപ. 25 രൂപ മുതലുള്ള പൗച്ചുകളും വിൽപ്പനയ്ക്കുണ്ട്. നെയിം സ്ലിപ്പുകൾ 10 രൂപമുതൽ ലഭ്യമാണ്. ക്രിക്കറ്റ്-ഫുട്‌ബോൾ താരങ്ങൾ, പുമ്പാറ്റ, കാറുകൾ തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങളുള്ള നെയിം സ്ലിപ്പുകൾ കടകളിലുണ്ട്. നോട്ട്ബുക്കുകൾക്ക് 20 മുതൽ 180 രൂപവരെയാണ് വില.
സജീവമായി കൺസ്യൂമർഫെഡ്
അധ്യയനവർഷം തുടങ്ങുമ്പോൾ എല്ലാം പുതിയത് തന്നെ വേണമെന്ന് നിർബന്ധംപിടിക്കുന്ന പുതുതലമുറയെ സ്കൂളിലേക്ക് അയക്കാൻ ശരാശരി 3,000-4,000 രൂപയോളം ചെലവ് വരും. സ്‌കൂൾ തുറക്കാറായതോടെ കൺസ്യൂമർഫെഡിൻ്റെ സ്‌കൂൾ വിപണിയും സജീവമാണ്. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, ത്രിവേണി എന്നിവിടങ്ങളിൽ 10.40 ശതമാനം വിലക്കുറവിൽ വിൽപ്പന നടത്തുന്നുണ്ട്. സർവീസ് സഹകരണ സംഘങ്ങൾ ജില്ലയിൽ 27 സ്ഥലങ്ങളിലായാണ് വിൽപ്പന നടത്തുന്നത്. 23 ത്രിവേണി സ്റ്റോറുകളിലും വിൽപ്പന നടത്തുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group