
ഊട്ടി: കടും ചുവപ്പും വെള്ളയും നിറത്തിലുള്ള പനിനീർപ്പൂക്കൾ കൊണ്ട് നിർമിച്ച എട്ടടിയോളം ഉയരത്തിൽ ഉയർന്നു ചാടുന്ന ഡോൾഫിൻ മാതൃകയുടെ വരവേൽപ്പ്.
പിന്നെ കടൽക്കുതിരയും ആമയും ഒച്ചും മീനും തിമിംഗിലവും പെൻഗ്വിനും കക്കയും മുതൽ മത്സ്യകന്യക വരെയുള്ള ജലജീവികളുടെ സംഗമം, എല്ലാം ബഹുവർണങ്ങളിലുള്ള റോസാപ്പൂക്കൾ കൊണ്ട് നിർമിച്ചവ. ഊട്ടി പനിനീർപു ഉദ്യാനത്തിലെ ഇത്തവണത്തെ റോസ് മേള സന്ദർശകരുടെ മനം കവരുകയാണ്.
ഊട്ടി ഗ്രീഷ്മോത്സവത്തിന്റെ ഭാഗമായി ശനിയാഴ്‌ച ആരംഭിച്ച പനിനീർപ്പൂ മേള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പനിനീർപ്പൂക്കളുടെ ഒരു സംഗമക്കാഴ്ചയാണ് കാണികൾക്ക് സമ്മാനിക്കുന്നത്. ചുവപ്പും പച്ചയും നീലയും മഞ്ഞയും വെളുപ്പും തുടങ്ങി സകല വർണങ്ങളിലുമുള്ള റോസാപ്പൂക്കളുടെ ഒരു സാഗരംപോലെ ചുവപ്പ് പൂക്കൾ തന്നെ പല വകഭേദങ്ങളിൽ ഒരു തണ്ടിൽ അഞ്ചും പത്തും പൂക്കളുള്ള ചെടികളും നിരവധി.
'സേവ് അക്വാറ്റിക് വേൾഡ്' എന്നതാണ് ഇത്തവണത്തെ മേളയുടെ സന്ദേശം. അതുകൊണ്ടാണ് ജലജീവികളുടെ രൂപങ്ങൾക്ക് മുൻഗണന നൽകിയത്. രണ്ട് ഡോൾഫിനുകളാണ് ഉദ്യാനത്തിൻ്റെ കവാടത്തിൽ നമ്മളെ വരവേൽക്കുന്നത്. ഡോൾഫിന്റെ പുറം ഭാഗത്ത് കടുംചുവപ്പു പൂക്കളും ഉള്ളിൽ വെളുത്ത റോസാപ്പൂക്കളും ആയപ്പോൾ വല്ലാത്തൊരു അഴകായി. 4,200 ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷത്തോളം പനിനീർപ്പൂക്കളാണ് ഉദ്യാനത്തിൽ ഒരുക്കിയിരിക്കുന്നത്. നീലഗിരിക്ക് പുറമേ കോയമ്പത്തൂർ, ഈറോഡ്, സേലം, ധർമപുരി, തിരുപ്പൂർ, തഞ്ചാവൂർ എന്നിവിടങ്ങളിൽനിന്നും പൂക്കൾ എത്തിച്ചു.
12 ഏക്കർ വിസ്തൃതിയുള്ള ഉദ്യാനത്തിൽ നാലു തട്ടുകളായാണ് പൂക്കൾ ഒരുക്കിയത്. ഒപ്പം ചെണ്ടുമല്ലി ഉൾപ്പെടെ മറ്റു പൂക്കളും ഉദ്യാനത്തിലുണ്ട്.
ഹോർട്ടികൾച്ചർ, ടൂറിസം വകുപ്പുകളും ജില്ലാഭരണകൂടവും ചേർന്ന് നടത്തുന്ന 20-ാമത് റോസ് മേള ശനിയാഴ്‌ച രാവിലെ സർക്കാർ ചീഫ് വിപ്പ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കലാപരിപാടികളും ഉണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. മേള തിങ്കളാഴ്‌ച സമാപിക്കും. പ്രശസ്‌തമായ ഊട്ടി പുഷ്‌പമേള 15 മുതൽ 25 വരെ ബോട്ടാണിക്കൽ ഗാർഡനിൽ നടക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group