പത്തനാപുരം താലൂക്കിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തെ പ്രതിരോധിക്കാൻ വനംവകുപ്പിൻ്റെ ആർ.ആർ.ടി.(റാപ്പിഡ് റെസ്പോൺസ് ടീം)യുടെ സേവനം തേടുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത പത്തനാപുരം താലൂക്ക് വികസനസമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അടുത്തകാലംവരെ വനാതിർത്തിയിൽമാത്രം ഒതുങ്ങിയിരുന്ന വന്യമൃഗശല്യം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ അടിയന്തര നടപടി അനിവാര്യമാണെന്ന് യോഗം വിലയിരുത്തി, കാട്ടാനയും പുലിയും കാട്ടുപന്നിയും വാനരന്മാരും നാട്ടിലിറങ്ങി നാശമുണ്ടാക്കുന്നത് പതിവായതോടെ ജനങ്ങൾ ഏറെ ദുരിതത്തിലാണെന്ന് വിവിധ പഞ്ചായത്തുകളിൽനിന്ന് എത്തിയ പ്രതിനിധികൾ അറിയിച്ചു.
കാട്ടുപന്നിശല്യമാണ് ഏറ്റവും കൂടുതൽ മേഖലകളെ ദുരിതത്തിലാക്കിയത്. താലൂക്കിൽ ഏതാണ്ട് കൃഷി നിലച്ച നിലയാണ്. കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം കൊടുത്തിട്ടും ലൈസൻസുള്ള ഷൂട്ടർമാരുടെ അപര്യാപ്തതകാരണം നടപടി തുടങ്ങാനായില്ല. ഈ സാഹചര്യത്തിൽ വനംവകുപ്പുകൂടി വിഷയത്തിൽ ഇടപെടണമെന്ന് അഭിപ്രായമുയർന്നു. വിമുക്തഭടന്മാർ ഉൾപ്പെടെ പരിചയസമ്പന്നരെ ഉൾപ്പെടുത്തി വനംവകുപ്പിന്റെ മേൽനോട്ടത്തിൽ നടപടി ശക്തമാക്കണമെന്നും കാട്ടുപന്നി ഉന്മൂലനം വനംവകുപ്പ് നേരിട്ട് ചെയ്യണമെന്നും നിർദേശമുണ്ടായി.
ഇപ്പോൾ വനാതിർത്തികളിൽ മാത്രമുള്ള എച്ച്.എ.സി.(ഹ്യൂമൻ ആനിമൽ കോൺഫ്ളിക്ട‌്) ഗ്രൂപ്പ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഇതിനായി നാട്ടുകാരും ജനപ്രതിനിധികളും വനപാലകരും ഉൾപ്പെടുന്ന ഗ്രൂപ്പ് ശക്തമാക്കണം. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ സൗരവേലി, തൂക്ക് സൗരവേലി, കിടങ്ങ് എന്നിവ വ്യാപകമാക്കാൻ നിർദേശമുണ്ടായി.
കിഴക്കൻമേഖലയിൽ ഇവയുടെ നിർമാണം ചില ഭാഗങ്ങളിൽ തുടങ്ങിയതായും എല്ലായിടത്തും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വിവിധ മേഖലകളിൽ പുലിശല്യം ഏറിയ സാഹചര്യമുണ്ട്. പുലിയിറങ്ങിയെന്ന് നാട്ടുകാർ അറിയിച്ച സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുകയും പുലിസാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കൂട് വയ്ക്കുകയും ചെയ്‌തിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റാൻ ഇവിടെയെല്ലാം വനംവകുപ്പ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group