സംഘ് പരിവാറിന്റെ ഗുണ്ടാ സ്‌ക്വാഡുകൾ സ്വതന്ത്രസ്ഥാപനങ്ങളെ വേട്ടയാടുന്നു -മുഖ്യമന്ത്രി

സംഘ് പരിവാറിന്റെ ഗുണ്ടാ സ്‌ക്വാഡുകൾ സ്വതന്ത്രസ്ഥാപനങ്ങളെ വേട്ടയാടുന്നു -മുഖ്യമന്ത്രി
സംഘ് പരിവാറിന്റെ ഗുണ്ടാ സ്‌ക്വാഡുകൾ സ്വതന്ത്രസ്ഥാപനങ്ങളെ വേട്ടയാടുന്നു -മുഖ്യമന്ത്രി
Share  
2024 Dec 29, 09:51 AM

ആമ്പല്ലൂർ : രാജ്യവ്യാപകമായി പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടയ്ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും സംഘ് പരിവാറിന്റെ ഗുണ്ടാ സ്ക്വാഡുകൾ സ്വതന്ത്രസ്ഥാപനങ്ങളെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.വൈ.എസ്. കേരള യുവജനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൗരാവകാശസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രനിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ നിരവധിപേർ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. സ്വതന്ത്രമായി അഭിപ്രായം പറയുന്ന മാധ്യമസ്ഥാപനങ്ങൾ വേട്ടയാടപ്പെടുന്നു. എന്നാൽ, കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാനോ തള്ളിപ്പറയാനോ ഉത്തരവാദപ്പെട്ടവർ തയ്യാറാകുന്നില്ല.


രാജ്യത്ത് വർഗീയത പടർത്താനും വിഭജനം ഉണ്ടാക്കാനുമാണ് സംഘ് പരിവാർ ശ്രമിക്കുന്നത്. ഇപ്പോൾ അജ്മേർ ദർഗയുടെ മേൽ അവകാശം ഉന്നയിക്കുന്നു. ഇത്തരം ആവശ്യങ്ങൾ വിഭജനം ലക്ഷ്യംവെച്ചുള്ളതാണ്. അതില്ലാതാക്കാൻ സഹായിക്കുന്നതാണ് 1991-ലെ ആരാധനാലയ സംരക്ഷണനിയമം. ഈ നിയമം ഭേദഗതിചെയ്യാനുള്ള നീക്കംചെറുക്കണം. വഖഫ് നിയമഭേദഗതി കൊണ്ടുവരുന്നതും വർഗീയലക്ഷ്യത്തോടെയാണ്. ഇപ്പോൾ മദ്രസകളുടെ നേരേയും തിരിയുകയാണ്.


വഖഫ് സ്വത്ത്‌ പിടിച്ചെടുക്കാനാണു പുതിയ നിയമഭേദഗതിയെന്ന് എൻ.ഡി.എ. ഘടകകക്ഷികൾപോലും പറയുന്ന സാഹചര്യമുണ്ടായതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. ഹാരിസ് ബീരാൻ എം.പി., കെ.കെ. രാമചന്ദ്രൻ എം.എൽ.എ., ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. ഗൾഫാർ മുഹമ്മദലി, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, ഡോ. മുഹമ്മദ് ഖാസിം, ടി.എൻ. പ്രതാപൻ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, ന്യൂനപക്ഷ കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽഹക്കീം അസ്ഹരി കാന്തപുരം തുടങ്ങിയവർ പങ്കെടുത്തു.


പൊതുവിഷയങ്ങളിൽ ചേർന്നു പ്രവർത്തിക്കുമെന്ന് യുവജനനേതാക്കൾ


രാജ്യം നേരിടുന്ന പൊതുവായ വിഷയങ്ങളിൽ യോജിച്ചുപ്രവർത്തിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് രാഷ്ട്രീയ യുവജന സംഘടനാ നേതാക്കൾ.

ഡി.വൈ.എഫ്‌.ഐ. സംസ്ഥാനസെക്രട്ടറി വി.കെ. സനോജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാനസെക്രട്ടറി പി.കെ. ഫിറോസ്, എ.ഐ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പാറേരി എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്‌. എസ്.വൈ.എസ്. കേരള യുവജനസമ്മേളനത്തിൽ നടന്ന ‘യുവകേരളത്തിന്റെ ഉത്തരവാദിത്വം’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.


തൊഴിലില്ലായ്മ, വർഗീയത, ലഹരിവ്യാപനം ഉൾപ്പെടെ ഒരുമിച്ചുനിൽക്കാവുന്ന അനേകം മേഖലകളുണ്ട്. ദേശീയതലത്തിൽ ഈ കൂട്ടായ്മ നിലവിലുണ്ട്. എന്നാൽ, കേരളത്തിലെ വ്യത്യസ്തമായ രാഷ്ട്രീയസാഹചര്യമാണ് കൂട്ടായ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത്. സംഘപരിവാറിന് സഹായകമാകുന്ന പ്രസ്താവനകൾ നടത്തി മതേതരകേരളത്തെ നിരാശപ്പെടുത്തുകയും പിൻവാതിൽ നിയമനത്തിലൂടെ യുവാക്കളുടെ അവസരം നിഷേധിക്കുകയും ചെയ്യുന്ന ഇടതുപക്ഷവുമായി ചേർന്ന്‌ സമരത്തിനിറങ്ങുന്നത് പരിഹാസ്യമായിരിക്കുമെന്ന് പി.കെ. ഫിറോസ് പറഞ്ഞു.


എന്നാൽ, ചില പ്രത്യേക സംഘടനകൾക്കെതിരേ നടത്തുന്ന പ്രസ്താവനകളെ സമുദായത്തിനാകെയും എതിരാണെന്നു വരുത്തുകയാണ് യു.ഡി.എഫ്. എന്നും ഇന്ത്യയിൽ ഏറ്റവുമധികം പി.എസ്.സി. നിയമനങ്ങൾ നടന്നത് കേരളത്തിലാണെന്നും വി.കെ. സനോജ് പറഞ്ഞു.


തങ്ങൾക്കൊപ്പം നിൽക്കുമ്പോൾ മതേതരവാദികളും അല്ലാത്തപ്പോൾ വർഗീയവാദികളും എന്ന ഇരട്ടത്താപ്പാണ് സി.പി.എമ്മിനെ നയിക്കുന്നതെന്ന് അബിൻ വർക്കി പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായഭേദങ്ങൾ നിലനിർത്തി വിശാലമായ യോജിപ്പിന്റെ ഇടങ്ങൾ കേരളത്തിലുണ്ടെന്ന് പ്രസാദ് പാറേരി പറഞ്ഞു. മുഹമ്മദലി കിനാലൂർ മോഡറേറ്ററായിരുന്നു.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH