ഭാരതത്തിനായി ഇന്ത്യയെന്ന പേര്

ഭാരതത്തിനായി ഇന്ത്യയെന്ന പേര്
ഭാരതത്തിനായി ഇന്ത്യയെന്ന പേര്
Share  
2023 Oct 27, 11:08 AM
VASTHU
MANNAN
laureal

1947-ൽ ബ്രിട്ടീഷ് ഇന്ത്യ വിഭജിച്ച് രണ്ടുരാജ്യമാക്കാൻ തീരുമാനമായപ്പോൾ നിർദിഷ്ട പാകിസ്താന്റെ നേതാക്കൾ വിചിത്രമായൊരു ആവശ്യമുന്നയിച്ചു. തങ്ങൾ പാകിസ്താനെങ്കിൽ, മറുഭാഗം ഹിന്ദുസ്ഥാൻ എന്നോ ഭാരതമെന്നോ പേര്‌ സ്വീകരിക്കണം എന്നതായിരുന്നു ആ ആവശ്യം. പക്ഷേ, ഇന്ത്യയെന്ന അസ്തിത്വം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് ഉപേക്ഷിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും നമ്മുടെ നേതാക്കൾ ആണയിട്ടു.

പിന്നീട് രാജ്യത്തിന്റെ കരടുഭരണഘടനയിൽ, രാജ്യത്തിന്റെ പേരായി ‘ഇന്ത്യ’ എന്നാണ്‌ രേഖപ്പെടുത്തിയത്. ‘ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ എന്നാണ് ഒന്നാം അനുച്ഛേദത്തിലുണ്ടായിരുന്നത്. ‘ഇന്ത്യ എന്നാണ്‌ നാം ചരിത്രത്തിലുടനീളം അറിയപ്പെട്ടത്’ എന്നായിരുന്നു ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ നിലപാട്. പക്ഷേ, ഭരണഘടനാനിർമാണസഭയിൽ ചില അംഗങ്ങൾ ‘ഭാരതം’ എന്ന പേരിനായി വാദിച്ചു. ഒടുവിൽ വിട്ടുവീഴ്ചയെന്നനിലയിൽ ഒന്നാം അനുച്ഛേദത്തിൽ ഈ വിധം മാറ്റംവരുത്തി: ‘ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും.’ ഇന്ത്യൻ ഭരണഘടന എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണ്. 1950-ൽത്തന്നെ അംഗീകരിച്ച, ഭരണഘടനയുടെ ഹിന്ദി പതിപ്പിൽ, ‘ഭാരത് എന്നാൽ ഇന്ത്യ’ എന്നാണ് ഒന്നാം അനുച്ഛേദത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ പേരായി ഭരണഘടന അംഗീകരിച്ചത് ‘ഇന്ത്യ’ എന്നാണെന്ന് ഇപ്പറഞ്ഞതിൽനിന്ന്‌ വ്യക്തമാകുന്നതായി ഒട്ടേറെ നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലീഷിലെ യഥാർഥ പതിപ്പിലുള്ള ‘അതായത്’ (that is) എന്ന പ്രയോഗത്തിന് വിശദീകരണസ്വഭാവമാണ്‌ ഉള്ളതെന്നും ‘ഇന്ത്യ’ എന്നതിന്റെ ഹിന്ദി മൊഴിമാറ്റമെന്നനിലയിലാണ് ‘ഭാരത്’ എന്ന്‌ ചേർത്തതെന്നും അവർ പറയുന്നു. ‘റിപ്പബ്ലിക് ഓഫ് ഇന്ത്യ’ എന്നാണ്‌ നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗികനാമം.

സ്കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേരായി ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരതം’ എന്ന്‌ ഉപയോഗിക്കണമെന്ന് എൻ.സി.ഇ.ആർ.ടി.യുടെ (നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയ്‌നിങ്)സാമൂഹികശാസ്ത്ര പാഠപുസ്തക പരിഷ്കരണസമിതി സമർപ്പിച്ച ശുപാർശയെ ഈ പശ്ചാത്തലത്തിൽവേണം സമീപിക്കാൻ. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇന്ത്യ എന്ന പേര് പരാമർശിക്കുന്നില്ലെന്നാണ് സമിതിയുടെ അധ്യക്ഷനും മലയാളിയുമായ സി.ഐ. ഐസക് പറയുന്നത്. വിദേശികളുടെ കടന്നുകയറ്റമാണ് ‘ഇന്ത്യ’ എന്ന പേരിന്റെ ഉദ്ഭവത്തിലേക്കുനയിച്ചതെന്നും ഈ പേരിന് ഇരുനൂറുവർഷത്തെ ചരിത്രമേ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു. ‘ഇന്ത്യയെന്നാണ്‌ നാം ചരിത്രത്തിലുടനീളം അറിയപ്പെട്ടത്’ എന്ന ഡോ. അംബേദ്കറുടെ പഴയ പ്രസ്താവം ഐസക്കിന്റെ ന്യായവാദത്തിന് ദശാബ്ദങ്ങൾക്കുമുമ്പേ നൽകപ്പെട്ട മറുപടിയാണെന്ന്‌ വേണമെങ്കിൽ കരുതാം. നിങ്ങളുടെ ആധാരശില ചരിത്രമോ അതോ പുരാണേതിഹാസങ്ങളോ എന്ന ചോദ്യമാണ്‌ ഇവിടെ ഉയരുന്നത്. കൂടുതൽ പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്: രാജ്യത്തിന്റെ ഭരണഘടനാനുസൃത നാമം ‘ഇന്ത്യ’ എന്നാണെന്നിരിക്കെ, പാഠപുസ്തകങ്ങളിൽ അത്‌ മാറ്റിയെഴുതാനാകുമോ? ഉത്തരം പറയേണ്ടത് കേന്ദ്രസർക്കാരാണ്.

ഡൽഹിയിൽനടന്ന ജി-20 ഉച്ചകോടിക്കിടെ രാഷ്ട്രപതിഭവൻ തയ്യാറാക്കിയ ഒരു ഔദ്യോഗിക ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന്‌ രേഖപ്പെടുത്തിയതിനെച്ചൊല്ലിയുണ്ടായ വിവാദം നാം മറന്നിട്ടുണ്ടാവില്ല. ഉച്ചകോടിയിലെ പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്ന വാക്കാണ് ഉപയോഗിച്ചത്. ഉച്ചകോടിയിൽ മോദിയുടെ ഇരിപ്പിടത്തിനുമുന്നിൽവെച്ച ഫലകത്തിൽ ആലേഖനംചെയ്തതും ‘ഭാരത്’ എന്നുതന്നെ. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കിമാറ്റാനുള്ള നീക്കത്തിന്റെ മുന്നോടിയാണിതൊക്കെയെന്ന്‌ വ്യാഖ്യാനങ്ങളുണ്ടായി. ഈ ആശയക്കുഴപ്പം നീക്കാൻതന്നെ കേന്ദ്രസർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.

ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തിന്റെ പേരുമാറ്റാൻ സർക്കാരിന്‌ കഴിയുമെന്ന് നിയമവിദഗ്ധർ പറയുന്നു. പക്ഷേ, അത്തരം പേരുമാറ്റംവരുത്തുന്നത്‌ ഭരണഘടനയിലായാലും പാഠപുസ്തകത്തിലായാലും നാം ലോകത്തിനുനൽകുന്ന സന്ദേശം എന്തായിരിക്കും? കാലത്തിന്റെ സുദീർഘമായ സഞ്ചാരത്തിലൂടെ ഉരുത്തിത്തിരിഞ്ഞ വൈവിധ്യങ്ങളുടെ സത്ത ഉൾക്കൊള്ളാൻ പ്രാപ്തിയില്ലാത്ത ഒരു ജനതയായി നാം മാറി എന്നതാകും ആ സന്ദേശം. കാരണം, ഭാരതമെന്ന നാമം നമ്മുടെ പൗരാണികമായ പ്രഭാവത്തെ അടയാളപ്പെടുത്തുന്നുവെങ്കിൽ, ഇന്ത്യയെന്ന പേര് ഈ നാട് കാലങ്ങളിലൂടെ കൊരുത്തെടുത്ത വൈവിധ്യത്തിന്റെ സൗന്ദര്യത്തെയാണ് വരച്ചിടുന്നത്. അതിനാൽ പേരുമാറ്റങ്ങളുടെപേരിൽ പുകമറ സൃഷ്ടിക്കുന്നത് ബന്ധപ്പെട്ടവർ അവസാനിപ്പിക്കണം.

( കടപ്പാട് :മാതൃഭൂമി )

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2