ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കില്‍ അതിശക്തമായ പ്രതിഷേധങ്ങളുമായി വീണ്ടും രംഗത്തിറങ്ങുമെന്ന് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ മുന്നറിയിപ്പ് നല്‍കി. എക്‌സിലൂടെയാണ് (ട്വിറ്റർ) അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള വേട്ടയാടൽ സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും, അതിക്രമങ്ങൾ തുടർന്നാൽ തങ്ങൾ വീണ്ടും തെരുവിലിറങ്ങുമെന്നും ദീപ്‌കെ കുറിച്ചു. നിലവിലെ കേസുകളിലും എഫ്‌ഐആറുകളിലും അന്വേഷണം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ സിജെപിക്ക് നല്‍കിയ ഉറപ്പുകൾ സര്‍ക്കാര്‍ ഔദ്യോഗികമായി കോടതിയെ അറിയിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കോടതി ഉത്തരവ് നിലവിലുണ്ടെങ്കില്‍ പോലും വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകളില്‍ അന്വേഷണം തുടരാന്‍ പാടില്ലെന്നാണ് സിജെപിയുടെ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ നൽകിയ വാക്ക് പാലിക്കാൻ സർക്കാർ തയ്യാറാകണം. സിജെപിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നതായും നേതാക്കൾ ആരോപിക്കുന്നു.
പ്രത്യേകിച്ച് ബിഹാര്‍, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത പൊലീസ് നടപടികളുണ്ടാകുന്നത്. ബിഹാറില്‍ തേജ് പ്രതാപ് യാദവുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ നിലവിൽ ജയിലിലാണ്. സമരക്കാര്‍ക്കെതിരെ ഡല്‍ഹിയിലോ പുറത്തോ കേസെടുക്കില്ല എന്നായിരുന്നു സർക്കാരിന്റെ മുൻ ഉറപ്പ്. അതിനാൽ വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്‌ഐആറുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ അത് യുവാക്കളോടുളള കടുത്ത വിശ്വാസവഞ്ചനയായിരിക്കുമെന്നും, ഈ നിലപാടാണ് തുടരുന്നതെങ്കിൽ വരുംദിവസങ്ങളിൽ അതിശക്തമായ സമരപരിപാടികൾ നേരിടേണ്ടി വരുമെന്നും സിജെപി നേതാക്കള്‍ മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















































