തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്നതിനും സംസ്ഥാനസർക്കാർ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ട്. ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലംവെച്ച് അതളക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് തിരുവനന്തപുരത്തു നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങൾക്ക് തലയുയർത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. ന്യൂനപക്ഷസംരക്ഷണം തിരഞ്ഞെടുപ്പ് മുൻപിൽകണ്ടല്ല. നാടിൻ്റെ ഐക്യവും സമാധാനവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച സന്ദേശം ഈ യാത്രയിൽ പ്രചരിപ്പിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം ഏതെങ്കിലും സമുദായത്തിനെതിരായ അതിക്രമം മാത്രമല്ല. അത് രാജ്യത്തെ മതനിരപേക്ഷതയ്ക്കും ജനാധിപത്യചിന്തയ്ക്കും വൈവിധ്യങ്ങൾക്കെതിരായ ആക്രമണമാണ്. അതിനെതിരേ പ്രവർത്തിക്കേണ്ടത് ജനങ്ങളുടെ കുട്ടായ ഉത്തരവാദിത്വമാണ്. അത്തരം പ്രതിഷേധങ്ങൾ ഏതെങ്കിലും മതത്തിൻ്റെയോ വർഗീയതയുടെയോ ചട്ടക്കൂട്ടിനുള്ളിലേക്കു ചുരുക്കിയെടുക്കാനുള്ള ശ്രമമുണ്ട്. അതിനെതിരേ (ശ്രദ്ധചെലുത്തേണ്ട ഉത്തരവാദിത്വം സമസ്‌തയുൾപ്പെടെയുള്ള സംഘടനകൾക്കുണ്ട്. കേരളത്തിൽ മതനിരപേക്ഷ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സമസ്‌തയ്ക്കും വലിയ പങ്കുണ്ട്. മുസ്ലിംസമുദായത്തിൻ്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ സമസ്‌തയ്ക്കു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം, നീതി, സത്യം തുടങ്ങിയവയ്ക്കൊപ്പമാണ് സമസ്തയെന്ന് ജിഫ്രിതങ്ങൾ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ എസ്.എ. ഷാജഹാൻ ദാരിമി പനവൂർ അധ്യക്ഷനായി. മുൻ എംപി കെ. മുരളീധരൻ, ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, അബ്‌ദുൽഹമീദ് ഫൈസി അമ്പലക്കടവ്, ശുഹൈബുൽ ഹൈതമി, സത്താർ പന്തല്ലൂർ, നൗഷാദ് ബാഖവി പിറയിൻകീഴ്, സിദ്ദീഖ് ഫൈസി, എം. ഹുസൈൻ ദാരിമി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












