
കൽപറ്റ: മുത്തങ്ങ വെടിവെപ്പ് സംഭവത്തിൽ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി വൈകിയെങ്കിലും തിരിച്ചറിവുണ്ടായത് നല്ല കാര്യമാണെന്നും എന്നാൽ, അതുകൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. ആദിവാസികൾ അന്ന് ഉന്നയിച്ച ഭൂപ്രശ്‌നത്തിന് രാഷ്ട്രീയപരമായ പരിഹാരമാണ് വേണ്ടതെന്നും പോലീസ് നടത്തിയ കൊടിയ പീഡനങ്ങൾക്ക് ഒരു മാപ്പ് പറച്ചിലും പരിഹാരമാകില്ലെന്നും സി.കെ. ജാനു മാധ്യമങ്ങളോട് പറഞ്ഞു.
വർഷങ്ങൾ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാൽ അന്നത്തെ ക്രൂരമായ പീഡനത്തിന്റെ മുറിവുണങ്ങില്ലെന്ന് സി.കെ. ജാനു പറഞ്ഞു. പോലീസ് അന്ന് ചെറിയ കുട്ടികളെയടക്കം വളരെ ഭീകരമായിട്ട് മർദിച്ചു, തല അടിച്ചു പൊട്ടിച്ചു. തന്നെ അടക്കമുള്ള ആളുകളെ മണിക്കൂറുകളോളമാണ് പോലീസുകാർ മർദ്ദിച്ചത്. അന്ന് മുത്തങ്ങയിൽ കണ്ടത് പോലീസുകാരെയല്ല, രണ്ടു കയ്യും കാലുമുണ്ടായിരുന്ന വേട്ടപ്പട്ടികളെ പോലുള്ള മൃഗങ്ങളെയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ആര് മാപ്പ് പറഞ്ഞാലും ആ ക്രൂരതകൾ ഇല്ലാതാകില്ലെന്നും അവർ പറഞ്ഞു.
മുത്തങ്ങയിൽ നടന്നത് ഒരു തെറ്റായ നടപടിയായിരുന്നു എന്ന തിരിച്ചറിവ് ആന്റണിക്ക് ഉണ്ടായതിൽ സന്തോഷമുണ്ട്. എന്നാൽ, ഈ ഖേദപ്രകടനം അർത്ഥവത്താകണമെങ്കിൽ അതിനോടൊപ്പം ഭൂപ്രശ്‌നത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടൽ കൂടി ഉണ്ടാകണം. ആദിവാസികൾ ഭൂമിക്ക് വേണ്ടിയാണ് മുത്തങ്ങയിൽ സമരം നടത്തിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറവും സമരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഭൂമി ലഭിച്ചിട്ടില്ല. പിന്നീട് നടന്ന നിൽപ്പ് സമരത്തെ തുടർന്ന് ഒരു പാക്കേജ് പ്രഖ്യാപിക്കുകയും ഭാഗികമായി ഭൂമി നൽകുകയും ചെയ്‌തെങ്കിലും, പലർക്കും തങ്ങളുടെ പ്ലോട്ട് ഏതാണെന്ന് പോലും ഇതുവരെ കാണിച്ചുകൊടുത്തിട്ടില്ലെന്ന് ജാനു ആരോപിച്ചു. താൻ തന്നെ പലരെയും കൂട്ടി വില്ലേജ് ഓഫീസിൽ പോയിട്ടും അധികൃതർ പ്ലോട്ടുകൾ കാണിച്ചുതരാൻ തയ്യാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group