
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയിട്ടില്ലെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് തള്ളി ട്രാൻസ് വുമൺ അവന്തിക. തന്റെ തുറന്നുപറച്ചിലിനു മുമ്പ് ഒരു റിപ്പോർട്ടറുമായി നടത്തിയ സംഭാഷണമാണെന്നും അന്ന് പേടിച്ചാണ് അയാളോട് കാര്യങ്ങൾ തുറന്ന് പറയാതിരുന്നതെന്നും അവന്തിക മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ പത്രസമ്മേളനത്തിൽ പുറത്തുവിട്ട ഓഡിയോ ഓഗസ്റ്റ് ഒന്നാം തീയതി ഒരു ചാനലിലെ റിപ്പോർട്ടറുമായി നടത്തിയ സംഭാഷണമാണ്. തനിക്കെതിരെ മോശമായ രീതിയിൽ രാഹുൽ സംസാരിച്ചിട്ടുണ്ടെന്ന് എങ്ങനെയോ അറിഞ്ഞാണ് ആ റിപ്പോർട്ടർ തന്നെ ബന്ധപ്പെട്ടത്. രാഹുൽ ഒരു എംഎൽഎ കൂടി ആയതുകൊണ്ട് തന്നെ അന്ന് തനിക്ക് അത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നീട് രാഹുൽ മങ്കൂട്ടത്തിലിനെതിരെ നടി പരസ്യമായി രംഗത്തെത്തിയതോടുകൂടിയാണ് താൻ നേരിട്ട ദുരനുഭവവും തുറന്നുപറയണമെന്ന തോന്നൽ ഉണ്ടായത്.- ട്രാൻസ് വുമൺ അവന്തിക പറഞ്ഞു.
അതേസമയം തന്റെ തുറന്ന് പറച്ചിലിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് തനിക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മാനസികമായി തളർന്ന അവസ്ഥയിലാണ് താനെന്നും അവന്തിക പറഞ്ഞു.
രാഹുൽ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവർത്തകനോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് രാഹുൽ മാങ്കൂട്ടത്തിൽ പത്ര സമ്മേളനത്തിലെത്തി പുറത്തുവിട്ടത്. തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാൽ പ്രതികരിക്കാനും കേസിന് പോകാനും അവസരമുള്ള സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്നും അത് തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്നും രാഹുൽ നല്ല സുഹൃത്താണെന്നും അവന്തിക ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
ഓഗസ്റ്റ് ഒന്നിന് രാത്രി 8.24ന് അവന്തിക വിളിച്ചിരുന്നു. അവന്തികയെ ഒരു ന്യൂസ് റിപ്പോർട്ടർ വിളിക്കുകയും തനിക്കെതിരെ പരാതിയുണ്ടോയെന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചതായി അവന്തിക തന്നോട് പറഞ്ഞതായി രാഹുൽ പറഞ്ഞു. ചേട്ടനെ കുടുക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുണ്ടെന്നും കോൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അവന്തിക പറഞ്ഞു. താൻ അത് അവന്തികയോട് ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group