
വിവാദങ്ങൾക്കു മറുപടി നൽകാതെ പ്രസംഗം
ആലപ്പുഴ: വി.എസ്. എന്ന രണ്ടക്ഷരത്തെ വിവാദത്തിൽ കുരുക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. ക്യാപിറ്റൽ പണിഷ്‌മെൻ്റ് വിവാദത്തിനിടെ സിപിഎം കുഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദൻ അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.എസിന്റെ ചിതയെരിഞ്ഞു തീരുംമുൻപേ അദ്ദേഹത്തെ വിവാദത്തിൽ കുരുക്കാനാണ് ചില മാധ്യമങ്ങൾ നേതൃത്വം നൽകുന്നത്. ദുഃഖാചരണം തീരാനുള്ള മര്യാദപോലും ഇക്കാര്യത്തിൽ കാണിച്ചില്ല. വി.എസിനെ വിവാദത്തിൽ കുരുക്കുന്നത് ക്രൂരമാണ്. ഈ ശൈലി മാധ്യമങ്ങൾ അവസാനിപ്പിക്കണം. കമ്യൂണിസ്റ്റ് നേതാവിനുചിതമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയയാളാണ് വി.എസെന്നും സമരസാന്ദ്രമായ വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേതെന്നും സ്വരാജ് പറഞ്ഞു.
2012-ലെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ യുവനേതാവ് വി.എസിന് ക്യാപിറ്റൽ പണിഷ്‌മെൻ്റ് നൽകണമെന്നു പറഞ്ഞതായി പിരപ്പൻകോട് മുരളി വെളിപ്പെടുത്തിയിരുന്നു. സ്വരാജിനെ ലക്ഷ്യമിട്ടാണ് ആരോപണമെന്നു സൂചനയുണ്ടായിരുന്നു. എന്നാൽ, കഞ്ഞിക്കുഴിയിലെ ചടങ്ങിൽ പതിനൊന്നു മിനിറ്റുമാത്രം പ്രസംഗിച്ച സ്വരാജ്, ഇതുമായി ബന്ധപ്പെട്ട് ഒന്നും പരാമർശിച്ചില്ല.
മന്ത്രി പി. പ്രസാദ്, നടൻ അനൂപ് പന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി.ജി. മോഹനൻ, സിപിഐ മണ്ഡലം സെക്രട്ടറി ബിമൽ റോയി, ബിജെപി നേതാവ് വെള്ളിയാകുളം പരമേശ്വരൻ, സിപിഎം ഏരിയ സെക്രട്ടറി ബി. സലിം, കോൺഗ്രസ് നേതാവ് ബി. ബൈജു, കേരള കോൺഗ്രസ് (എം) നേതാവ് തോമസ് വടക്കേക്കരി, എൻസിപി നേതാവ് വി.ടി. രഘുനാഥൻനായർ എന്നിവർ പ്രസംഗിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group