
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ തോല്‍വിയില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലന്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ സംഘടനാപരമായ വീഴ്ചയുണ്ടായി. പി.വി. അന്‍വറിലൂടെ എല്‍ഡിഎഫിലേക്ക് എത്തിയ വോട്ടുകള്‍ നിലനിര്‍ത്താനായില്ല. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ലെന്നും ഭരണനേട്ടത്തിന്റെ വോട്ടാണ് അന്‍വറിന് ലഭിച്ചതെന്നും എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങള്‍ക്ക് വോട്ടു കുറഞ്ഞുവെന്നത് യാഥാര്‍ഥ്യമാണ്. ആ വോട്ട് കുറയാനുള്ള പ്രധാനകാരണം അത് ഞങ്ങളുടേതായ വോട്ട് അല്ല എന്നതാണെന്ന് ബാലന്‍ പറഞ്ഞു. 2016-ല്‍ യുഡിഎഫില്‍നിന്നാണ് അന്‍വര്‍ ഇടതുപക്ഷത്തേക്ക് വന്നത്. യുഡിഎഫുമായി ചേര്‍ന്നുനിന്ന കാലത്ത് 8,000-9,000 വോട്ട് അന്‍വര്‍ എന്ന ശക്തനായ കോണ്‍ഗ്രസ് നേതാവിനുണ്ടായിരുന്നു. പിണറായി സര്‍ക്കാരിന്റെ വികസനത്തിന് വോട്ടുണ്ട് എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് അന്‍വറിന് ലഭിച്ച വോട്ട്. എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ നടത്തിയ പ്രവര്‍ത്തനം സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു. എന്നാല്‍ അത് ജനങ്ങളിലേക്ക് എത്തിയപ്പോള്‍ അവര്‍ കണ്ടത് ഇത് എംഎല്‍എ മുഖേനയുള്ള പ്രവര്‍ത്തനങ്ങളായിട്ടാണ്. അതിന് ഒരു വോട്ടുണ്ട്. അതായത് ഇടതുപക്ഷത്തിന്റെ വികസനപ്രവര്‍ത്തനത്തിന്റെ ഗ്രാസ് റൂട്ടിലുള്ള മുഖം എന്നു പറയുന്നത് എംഎല്‍എയാണ്. അതിനെ മുറിച്ചു കടക്കേണ്ടതല്ലേ എന്ന് ചോദിച്ചാല്‍ അത് മുറിച്ചുകടക്കേണ്ടതാണ്, ബാലന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ നേട്ടം അന്‍വര്‍ കൊണ്ടുപോകുന്നതിന് പകരം, സര്‍ക്കാരിന്റെ നേട്ടവും മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ അത് പിണറായി സര്‍ക്കാരിന്റെ നേട്ടമാണ് എന്ന് എത്തിക്കുന്നതില്‍ സംഘടനാപരമായി വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് തനിക്ക് തോന്നുന്നത്, എ.കെ. ബാലന്‍ പറഞ്ഞു.
എല്‍ഡിഎഫിനെ പറ്റിച്ച ചതിയനാണ്, വഞ്ചകനാണ് പി.വി. അന്‍വര്‍. എല്‍ഡിഎഫിന്റെ നേട്ടം അനുഭവിച്ച ഒരാള്‍ എല്‍ഡിഎഫിനെ പറ്റിക്കുമ്പോള്‍ അയാള്‍ക്ക് വോട്ടുകൊടുക്കാന്‍ പാടില്ലെന്ന് അന്‍വര്‍ മുഖേന എല്‍ഡിഎഫിലെത്തിയ ആളുകളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അടിസ്ഥാനപരമായ സിപിഎം വോട്ടുകളില്‍ കുറവ് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്യജീവി പ്രശ്‌നവുമായി ബന്ധപ്പെട്ട് കൃഷിക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞെന്നും ബാലന്‍ പറഞ്ഞു. അവരുടെ പ്രചാരണം കണ്ടാല്‍ തോന്നും വന്യജീവികളെ പിണ്ണാക്കും ഭക്ഷണവും കൊടുത്ത് പോറ്റുന്നത് പിണറായി വിജയനാണെന്നും എന്നിട്ട് നാട്ടില്‍ ഇറക്കിവിടുകയാണെന്നും, ബാലൻ പരിഹസിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group