
പാലക്കാട് രാജ്യത്ത് പല രൂപത്തിൽ സംവരണതത്ത്വം അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വിഷയങ്ങളിൽ കേന്ദ്രസർക്കാർ വിവേചനപരമായാണ് കാര്യങ്ങൾ നീക്കുന്നത്. ഭരണഘടനാപരമായ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും ജോലികളിൽ സംവരണനിഷേധം കാണിച്ചുമാണ് ഈ വിവേചനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പട്ടികജാതി, പട്ടികവർഗ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി,
രാജ്യത്തെ ഗ്രാമീണമേഖലയിലെ 60 ശതമാനം ദളിതരായിട്ടും കേന്ദ്രബജറ്റിൽ 3.6 ശതമാനം മാത്രമാണ് ഫണ്ട് വകയിരുത്തുന്നത്. 16.6 ശതമാനമെങ്കിലും വേണ്ടിടത്താണിത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളുടെ ഫണ്ടുകൾ കാര്യമായി വെട്ടിക്കുറച്ചു. ഗവേഷണ രംഗത്ത് സ്കോളർഷിപ്പുകൾ 50 ശതമാനമായാണ് വെട്ടിക്കുറച്ചത്. പല പദ്ധതികളും ഇല്ലാതായി- മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം രൂക്ഷമാണ്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടക്കാത്തതുമൂലം ദളിതരുടെ സംവരണതത്ത്വം അട്ടിമറിക്കപ്പെടുന്നു. 13 ലക്ഷത്തോളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഭരണഘടനയിൽ പറയുന്ന സാമൂഹികനീതിയാണ് ഇല്ലാതാകുന്നത്- പിണറായി വിജയൻ പറഞ്ഞു.
സംഗമത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി കേൾക്കുകയും മറുപടി പറയുകയും ചെയ്‌തു. യോഗത്തിൽ മന്ത്രി ഒ.ആർ. കേളു അധ്യക്ഷനായി. റാപ്പർ വേടൻ, നഞ്ചിയമ്മ ആർ.എൽ.വി. രാമകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, കെ. രാധാകൃഷ്ണൻ എംപി, എ.പ്രഭാകരൻ എംഎൽഎ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ജില്ലാ കളക്‌ടർ ജി. പ്രിയങ്ക, പട്ടികജാതി വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ, പട്ടികവർഗ വകുപ്പ് ഡയറക്‌ടർ ഡോ. രേണുരാജ് തുടങ്ങിയവർ സംസാരിച്ചു.
വേദിക്കുപുറത്ത് തീപ്പൊരി ഉയർന്നത് ആശങ്കയ്ക്കിടയാക്കി
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത, സംസ്ഥാനതല പട്ടികജാതി-പട്ടികവർഗ സംഗമവേദിക്കു പുറത്ത് ഷോട് സർക്കിറ്റ് മൂലം തീപ്പൊരി ഉയർന്നത് ആശങ്കയ്ക്കിടയാക്കി, മലമ്പുഴ ട്രൈപ്പൻ്റ് ഓഡിറ്റോറിയത്തിൽ പ്രധാന വേദിക്കു പുറത്ത് സ്ക്രീനിലൂടെ പരിപാടി കാണുന്നിടത്താണ് ഷോട് സർക്കിറ്റ് ഉണ്ടായത്. പരിപാടിക്കായി സ്ഥാപിച്ച ഫ്യൂസ് ബോക്‌സിൽനിന്നാണ് തീപ്പൊരി ഉയർന്നത്. ഇതോടെ പരിപാടി പത്ത് മിനിറ്റോളം നിർത്തിവെച്ചു.
മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിനുശേഷം നടന്ന, ചോദ്യങ്ങളുന്നയിക്കാനുള്ള പരിപാടിയിൽ വേടൻ (ഹിരൺദാസ് മുരളി) സംസാരിച്ച് കഴിഞ്ഞപ്പോഴാണ് സംഭവം. തീപ്പൊരിയും പുകയും ഉയർന്നതോടെ സ്ക്രീനിലൂടെ പരിപാടി കണ്ടുകൊണ്ടിരുന്നവരെ ഓഡിറ്റോറിയത്തിനു പുറത്തെത്തിച്ചു. 12 മണിയോടെ ചടങ്ങ് നിർത്തി. ഗ്ലാസ് വാതിലിന് പുറത്താണ്. ഫ്യൂസ് ബോക്സ് ഉണ്ടായിരുന്നത് എന്നതിനാൽ അപകടം ഒഴിവായി.
കളക്‌ടറും ജില്ലാ പോലീസ് മേധാവിയും വകുപ്പ് ഡയറക്‌ടർമാരും സ്ഥലത്തേയ്ക്ക് ഓടിയെത്തി, ഓവർലോഡ് മൂലമാണ് ഷോട് സർക്കിറ്റ് ഉണ്ടായതെന്നും ഇത് ജനറേറ്ററിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചതെന്നും അധികൃതർ പറഞ്ഞു. 12.10-നാണ് പരിപാടി പുനരാരംഭിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group