
നീലേശ്വരം : യക്ഷഗാന കലയെ നെഞ്ചോടുചേർത്ത കലാകാരനാണ് അന്തരിച്ച ഗോപാലകൃഷ്ണ കുറുപ്പ്. ഒരുകാലത്ത് അവർണരെയും സ്ത്രീകളെയും യക്ഷഗാനം അഭ്യസിപ്പിക്കാൻ അദ്ദേഹം തയ്യാറായി. ഭാഗവതർ, മദ്ദള-ചെണ്ട വാദകൻ, ഗ്രന്ഥകർത്താവ്, നൃത്ത കലാകാരൻ എന്നിങ്ങനെ കലയുടെ സകല മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
യക്ഷഗാന കലാകാരൻ ചന്തുക്കുറുപ്പിൻ്റെയും കാവേരിയമ്മയുടെയും മകനായി 1935 ഡിസംബർ അഞ്ചിന് കാസർകോട് താലൂക്കിലെ പെർളക്കടുത്ത് നെല്ലിക്കുഞ്ചയിൽ ജനിച്ചു. അച്ഛൻ ചന്തുക്കുറുപ്പിൽനിന്ന് യക്ഷഗാനത്തിന്റെ ബാലപാഠം സ്വായത്തമാക്കി. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചതുമുതൽ യക്ഷഗാനവും ജീവിതത്തിൻ്റെ ഭാഗമായി.
1958 മുതൽ കർണാടകയിലെ ബെൽത്തങ്ങാടി താലൂക്കിലെ ശിശിലയിൽ ബർഗുള വീട്ടിൽ താമസിച്ച് മലയാളവും കന്നഡയും നന്നായി പഠിച്ചു. യക്ഷഗാനകലയെ ശാസ്ത്രീയമാക്കുന്നതിന് കന്നഡയിൽ മൂന്ന് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. യക്ഷഗാന കലയെക്കുറിച്ച് എഴുതിയ പുസ്‌തകം കർണാടക സർക്കാർ വിദ്യാർഥികൾക്ക് പഠിക്കാനുള്ള പാഠഭാഗത്തിലും ഉൾപ്പെടുത്തി.
2006-ലെ കേരള സർക്കാരിൻ്റെ ഗുരുപൂജ അവാർഡ്, കർണാടക രാജ്യോത്സവ പ്രശസ്തി, ബെംഗളൂരു ജ്ഞാനപഥ അവാർഡ്, മൂഡ്‌ബദ്ര പുരസ്കാരം, യക്ഷഗാന കലാരംഗ ഉഡുപ്പി അവാർഡ്, ഷേണി അക്കാദമി പുരസ്കാരം, രാമചന്ദ്രപുര സ്വാമി ഹൊനഗരം സമ്മാനം, ബെൽത്തങ്ങാടി പ്രഥമ സാഹിത്യ സമ്മാനം, ഇടനീർ മഠം സമ്മാനം, വിശ്വവിദ്യാലയ സമ്മാനം എന്നിവ നേടിയിരുന്നു.
ഗുരുക്കൻമാരായ താൾത്തന്നെ കേശവ ഭട്ട്, നാരമ്പാടി സുബ്ബയ്യ ഷെട്ടി എന്നിവരുടെ കീഴിൽ മൃദംഗവും യക്ഷഗാന രാഗങ്ങളും പഠിച്ചു. കുതിരക്കോട് രാമ ഭട്ട്, നെട്ല നരസിംഹ ഭട്ട്, വലിയ ബെലിപ്പ നാരായണ ഭാഗവതർ, അഗരി ശ്രീനിവാസ ഭാഗവതർ, മുൻ്റുപാടി ലക്ഷ്‌മി ഹെബ്ബാർ, മംഗളൂരു ടി.ആർ. കൃഷ്ണൻ ദക്ഷിണാദി തുടങ്ങിയവരുടെ ശിക്ഷണത്തിൽ കലകൾ അഭ്യസിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group