
കോട്ടയം: വാക്കുകളെ ദളിത് അവകാശങ്ങൾ നേടാനുള്ള ആയുധമാക്കിയ എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. അർബുദരോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോട്ടയം കടുത്തുരുത്തി വെള്ളാശേരിക്ക് സമീപം തത്തപ്പള്ളി കബനി വീട്ടിലായിരുന്നു താമസം.
കോട്ടയം കടുത്തുരുത്തിക്ക് സമീപം കപിക്കാട് കളത്തൂട്ടിൽ കുഞ്ഞൻ്റെയും കുഞ്ഞുപെണ്ണിൻറെയും മകനായി 1949 ഫെബ്രുവരി രണ്ടിനാണ് ജനനം. മധുരവേലി ഇൻഫന്റ് ജീസസ് എൽപിഎസ്, കല്ലറ എൻഎസ്എസ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. വിദ്യാർഥിസമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു.
1971-ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് കോളേജ് വിദ്യാർഥികൾക്കുവേണ്ടി നടത്തിയ സാഹിത്യരചനാ മത്സരത്തിൽ നാടകരചനയ്ക്ക് രണ്ടാം സമ്മാനം കിട്ടി. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവിൽ കഴിഞ്ഞു.
കമ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശസമിതി എന്നീ സംഘടനകൾ രൂപവത്‌കരിക്കാൻ നേതൃത്വം നൽകി. 1986-ൽ സീഡിയൻ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും അതേ പേരിലുള്ള വാരികയുടെ പത്രാധിപരുമായി. 1977-ൽ കെ.എസ്.ആർ.ടി.സി.യിൽ ജോലിക്ക് ചേർന്നു. 2001-ൽ സീനിയർ അസിസ്റ്റൻ്റായി വിരമിച്ചു.
അംബേദ്കർ-ജീവിതവും ദൗത്യവും (എഡിറ്റർ), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദളിത്പാഠം, കലാപവും സംസ്‌കാരവും, ദളിതൻ (ആത്മകഥ) എന്നിവയാണ് കൃതികൾ.
2020-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്‌കാരം ലഭിച്ചു. വചനം ബുക്സ‌് നാരായണൻ പുരസ്കാരം, വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം എന്നിവയും ലഭിച്ചു. പട്ടികജാതി ക്ഷേമസമിതി, സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച് ആദരിച്ചിരുന്നു.
ഭാര്യ: കെ.എ. ഉഷാദേവി. മക്കൾ: കെ.കെ. സൂര്യനയന (അധ്യാപിക, ആന്ധ്രപ്രദേശ്), കെ.കെ. ജയസൂര്യൻ (ശാസ്ത്രജ്ഞൻ, റബ്ബർ ബോർഡ്). മരുമകൾ: ശാന്തിനി (എം.ജി.സർവകലാശാല). സഹോദരങ്ങൾ: കെ.കെ. മണി കെ.കെ. ബാബുരാജ്, പെണ്ണമ്മ (കാസർകോട്), ശാന്ത,
വെള്ളിയാഴ്ച്‌ച രാവിലെ 11-ന് കടുത്തുരുത്തി മിനി സിവിൽസ്റ്റേഷന് സമീപം പൊതുദർശനം ഉണ്ട്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ മൂന്നുമണിക്ക് തത്തപ്പള്ളി കബനി വീട്ടുവളപ്പിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group