
കോട്ടയം: സി.പി.എം. കോട്ടയം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് വിലാപയാത്രയോടെ ജില്ലാസെക്രട്ടറി എ.വി.റസലിൻ്റെ മൃതദേഹം എത്തുമ്പോൾ സങ്കടം സഹിക്കാനാകാതെ സഖാക്കൾ കണ്ണീരണിഞ്ഞു. ചിലർ കൈകൾ കൂട്ടിച്ചേർത്ത് പരസ്‌പരം ആശ്വസിപ്പിച്ചു. ഓഫീസ് മുറിയിൽ ചെങ്കൊടികൊണ്ട് പൊതിഞ്ഞ മൃതദേഹം ഒരുനോക്കുകാണാൻ ആയിരങ്ങൾ മണിക്കൂറുകൾ കാത്തു നിൽക്കുമ്പോഴൊക്കെ അണികൾ ഉച്ചത്തിൽ മുദ്രാവാക്യംവിളിച്ചു. 'ഇല്ല ഇല്ല മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ... നിങ്ങൾ വിളിച്ചൊരു മുദ്രാവാക്യം ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും...' ജില്ലാകമ്മിറ്റി ഓഫീസിലേക്ക് കടന്നുവരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും നൊമ്പരം അടക്കാനായില്ല. ഒന്നരമാസം മുമ്പ് പാന്പാടിയിൽ താൻകൂടി പങ്കെടുത്ത ജില്ലാസമ്മേളനത്തിൽ പാർട്ടിയുടെ ജില്ലയിലെ അമരക്കാരനായി വീണ്ടും തിരഞ്ഞെടുത്ത പ്രിയപ്പെട്ട സഖാവിനെ രക്തപതാകയിൽ പുതപ്പിച്ചുകിടത്തിയിരിക്കുന്നതിന് വിങ്ങലോടെയാണ് അദ്ദേഹം സാക്ഷിയായത്. സന്തതസഹചാരിയായി ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനെ ദുഃഖത്തോടെ യാത്രയയയ്ക്കാൻ മന്ത്രി വി.എൻ.വാസവൻ വെള്ളിയാഴ്‌ചമുതൽ ഒപ്പമുണ്ടായി. വിയോഗവാർത്ത അറിഞ്ഞപ്പോൾത്തന്നെ ചെന്നൈയിലെത്തി എല്ലാ സജ്ജീകരണങ്ങളും നടത്തി അദ്ദേഹം.
സി.പി.എമ്മിന്റെ വിവിധ ജില്ലാ സെക്രട്ടറിമാർക്കുപുറമേ ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. 2.30-ന് മൃതദേഹം വിലാപയാത്രയായി ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസായ വി.ആർ.ബി.ഭവനിലേക്ക് യാത്രയായി. റസൽ ദീർഘകാലം ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ച പാർട്ടി ഓഫീസിൽ സഹപ്രവർത്തകരും പാർട്ടിപ്രവർത്തകരും വികാരപരമായ യാത്രയയപ്പാണ് നൽകിയത്. പലരും ചുവന്നപൂക്കളും വെള്ളപ്പൂക്കളും അർപ്പിച്ച് കൈകൾ ഉയർത്തി അഭിവാദ്യമർപ്പിച്ചാണ് മടങ്ങിയത്. ചിലർ ഉറക്കെ മുദ്രാവാക്യം വിളിച്ചു. 'നൂറുനൂറ് ലാൽ സലാം സഖാവേ..' ആ സ്നേഹംനിറഞ്ഞ മുദ്രാവാക്യങ്ങളിൽനിന്ന് ആംബുലൻസ് യാത്രയാകുമ്പോൾ ചുട്ടുപാള്ളുന്ന വെയിൽകൊണ്ടിട്ടാകണം ഓഫീസ് വളപ്പിലെ കൊന്നമരങ്ങളിലെ പൂക്കൾ അടർന്നുവീഴുന്നുണ്ടായിരുന്നു. ഒരുപക്ഷേ, താങ്ങളുടെ നേതാവിന് സ്നേഹം പൊഴിച്ചൊരു യാത്രയയപ്പ്. അപ്പോഴും 'നൂറുനൂറ് ലാൽ സലാം സഖാവേ...' അവിടെ മുഴങ്ങുന്നുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group