
'ഇനിയൊരു കുടുംബത്തിനും ഇങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന' ഉള്ളുപൊള്ളിയ വാക്കുകളും ശാശ്വതപരിഹാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും പ്രതിവിധിക്കായുള്ള ആലോചനായോഗങ്ങളും ഓരോ മരണത്തിന്റെയും ബാക്കിപത്രമാവുകയാണ്. ഇങ്ങനെ മതിയോ പ്രതിരോധം.....കാട്ടാനയും കടുവയുമെല്ലാം കാടിറങ്ങുകയും അത് മനുഷ്യ. വന്യജീവി സംഘർഷത്തിൽ കലാശിക്കുകയും ചെയ്‌തതോടെ കുരുതിക്കളമാവുകയാണ് വയനാട്. മുൻപ് നാശനഷ്‌ടങ്ങളുണ്ടാക്കുകയാണ് പതിവെങ്കിൽ ഇപ്പോൾ മനുഷ്യജീവനുകൾ പൊലിയുന്നത് അപൂർവമല്ലാതായി.
ഈ വർഷം 42 ദിവസങ്ങൾമാത്രം പിന്നിട്ടപ്പോൾ മൂന്നുജീവനുകളാണ് വന്യമൃഗാക്രമണത്തിൽ പൊലിഞ്ഞത്. ജനുവരി എട്ടിന് രാത്രി പുല്പള്ളി ചേകാടിയിലായിരുന്നു മനുഷ്യജീവനെടുത്ത ആദ്യ ആക്രമണം. കർണാടക കുട്ടസ്വദേശി വിഷ്ണുവാണ് (22) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതുകഴിഞ്ഞ് ദിവസങ്ങൾമാത്രം കഴിഞ്ഞപ്പോൾ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാപ്പിപറിക്കാൻപോയ രാധയെ (45) കടുവ കൊന്നുതിന്നു. പ്രതിഷേധങ്ങളും സങ്കടങ്ങളും അടങ്ങുന്നതിനുമുന്നേ, അടുത്ത ആക്രമണമുണ്ടായി. തമിഴ്‌നാട് നീലഗിരി ജില്ലയിലെ അമ്പലമൂല നരിക്കൊല്ലിയിലെ മെഴുകൻമൂല ഉന്നതിയിലെ മാനുവിനെ (46) കാട്ടാന കൊലപ്പെടുത്തി. ഒരു ദാരുണമരണം കഴിയുമ്പോൾ അടുത്തത് എന്നായി വന്യമൃഗാക്രമണവും മരണവും ആവർത്തിക്കപ്പെടുകയാണ്.
വാക്കിൽമതിയോ ?
ഓരോ മരണവുമുണ്ടാകുമ്പോൾ ചൂടുപിടിക്കുന്ന പ്രതിരോധചർച്ചകളും പ്രഖ്യാപനങ്ങളുമെല്ലാം പിന്നീട് വാക്കിലൊതുങ്ങി പോകുന്നതാണ് മനുഷ്യ-വന്യജീവി സംഘർഷം വർധിക്കാൻ കാരണമെന്നാണ് ആക്ഷേപം. കാട്ടാനയിറങ്ങുന്നത് തടയാൻ മതിയായ ഫെൻസിങ് സംവിധാനങ്ങളില്ല, വാച്ചർമാരുടെ കുറവ് തുടങ്ങി പരാതികൾ ഏറെയാണ്. ഇവയൊന്നും യഥാസമയം പരിഹരിക്കപ്പെടുന്നുമില്ല. കാട്ടാനശല്യം തടയാൻ ജില്ലയിലാദ്യമായി നടപ്പാക്കുന്ന ക്രാഷ്‌ഗാർഡ് ഫെൻസിങ് സംവിധാനംവരെ ഇതുവരെ പൂർത്തിയായിട്ടില്ല. മാനന്തവാടി കൂടൽക്കടവ് മുതൽ പാൽവെളിച്ചംവരെയുള്ള 4.6 നീളത്തിലാണ് ക്രാഷ്‌ഗാർഡ് ഫെൻസിങ് നിർമിക്കുന്നത്. 2023 ഓഗസ്റ്റിലാണ് നിർമാണം തുടങ്ങിയത്. ഫെൻസിങ്ങിനാവശ്യമായ തൂണുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവൃത്തിയും പിന്നീട് നടന്നിട്ടില്ല.
കടുവയുടെ ആക്രമണത്തിൽ പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (സാലു) മരിച്ചതിനെത്തുടർന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചുചേർത്ത യോഗത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരുന്നു. രണ്ടുകൊല്ലം കഴിഞ്ഞിട്ടും മാസ്റ്റർപ്ലാനിൽ പറഞ്ഞ കാര്യങ്ങളും നടപ്പായില്ല. പ്രവൃത്തികളിങ്ങനെ ഇഴഞ്ഞുനീങ്ങിയാൽ പ്രതിരോധമെങ്ങനെ യാഥാർഥ്യമാവുമെന്നാണ് ജനങ്ങളുടെ ചോദ്യം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group