നീലേശ്വരം : ക്രിസ്മസ് അവധി കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം തിങ്കളാഴ്ച വിദ്യാലയത്തിലെത്തേണ്ട സഹോദരങ്ങൾക്ക് ഒരുമിച്ച് സിയാറത്തിങ്കര ജുമാമസ്ജിദ് കബറിസ്താനിൽ അന്ത്യവിശ്രമം. ഞായറാഴ്ച മേൽപ്പറമ്പിൽനിന്ന് നീലേശ്വരത്തേക്കുള്ള യാത്രാമധ്യേ പടന്നക്കാട് ഐങ്ങോത്തുണ്ടായ വാഹനാപകടത്തിലാണ് സേയിൻ റുമാന്റെയും ലഹഖ് സൈനബയുടെയും ജീവൻ പൊലിഞ്ഞത്.
നീലേശ്വരം ഗവ. എൽ.പി. സ്‌കൂൾ നാലം തരം വിദ്യാർഥിയാണ് സേയിൻ റുമാൻ (ഒൻപത്). സഹോദരി ലഹഖ് സൈനബ രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ ഏഴാംതരം വിദ്യാർഥിനിയും. ഇരുവിദ്യാലയങ്ങളും തിങ്കളാഴ്ച അവധിയായിരുന്നു. സഹപാഠികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അതിരാവിലെമുതൽ പടന്നക്കാട് തീർഥങ്കരയിലെ കല്ലായി കുടുംബവീട്ടിലെത്തി. ജില്ലാ ആസ്പത്രിയിൽനിന്ന് രാവിലെ എട്ടരയോടെ സഹോദരങ്ങളുടെ മൃതദേഹവുമായി ആംബുലൻസ് എത്തിയതോടെ അതുവരെ അടക്കിപ്പിടിച്ച സങ്കടം അണപൊട്ടി. സഹപാഠികൾക്കും അധ്യാപകർക്കും ദുഃഖം അടക്കിവെക്കാനായില്ല. ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും നിറഞ്ഞ വീടും പരിസരവും നിലവിളികളുയർന്നു.
നാട് ഹൃദയത്തിലേറ്റി
പടന്നക്കാട് ഐങ്ങോത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച സേയിൻ റുമാനെയും ലെഹഖ് സൈനബയെയും ഒരുനോക്കുകാണാൻ തിങ്കളാഴ്ച രാവിലെ പടന്ന തീർഥങ്കരയിലെ കല്ലായി കുടുംബവീട്ടിലേക്ക് ജനം ഒഴുകിയെത്തി. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അസാന്നിധ്യത്തിലാണ് നാട് ഇരുവർക്കും യാത്രാമൊഴി നൽകിയത്. പിതാവ് ലത്തീഫ് കല്ലായി ജപ്പാനിൽനിന്നും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഞായാറാഴ്ച പടന്നക്കാട് ഐങ്ങോത്തുണ്ടായ അപകടത്തൽ മാതാവ് ഫാത്തിമത്ത് സുഹറാബിയും സഹോദരങ്ങളും പരിക്കേറ്റ് ആസ്പത്രിയിലാണ്.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി. സുജാത, നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻമാരായ പി.പി. മുഹമ്മദ് റാഫി, ബിൽടെക് അബ്ദുള്ള, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ, നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വി. ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, പി. ഭാർഗവി കൗൺസിൽമാരായ ടി.പി. ലത, ഇ. ഷജീർ, പി.കെ. വിനയരാജ്, കെ.വി. ശശികുമാർ, പി. കുഞ്ഞിരാമൻ, അൻവർ സാദിക്ക്, റഫീഖ് കോട്ടപ്പുറം, ഡി.സി.സി. ജനറൽ സെക്രട്ടറി മാമുനി വിജയൻ, സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം പി. വിജയകുമാർ, തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. പൊതുദർശനത്തിന് ശേഷം സിയാറത്തിങ്കര ജുമാ മസ്ജിദിലെത്തിച്ച് മയ്യിത്ത് നമസ്‌കാരം നടത്തി. തുടർന്ന് സഹോദരങ്ങളെ കബറിസ്താനിൽ ഒരുമിച്ച് കബറടക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group