മുതുകുളം : നാടകം കൈയടികൾ ഏറ്റുവാങ്ങിയതോടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഏറെ ആഹ്ളാദത്തിലായിരുന്നു. ആറാമത്തെ അവതരണത്തിനായി സുൽത്താൻബത്തേരിയിലേക്കു പോകുമ്പോഴാണ് ജീവിതസ്വപ്നങ്ങൾക്കു തിരശ്ശീലയിട്ട് അപകടമെത്തിയത്. നാടകസംഘം സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് രണ്ടു നടിമാരായ അഞ്ജലി, ജെസി മോഹൻ എന്നിവർ മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി.
കായംകുളം ദേവ കമ്യൂണിക്കേഷന്റെ പുതിയ നാടകം 'വനിതാ മെസ്സി'ൽ അഭിനയിച്ച നടികളാണു മരിച്ചത്. ഈ നാടകത്തിന്റെ ആദ്യ അവതരണം നടന്നത് കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ്. ആറാമത്തെ അവതരണമായിരുന്നു സുൽത്താൻ ബത്തേരിയിലേത്.
ചിരിപ്പിച്ചും അതിലേറെ സങ്കടപ്പെടുത്തിയും പ്രേക്ഷക മനസ്സിൽ ഇടം നേടിയ നാടകമാണ് 'വനിത മെസ്'. രണ്ടാഴ്ചയ്ക്കകംതന്നെ അൻപതിലധികം വേദികളിൽ അവതരിപ്പിക്കാൻ ക്ഷണംകിട്ടി. നാടകപ്രവർത്തകർ ഏറെ സന്തോഷിച്ച നിമിഷങ്ങൾ. ഇതിനിടെയാണ് അപകടം.
പ്രദീപ് കുമാർ കാവുന്തറ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിച്ച നാടകമാണിത്. അരങ്ങേറ്റത്തിനുശേഷം മൂന്നിനു പാലക്കാട് ശ്രീനാരായണപുരത്തായിരുന്നു പരിപാടി. തുടർന്ന് തൃശ്ശൂർ ടൗൺഹാളിൽ അവതരിപ്പിച്ചു. ഓച്ചിറ വയനകത്ത് ഗീഥാസലാം സ്മാരക പ്രൊഫഷണൽ നാടകമത്സരത്തിലും പങ്കെടുത്തു. 10-ന് സി.പി.എം. കണ്ണൂർ അഞ്ചരക്കണ്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ചക്കരയ്ക്കല്ലിൽ നാടകമുണ്ടായിരുന്നു.
14-നു രാത്രി കണ്ണൂർ കടന്നപ്പള്ളിയിലായിരുന്നു പരിപാടി. 16-നു കേരള അക്കാദമി ഓഫ് എൻജിനിയറിങ്ങും സുൽത്താൻബത്തേരി നഗരസഭയും പ്രസ് ക്ലബ്ബും ചേർന്ന് നടത്തുന്ന സംസ്ഥാനതല പ്രൊഫഷണൽ നാടകമേളയിൽ പങ്കെടുക്കാനായി പോകുംവഴിയാണ് അപകടം.
ഏഴുവർഷം മുൻപ് കായംകുളം മുതുകുളത്തുകാരായ പി.കെ. സുരീഷും മനേഷ് എ.ബി.സി.യും ചേർന്നാണ് ദേവാ കമ്യൂണിക്കേഷൻ തുടങ്ങുന്നത്. ആറാമത്തെ നാടകമാണ് 'വനിതാ മെസ്'. നാടകങ്ങളെല്ലാം വിജയമായതോടെ സംസ്ഥാനത്തെ മുൻനിര നാടകസംഘമായി ദേവ മാറി. കഴിഞ്ഞ തവണ അവതരിപ്പിച്ച 'ചന്ദ്രികാവസന്തം' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ഈ നാടകത്തിന്റെ രചയിതാവ് അകാലത്തിൽ വിടപറഞ്ഞ കെ.സി. ജോർജ് കട്ടപ്പനയ്ക്കാണു ലഭിച്ചത്. ഇതിൽ ചന്ദ്രികയായി അഭിനയിച്ച അനിതാ സുരേഷിന് പ്രത്യേക ജൂറി പരാമർശവുമുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group