ന്യൂഡൽഹി: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ഡൽഹിയിൽ ഗാസിയാബാദിനടുത്താണ് 22 വയസ്സുകാരനായ വിദ്യാർത്ഥി ജീവനൊടുക്കിയത്. പരീക്ഷയിൽ തുടർച്ചയായി നേരിട്ട പരാജയമാണ് തന്നെ ഈ ഘട്ടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ സന്ദേശം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോൺ പരിശോധിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ഈ വർഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ 37 ദിവസങ്ങൾക്കുള്ളിൽ മാത്രം 12 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും പരീക്ഷാ ക്രമക്കേടിൽ മനംനൊന്ത് 23 വയസ്സുകാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കിയിരുന്നു. പരീക്ഷ പാസാകാൻ കഴിയില്ലെന്ന കടുത്ത ഭയത്തെത്തുടർന്ന് ചന്ദ്രമണി കോളനിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി പുനഃപരീക്ഷ നാളെ നടക്കും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഇത്തവണ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.79 ലക്ഷം വിദ്യാർത്ഥികളാണ് നാളെ പരീക്ഷയെഴുതുന്നത്. മേയ് മാസത്തിൽ നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുതിയ പരീക്ഷയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നും, എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പുതിയ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
(ശ്രദ്ധിക്കുക: മാനസിക പിരിമുറുക്കങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സൗജന്യ കൗൺസിലിങ് ലഭ്യമാണ്. സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ്പ് ലൈൻ നമ്പറായ 1056-ലോ അഥവാ 0471-2552056 എന്ന നമ്പറിലോ ബന്ധപ്പെടുക).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















