പേരാമ്പ്ര: കുറ്റ്യാടി- കോഴിക്കോട് സംസ്ഥാന പാതയിൽ പേരാമ്പ്രയ്ക്കടുത്ത് കൈതക്കലിൽ ശക്തമായ ചുഴലിക്കാറ്റിൽ മരംവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഉള്ളിയേരി ആതകശ്ശേരി ക്ഷേത്രത്തിനു സമീപം പൂക്കോട്ടേരി ലക്ഷംവീട് ഉന്നതിയിൽ പടിഞ്ഞാറെ കക്കട്ടിൽ ഹരിദാസനാണ് (60) മരിച്ചത്. സ്കൂട്ടറിലൊപ്പം ഉണ്ടായിരുന്ന കക്കട്ടിൽ മീത്തൽ ശശിയെ (58) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം.
കൈതക്കൽ കള്ളു ഷാപ്പിന് സമീപം റോഡരികിലെ പറമ്പിൽ നിന്നിരുന്ന മരം അടിഭാഗത്തുനിന്നും പൊട്ടി റോഡിലേക്ക് പതിക്കുകയായിരുന്നു. സമീപത്തെ മറ്റൊരു മരവും ഇതിനൊപ്പം വീണു. ഈ സമയം പേരാമ്പ്ര ഭാഗത്തുനിന്നും ഉള്ളിയേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രികർ ഇതിനിടയിൽപ്പെടുകയായിരുന്നു. മരം വീണ ഉടൻതന്നെ നാട്ടുകാർ ഓടിയെത്തി ഇരുവരെയും പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്കൂട്ടർ ഓടിച്ചിരുന്ന ഹരിദാസനെ രക്ഷിക്കാനായില്ല. ഹരിദാസന്റെ കഴുത്തിന്റെ പിൻഭാഗത്താണ് മരക്കൊമ്പ് പതിച്ചത്. മുറ്റം കട്ടപാകുന്ന തൊഴിലാളികളായ ഹരിദാസനും ശശിയും കടിയങ്ങാട് ജോലി കഴിഞ്ഞ് തിരികെ വരുന്ന വഴിയിലാണ് അപകടത്തിൽപ്പെട്ടത്.
മരം വീണതിനെ തുടർന്ന് സമീപത്തെ കള്ളുഷാപ്പിന്റെ മേൽക്കൂരയ്ക്കും പാറച്ചോട്ടിൽ പ്രദീപന്റെ സോനു ഓട്ടോമൊബൈൽ കടയ്ക്കും വലിയ നാശനഷ്ടമുണ്ടായി. റോഡരികിലെ വൈദ്യുതപോസ്റ്റും തകർന്നു വീണിട്ടുണ്ട്. മുൻഭാഗത്തേക്ക് മരക്കൊമ്പ് വീണതോടെ കള്ളുഷാപ്പിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങാനാകാതെ കുടുങ്ങിപ്പോയിരുന്നു. ഓട്ടോമൊബൈൽ കടയുടെ മേൽക്കൂരയിലെ ഷീറ്റുകളും തകർന്നു. സംഭവത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും പിന്നീട് ക്രെയിൻ എത്തിച്ചാണ് മരം എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തത്.
അടിഭാഗം കേടുബാധിച്ച മരമാണ് ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്. ഈ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മരം മുറിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതർക്ക് നേരത്തെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അന്തരിച്ച ഹരിദാസൻ പരേതനായ അച്ചുതന്റെ മകനാണ്. ഭാര്യ: നാരായണി. മകൻ: അർജുൻ. മരുമകൾ: സ്നേഹ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















