ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ വിപ്ലവകാരിയായ പ്രശസ്ത സംവിധായകനും നടനുമായ പി. ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗ്രാമീണ പശ്ചാത്തലമുള്ള കഥകളിലൂടെ തമിഴ് സിനിമയ്ക്ക് പുതിയ ഭാവുകത്വം പകരുകയും ഒട്ടനവധി പ്രതിഭകളെ ചലച്ചിത്ര ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത അദ്ദേഹം, തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മകനും നടനുമായ മനോജ് ഭാരതിരാജ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത് ഭാരതിരാജയെ വൈകാരികമായി ഏറെ തളര്‍ത്തിയിരുന്നു. മകന്റെ വിയോഗം അദ്ദേഹത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നുവെന്ന് സഹോദരന്‍ ജയരാജ് പെരിയമയത്തേവര്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.
1941 ജൂലൈ 17-നായിരുന്നു ഭാരതിരാജയുടെ ജനനം. കമൽഹാസനെയും രജനികാന്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സ്വന്തം തിരക്കഥയിൽ 1977-ൽ ഒരുക്കിയ 'പതിനാറ് വയതിനിലെ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. തൊട്ടടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ കിഴക്കേ പോകും റെയില്‍, സിഗപ്പ് റോജാക്കള്‍, പുതിയ വാര്‍പ്പുകള്‍, നിറം മാറാത്ത പൂക്കള്‍, നിഴല്‍ഗള്‍, അലൈകള്‍ ഒയ്‌വതല്ലൈ, ടിക് ടിക് ടിക്, കാതല്‍ ഓവിയം, മന്‍ വാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ചിലതാണ്.
സംവിധാനത്തിന് പുറമെ ഇരുപത്തിയൊന്നോളം ചിത്രങ്ങളില്‍ ഭാരതിരാജ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ 'തുടരും' എന്ന മലയാള ചലച്ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ അദ്ദേഹം എത്തിയിരുന്നു. ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ആറ് തവണ ദേശീയ പുരസ്‌കാരങ്ങളും 2004-ൽ രാജ്യം പത്മശ്രീ പുരസ്‌കാരവും നൽകി അദ്ദേഹത്തെ ആദരിച്ചു. 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായും ഭാരതിരാജ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















