ബെംഗളൂരു: ചിക്കമഗളൂരുവിലെ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം രാവിലെ 9.00 മണിയോടെയാണ് മൃതദേഹം വസതിയിലെത്തിക്കുക. തുടർന്ന് 10.00 മണി വരെ നടക്കുന്ന പൊതുദർശനത്തിന് ശേഷം 10.30-ഓടെ സംസ്കാര ചടങ്ങുകൾ നടക്കും.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ചിക്കമഗളൂരു മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ചാണ് 40 അംഗ സംഘത്തോടൊപ്പമുണ്ടായിരുന്ന ശ്രീനന്ദയെ കാണാതായത്. തുടർന്ന് പൊലീസും വനംവകുപ്പും അഗ്നിരക്ഷാസേനയും ഉൾപ്പെട്ട നൂറംഗ സംഘം നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ, വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്യധാര വ്യൂ പോയിന്റിന് ഏകദേശം 1500 അടി താഴ്ചയിലുള്ള താഴ്‌വാരത്തെ മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ശ്രീനന്ദയുടെ മരണത്തിൽ കുടുംബം ശക്തമായ ദുരൂഹത ആരോപിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ പലതവണ പരിശോധന നടത്തിയ സ്ഥലത്തുനിന്നല്ല മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ വാദം. കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 150 മീറ്റർ മാറിയുള്ള മലഞ്ചെരിവിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയപ്പോൾ പൊലീസ് നായ ഓടിയത് മൃതദേഹം കണ്ട സ്ഥലത്തിന് എതിർദിശയിലേക്കാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെയും കേരള പൊലീസിൻ്റെയും സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. നടപടിക്രമങ്ങൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















