
വണ്ടിപ്പെരിയാർ: കാറ്റേറ്റ് ഉറഞ്ഞ പീരുമേട് മലനിരകളിൽ സമരപോരാട്ടങ്ങളുടെ
ചൂട് പകർന്ന തീ അണഞ്ഞു. മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് സമരം നയിച്ച മണ്ണിൽ, താൻ കൈപിടിച്ചുയർത്തിയ ജനതയുടെ അശ്രുപുഷ്പങ്ങളേറ്റുവാങ്ങി വാഴൂർ സോമൻ വിടവാങ്ങി. രാഷ്ട്രീയപോരാട്ടത്തിൽ ഒപ്പംനടന്ന സഖാവ് എസ്. കെ. ആനന്ദന്റെ പീരുമേട് പഴയ പാമ്പനാറിലെ ശവകുടിരത്തിന് സമീപം വാഴൂർ സോമൻ ആഗ്രഹിച്ചതുപോലെ അന്ത്യനിദ്ര. ആരോരുമില്ലാത്ത തൊഴിലാളികൾക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളും മരണത്തിന് തൊട്ടുമുമ്പുപോലും ഇടുക്കിയിലെ ജനതയ്ക്കായി ഭരണത്തിന്റെ അകത്തളങ്ങളിലുയർന്ന ഉറച്ചശബ്‌ദവും ഇനി ജനമനസ്സുകളിൽ ജ്വാലയാകും.
തിരുവനന്തപുരത്ത് ഇടുക്കി ജില്ലാ റവന്യൂ അസംബ്ലി യോഗം കഴിഞ്ഞിറങ്ങുമ്പോൾ ഹൃദയാഘാതത്തെത്തുടർന്നാണ് വാഴൂർ സോമന്റെ മരണം. കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരത്തെ എം.എൻ. സ്‌മാരകത്തിൽ പാർട്ടി പതാക പുതപ്പിച്ച മൃതദേഹം വെള്ളിയാഴ്‌ച വെളുപ്പിനെ ഒന്നരയോടെ പീരുമേട്ടിലെത്തിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടിരുന്ന എംഎൽഎ ഓഫീസിൽ പത്തുമിനിട്ട്. ശേഷം വണ്ടിപ്പെരിയാർ 62-ാം മൈലിലെ വീട്ടിലേക്ക്. കുടുംബാംഗങ്ങൾക്കൊപ്പം തോട്ടം തൊഴിലാളികളും പാർട്ടി നേതാക്കളും അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. രാവിലെ പത്തുമണിയോടെ പോലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകി. മന്ത്രി കെ. രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വീട്ടിൽ അന്തിമോപചാരമർപ്പിച്ചു. തങ്ങൾക്കൊപ്പം തങ്ങളിലൊരാളായി ജീവിച്ച നേതാവിനെ അവസാനമായി കണ്ട് തോട്ടംതൊഴിലാളികൾ കണ്ണീരണിഞ്ഞു.
"എങ്കൾക്ക് പാദുകാപ്പുക്ക് ഇനി യാർ ഇറുക്ക്" തൊഴിലിടങ്ങൾ ഉപേക്ഷിച്ച് ഓടിയെത്തിയ തമിഴ് തോട്ടം തൊഴിലാളി സ്ത്രീകൾ പൊട്ടിക്കരഞ്ഞു. അഞ്ച് പതിറ്റാണ്ടോളം അവകാശബോധം നൽകി അവരെ ചേർത്തുനിർത്തിയിടാൻ സ്നേഹം. തുടർന്ന് വണ്ടിപ്പെരിയാർ ടൗൺ ഹാളിലേക്ക്, പൊതുദർശനത്തിനായി വൻജനാവലി അവിടെ കാത്തുനിന്നിരുന്നു.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ ഇവിടെയെത്തി അന്തിമോപചാരമർപ്പിച്ചു. ചുവപ്പുസേന സല്യൂട്ട് നൽകി അദ്ദേഹത്തെ യാത്രയാക്കി. വണ്ടിപ്പെരിയാറിൽനിന്ന് പഴയ പാമ്പനാറിലേക്ക് അന്ത്യയാത്ര തുടങ്ങുമ്പോൾ ദേശീയപാത ജനസമുദ്രമായി, ഭാര്യ ബിന്ദുവും, മക്കളായ സോബിനും സോബിത്തും ഒപ്പമുണ്ടായിരുന്നു.
പാമ്പനാർ വരെ ആളുകൾ വഴിയരികിൽ അദ്ദേഹത്തെ കാണാൻ കാത്തുനിന്നു. പീരുമേട്ടിലെ തോട്ടംതൊഴിലാളി നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിൽ മൃതദേഹം എത്തിച്ചു. മണ്ണോട് ചേരുംമുൻപ് പോലീസ് ആചാരവെടി മുഴക്കി. "പോരാട്ടങ്ങൾ മറക്കില്ല, നെഞ്ചിൽ ഞങ്ങൾ സൂക്ഷിക്കും. ഇല്ല ഇല്ല മരിക്കില്ല. വാഴൂർ സഖാവ് മരിക്കില്ല" സഖാക്കൾ ഇത് ഏറ്റുപറഞ്ഞു.
ചുവപ്പിലലിഞ്ഞ് സംസ്ഥാന ബഹുമതികളോടെ വാഴൂർ സോമന് വിട. കേരളത്തിൽ തോട്ടംതൊഴിലാളികൾക്കായി നടന്ന പോരാട്ട ചരിത്രത്തിന്റെ ഒരു പ്രധാന കണ്ണി മണ്ണിൽ മറഞ്ഞു. തുടർന്ന് പാമ്പനാർ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രമുഖനേതാക്കൾ പങ്കെടുത്തു. മാതൃഭൂമിക്ക് വേണ്ടിയും മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group