
കൊല്ലം: കളിചിരികളുമായി വലിയപാടം കിഴക്ക് ഗ്രാമത്തിൽ ഓടിനടന്നിരുന്നു. മിഥുൻ, റോഡരികിൽ, അങ്കണവാടിക്ക് എതിർവശത്തെ അതിവിശാലമായ മൈതാനത്ത് കാൽപ്പന്തുകളിച്ച് നിറചിരിയോടെ അവൻ മടങ്ങുന്നത് മനസ്സിൽനിന്ന് മായുന്നില്ലെന്ന് അയൽവാസികൾ. ഇല്ലായ്‌മകളേറെയുണ്ടായിട്ടും എല്ലാം മറന്ന് ഉല്ലസിച്ചുനടന്നിരുന്ന അവൻ മനുവിൻ്റെയും സുജയുടെയും പ്രതീക്ഷയായിരുന്നു.
നിർമാണത്തൊഴിലാളിയാണ് മനു. പൂവറ്റൂർ സ്വദേശിയായ സുജ വീടുകൾ വൃത്തിയാക്കാനും മറ്റും പോയിരുന്നു. കായലോരത്തെ ഇവരുടെ ചെറിയ വീട് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. മഴ പെയ്‌താൽ മിക്കപ്പോഴും വെള്ളം വീടിന് അകത്താകും. അതുകൊണ്ടുതന്നെ മിഥുനും പട്ടകടവ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ അനുജൻ സുജിനും അല്പം അകലെയുള്ള അമ്മൂമ്മയ്‌ക്കൊപ്പമാണ് അന്തിയുറങ്ങാറ്. ലൈഫ് പദ്ധതിയിൽ ഇവർ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്ന് അയൽവാസികൾ പറയുന്നു.
മക്കളെ നല്ലരീതിയിൽ പഠിപ്പിക്കണം, ചെറിയൊരുവീടുണ്ടാക്കണം... മുന്നിൽ മറ്റ് വഴികളൊന്നും തെളിയാതിരുന്നതോടെ, മനസ്സില്ലാ മനസ്സോടെയാണ് സുജ, കുവൈത്തിലേക്ക് വിമാനം കയറിയത്. ദിവസവും മക്കളെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തിരുന്നു. വ്യാഴാഴ്‌ച രാവിലെയും വിളിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മനുവാണ് മിഥുനെ സ്‌കൂളിലെത്തിച്ചത്, തിരികെ വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു മനു. കുട്ടികളെ സംരക്ഷിച്ചിരുന്ന മനുവിൻ്റെ അമ്മ, മണിയമ്മ തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. ഒൻപതരയോടെയാണ് മിഥുൻ അപകടത്തിൽപ്പെട്ട വിവരം ഇരുവരും അറിഞ്ഞത്. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിയ മനുവിന് മകൻ്റെ മരണവാർത്ത ഉൾക്കൊള്ളാനാകുമായിരുന്നില്ല. കൊച്ചുമകനെയോർത്ത് വിലപിക്കുന്ന മണിയമ്മയും കണ്ണീർക്കാഴ്ചയായി.
പട്ടകടവ് സ്കൂളിൽനിന്ന് ഏഴാം ക്ലാസ് പാസായശേഷമാണ് മിഥുൻ തേവലക്കര ബോയ്‌സ് സ്കൂളിലേക്ക് എത്തിയത്. സ്‌കൂൾ ഫുട്‌ബോൾ ക്ലബ്ബിൽ അംഗമായ വിവരം ഏറെ സന്തോഷത്തോടെ അവൻ കൂട്ടുകാരോടും നാട്ടുകാരോടും പങ്കിട്ടിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group