
കൊച്ചി: ശക്തമായ മഴ തുടരുന്ന ജില്ലയിൽ 216 വീടുകൾക്ക് നാശനഷ്ട്‌ടം സംഭവിച്ചു. മൂന്നുവിടുകൾ പൂർണമായും 213 വീടുകൾ ഭാഗികമായും തകർന്നു. ആലുവ താലൂക്കിൽ 47, കണയന്നൂരിൽ 19, കൊച്ചിയിൽ 30, കോതമംഗലത്ത് 18. കുന്നത്തുനാട്ടിൽ 35, മൂവാറ്റുപുഴയിൽ 25, പറവൂരിൽ 39 എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകൾ. കൂടാതെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മൂന്നുമരണങ്ങളും ജില്ലയിലുണ്ടായി.
കണയന്നൂർ, കൊച്ചി, കോതമംഗലം താലൂക്കുകളിൽ ഓരോ വീടുകൾ പൂർണമായും തകർന്നു. മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. തീരമേഖലകളിൽ കടലേറ്റം രൂക്ഷമാണ്. കണ്ണമായി, ചെല്ലാനം, വൈപ്പിൻ, എടവനക്കാട് മേഖലകളിലാണ് കടലേറ്റം രൂക്ഷമായിട്ടുള്ളത്. കൊച്ചിയിൽ പനമ്പിള്ളിനഗർ സ്റ്റേറ്റ് ബാങ്കിനുസമീപമുള്ള റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, കണിയാമ്പുഴയ്ക്കുസമീപം വൈറ്റില- എരൂർ റോഡ്, ചിലവന്നൂർ റോഡ് എന്നിയിടങ്ങളിൽ വെള്ളക്കെട്ടും ഗതാഗതതടസ്സവും ഉണ്ടായി. കരുമാല്ലൂരിലെ വിവിധ പ്രദേശങ്ങളിൽ കൃഷിനശിച്ചു. വാഴ, തെങ്ങ്, ജാതി, അടയ്ക്കാമര തുടങ്ങിയവയും വ്യാപകമായി നശിച്ചു. രണ്ട് ഹെക്‌ടറോളം കപ്പകൃഷിയും നശിച്ചിട്ടുണ്ട്. തിരുമാറാടിയിലും കൃഷിനാശം സംഭവിച്ചു. മണ്ണത്തൂരിൽ കാറ്റിൽ മരങ്ങൾ വീണു. പാനായിക്കുളം നാലാംമൈൽ പ്രധാനകവലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു കനത്ത മഴയേത്തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു.
കുമ്പളം കായലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു
അതിഥിത്തൊഴിലാളി കായലിൽമുങ്ങിമരിച്ചു
ചെറായി: മുനമ്പത്ത് മത്സ്യബന്ധന ബോട്ടിൻ്റെ പ്രൊപ്പല്ലർ വൃത്തിയാക്കാൻ കായലിൽ ഇറങ്ങിയ അതിഥിത്തൊഴിലാളി മുങ്ങിമരിച്ചു. ബംഗാൾ സ്വദേശിയായ രാമകൃഷ്ണ വിശ്വാസ് (38) ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ മുനമ്പത്തെ സ്വകാര്യ ജെട്ടിയിൽ കെട്ടിയിരുന്ന ബോട്ടിലാണ് അപകടം ഉണ്ടായത്. ഉച്ചയോടെ മൃതദേഹം കണ്ടെടുത്തു.
വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടതാണെന്നാണ് സൂചന. വെള്ളത്തിലിറങ്ങിയ രാമകൃഷ്‌ണയെ കാണാതായതോടുകൂടി ബോട്ടിലുണ്ടായിരുന്നവർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം പറവൂർ സർക്കാർ ആശുപത്രിയിലേക്ക്
കുമ്പളം : കുമ്പളം കായലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. ഫയർഫോഴ്സ് സ്കൂബാ ടീം, നേവി എന്നീ സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. കുമ്പളം നോർത്ത് ഓളി ഊന്നിപ്പാടിലാണ് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായത്. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്‌ണനെയാണ് (62) കാണാതായത്. കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷാണ് (58) രക്ഷപ്പെട്ടത്. മീൻപിടിക്കാൻ കുമ്പളം കായലിൽ എത്തിയതായിരുന്നു ഇരുവരും.
വ്യാഴാഴ്ച വൈകീട്ട് ആറോടെ പെട്ടെന്നുണ്ടായ കാറ്റിൽ വള്ളം മറിഞ്ഞു. ഊന്നിക്കുറ്റിയിൽ ഇരുവരും പിടിച്ചു കിടന്നെങ്കിലും രാധാകൃഷ്ണൻ പിടിവിട്ടു പോവുകയായിരുന്നു. മറ്റൊരു വഞ്ചിയിൽ ഉണ്ടായിരുന്ന കെടാമംഗലം പുതുവേലി മഹേശ്, അംബുജാക്ഷൻ എന്നിവർ തുഴഞ്ഞെത്തിയാണ് സുരേഷിനെ രക്ഷപ്പെടുത്തിയത്. ഒഴുകിപ്പോയ വള്ളം മറ്റൊരു വഞ്ചിയെത്തി പിടിച്ചെടുത്തെങ്കിലും വല നഷ്ടപ്പെട്ടു.
പതിവായി പറവൂരിൽനിന്നും ഓട്ടോറിക്ഷയിൽ മത്സ്യബന്ധനത്തിനായി എത്തുന്ന നാലംഗസംഘം ഓട്ടോറിക്ഷ തേവര ഫെറിയിൽ ഇട്ടശേഷം കടവിൽ ഇവരുടേതായുള്ള എൻജിൻ ഘടിപ്പിച്ച രണ്ടുവഞ്ചികളിലായി തേവര കുമ്പളം കായലിൽ മത്സ്യബന്ധനം നടത്തിയശേഷം ഓട്ടോറിക്ഷയിൽ മത്സ്യവുമായി മടങ്ങുകയാണ് പതിവ്. രാധാകൃഷ്‌ണനായുള്ള തിരച്ചിൽ രാത്രിതന്നെ തുടങ്ങിയിരുന്നു. വെള്ളിയാഴ്‌ച മുൻ എംഎൽഎ എസ്. ശർമയും സ്ഥലത്തെത്തിയിരുന്നു.
കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
കൂത്താട്ടുകുളം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളി ദേഹത്ത് മരം വീണ് മരിച്ചു. മണ്ണത്തൂർ കരവട്ടെ അമ്മംകുളത്തിൽ (അന്നക്കുട്ടി (85) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകീട്ടാണ് സംഭവം. രാത്രി വൈകിയും അന്നക്കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചു. വീട്ടിലേക്കുള്ള വഴിക്കിരുവശവും കാറ്റിൽ മരം വീണുകിടക്കുകയായിരുന്നു. പോലീസിലും അഗ്നിരക്ഷാസേനാകേന്ദ്രത്തിലും വിവരമറിയിച്ചു. അഗ്നിരക്ഷാസേനാംഗങ്ങൾ രാത്രി സ്ഥലത്തെത്തി. മരങ്ങൾ മുറിച്ച് മാറ്റിയപ്പോഴാണ് ഇടയിൽ കുരുങ്ങിയ നിലയിൽ അന്നക്കുട്ടിയ കണ്ടെത്തിയത്. ഉടൻ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: ചാക്കോ. മക്കൾ: ജോസ്, വർഗീസ്, ഷൈനി. മരുമക്കൾ: ചിന്നമ്മ, മഞ്ജു, മണിക്കുട്ടൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group