
മലപ്പുറം: പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും ദൃഢനിശ്ചയംകൊണ്ട് നിരവധിയാളുകളിലേക്ക് അക്ഷരവെളിച്ചം പകര്‍ന്ന പദ്മശ്രീ കെ.വി. റാബിയ(58) അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്. പതിനാലാമത്തെ വയസ്സുമുതല്‍ പോളിയോ ബാധിതയായി ശരീരം തളര്‍ന്ന റാബിയ ഏറെ വെല്ലുവിളികള്‍ നേരിട്ടായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. പ്രീഡിഗ്രി പഠനത്തിന് ശേഷം വീട്ടില്‍ സാക്ഷരതാക്ലാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേര്‍ക്ക് വീല്‍ചെയറിലിരുന്ന് അക്ഷരം പറഞ്ഞുകൊടുത്ത് അവരെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. റാബിയയുടെ സാക്ഷരതാപ്രവര്‍ത്തനത്തിന് യു.എന്‍. പുരസ്‌കരമടക്കം ലഭിക്കുകയും 2022-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
1990-കളിലാണ് റാബിയ സാക്ഷരതാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. 1994-ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനയ്ക്ക് രൂപം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്നം അവാര്‍ഡ്, സംസ്ഥാന സാക്ഷരത മിഷന്‍ അവാര്‍ഡ്, സീതി സാഹിബ് അവാര്‍ഡ്, യൂണിയന്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, നാഷണല്‍ യൂത്ത് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
ചെറുപ്പത്തിലേ വായന ശീലമാക്കിയ റാബിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് എന്ന ആത്മകഥയും രചിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് മൂസക്കുട്ടി ഹാജിയുടേയും ബിയാച്ചുട്ടി ഹജ്ജുമ്മയുടേയും മകളാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group