
ചെന്നൈ: ലോക തമിഴ് ഒളിമ്പ്യാഡ് അടക്കം ഭാഷാപ്രചാരണത്തിന് പുതിയ പദ്ധതികളുമായി തമിഴ്‌നാട് ബജറ്റ്. മധുരയിൽ ഭാഷാ മ്യൂസിയം ആരംഭിക്കാനും വിദേശങ്ങളിലടക്കം തമിഴ് പുസ്‌തകമേളകൾ നടത്താനും പണം വകയിരുത്തി. ഭാഷാനയത്തിന്റെ പേരിൽ കേന്ദ്രസർക്കാരുമായി നടക്കുന്ന പോരിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
സമഗ്രശിക്ഷാ അഭിയാൻ പ്രകാരം കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്ന 2152 കോടിരൂപയ്ക്കുപകരം സംസ്ഥാനം സ്വന്തമായി പണംകണ്ടെത്തുമെന്ന് ധനമന്ത്രി തങ്കം തെന്നരശ് അറിയിച്ചു. സ്‌കൂൾ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞ ബജറ്റിനേക്കാൾ 2700 കോടിരൂപ അധികം വകയിരുത്തിയിട്ടുണ്ട്. എത്ര സമ്മർദമുണ്ടായാലും സംസ്ഥാനത്ത് ദ്വിഭാഷാ പാഠ്യപദ്ധതി തുടരുമെന്നും വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാത്തതിൻ്റെ പേരിലാണ് സമഗ്രശിക്ഷാ അഭിയാൻ പദ്ധതിപ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. ത്രിഭാഷാ പാഠ്യപദ്ധതി നിർദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്നാണ് തമിഴ്‌നാടിന്റെ ആരോപണം.
ലോകമെമ്പാടുമുള്ള തമിഴ് സ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടാകും ഓൺലൈൻ മാർഗം തമിഴ് ഒളിമ്പ്യാഡ് നടത്തുന്നത്. വിജയിക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾക്കായി ഒരുകോടിരൂപയാണ് വകയിരുത്തിയത്. തമിഴ്ഭാഷയുടെ പൗരാണികതയും ചരിത്രവും വിവരിക്കുന്ന തരത്തിലായിരിക്കും മധുരയിൽ ഭാഷാ മ്യൂസിയം ആരംഭിക്കുക. പ്രവാസികളായ തമിഴ് കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുന്നതിനും തമിഴ് സംസ്‌കാരത്തോട് അടുപ്പിക്കുന്നതിനും പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടിരൂപ വകയിരുത്തി.
സിങ്കപ്പൂർ, ക്വലാലംപൂർ, ദുബായ്, ഡൽഹി, മുംബൈ, ബെംഗളൂരും കൊൽക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിൽ തമിഴ് പുസ്‌തകമേള നടത്തുന്നതിനും 10 കോടിരൂപ വകയിരുത്തി. തമിഴ് സാഹിത്യകൃതികൾക്ക് ആഗോളതലത്തിൽ പ്രചാരംനൽകാൻ പ്രധാന 500 തമിഴ് പുസ്‌തകങ്ങൾ രാജ്യാന്തരതലത്തിൽ പ്രശസ്‌തമായ പ്രസാധക സ്ഥാപനങ്ങൾ മുഖേന ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്‌ത് പ്രസിദ്ധീകരിക്കും.
രാമേശ്വരത്ത് പുതിയ വിമാനത്താവളം നിർമിക്കാനും ചെന്നൈ നഗരത്തിലെ ജനസാന്ദ്രത കുറയ്ക്കാൻ 2000 ഏക്കറിൽ ഉപഗ്രഹനഗരം ആരംഭിക്കാനും പദ്ധതിയുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group