
കോയമ്പത്തൂർ: ഉത്‌പാദനച്ചെലവിന് ആനുപാതികമായി നെല്ലിൻ്റെ താങ്ങുവില (എം.എസ്.പി.) വർധിപ്പിക്കണമെന്ന് കമ്മിഷൻ ഫോർ അഗ്രിക്കൾച്ചർ കോസ്റ്റ് ആൻഡ് പ്രൈസസിൻ്റെ (സി.എ.സി.പി.) മേഖലായോഗത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. തമിഴ്‌നാട് കാർഷികസർവകലാശാലയിൽ നടന്ന യോഗത്തിൽ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള കൃഷിവകുപ്പ് ഉന്നതോദ്യോഗസ്ഥർ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സി.എ.സി.പി. ഏജൻസിയാണ് ഓരോ വിളയുടെയും താങ്ങുവില നിശ്ചയിക്കുന്നത്. രാജ്യത്തൊട്ടാകെ മേഖലാതലത്തിൽ യോഗംനടത്തി സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചശേഷമാണ് താങ്ങുവില നിശ്ചയിക്കുക. നെല്ല്, കരിമ്പ്, പരുത്തി, പയറുവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ ഖാരിഫ് വിളകളുടെ താങ്ങുവില നിശ്ചയിക്കാനാണ് ബുധനാഴ്ച യോഗംചേർന്നത്.
താങ്ങുവില സംസ്ഥാന അടിസ്ഥാനത്തിൽ വേണം -കേരളം
നെല്ലിന്റെ താങ്ങുവില ഉത്പാദനച്ചെലവ് നോക്കി സംസ്ഥാനാടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. നിലവിൽ കേന്ദ്രം നെല്ലിന് നൽകുന്ന താങ്ങുവില കിലോയ്ക്ക് 23 രൂപയാണ്. രാജ്യത്ത് ഉത്പാദനച്ചെലവ് ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ഒരു കിലോ നെല്ലുത്പാദിപ്പിക്കാൻ 25.85 രൂപയാണ് കേരളത്തിലെ ചെലവ്. മറ്റു സംസ്ഥാനങ്ങളിൽ ചെലവ് കുറവായതിനാൽ കേന്ദ്രത്തിൻ്റെ താങ്ങുവില അവർക്ക് പ്രയോജനപ്പെടുമ്പോൾ കേരളത്തിന് ഗുണകരമാവുന്നില്ല. അതുകൊണ്ടുതന്നെ എം.എസ്. സ്വാമിനാഥൻ കമ്മിഷൻ ശുപാർശപ്രകാരം മൊത്തം ചെലവ് കണക്കാക്കി താങ്ങുവില നിശ്ചയിക്കണം. കിലോയ്ക്ക് 40 രൂപയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. സി.എ.സി.പി. ചെയർമാൻ ഡോ. വിജയ്പോൾ ശർമയുടെ അധ്യക്ഷതയിൽനടന്ന യോഗത്തിൽ കേളത്തിൽനിന്നും കാർഷിക വിലനിർണയ ബോർഡ് അധ്യക്ഷൻ ഡോ. പി. രാജശേഖരൻ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്‌ടർ സുനിൽ, അപർണ (സിവിൽസപ്ലൈസ്) എന്നിവരാണ് പങ്കെടുത്തത്. സംസ്ഥാനങ്ങൾ നൽകിയ ശുപാർശകൾ പഠിച്ചശേഷം മാർച്ച് അവസാനത്തോടെ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നന്ദകും. ഏപ്രിലിൽ പുതിയ താങ്ങുവില പ്രഖ്യാപിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group